Tuesday, May 29, 2018

ജാതി ചിന്തകളെ ഇല്ലായ്മ ചെയ്ത ആദർശം

ജാതി ചിന്തകളെ ഇല്ലായ്മ ചെയ്ത ആദർശം

ഇന്ന് കേരളത്തിൽ നടന്ന ജാതിക്കൊലയുടെ വാർത്ത വായിച്ചപ്പോൾ ഓർത്തെടുത്ത ഒരു അനുഭവമാണ് ഇങ്ങിനെ ഒന്നെഴുതുവാൻ പ്രേരണയായത്.

വര്ഷം രണ്ടായിരത്തി പതിനാല്. ഷിക്കാഗോയിലെ ഒഹാരേ ഇന്റർനാഷണൽ എയർപോർട്ടാണ് സ്ഥലം. 

ജോലി ആവശ്യാർത്ഥം അമേരിക്കയിലേക്ക് പോയ ഞാനും എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ പ്രശാന്ത് വിജയനും ഇന്ത്യയിലേക്കുള്ള റിട്ടേൺ ഫ്‌ളൈറ്റിന് വേണ്ടി എയർപോർട്ടിൽ കാത്തിരിക്കുന്ന രംഗം.

കണ്ടാൽ ആഫ്രിക്കക്കാരൻ എന്ന്  തോന്നിക്കുന്ന ഒരാൾ എന്റെ ഇടതു വശത്തുള്ള സീറ്റിൽ വന്നിരിക്കുകയും "അസ്സലാമു അലൈക്കും" അഥവാ "ദൈവം തമ്പുരാന്റെ രക്ഷ താങ്കൾക്കുണ്ടാകട്ടെ" എന്ന് പറയുകയും ചെയ്തു. 

ഞാൻ തിരിച്ചും സലാം പറഞ്ഞു. ഷിക്കാഗോയിൽ മെക്കാനിക്കൽ എൻജിനീയർ ആയി ജോലിചെയ്യുന്ന ഒരു നോർത്ത് സുഡാൻ പൗരനാണെന്ന് പരസ്പരം പരിചയപ്പെട്ടപ്പോൾ മനസ്സിലായി. 

അങ്ങിനെ നമ്മൾ സംസാരം തുടങ്ങി. രാഷ്ട്രീയപരമായും, സാംസ്കാരികമായും, ജോലിസംബന്ധവുമായ ഒട്ടേറെ കാര്യങ്ങൾ സംസാരിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ അതാ വേറെ ഒരാൾ "അസ്സലാമു അലൈക്കും" എന്ന് പറഞ്ഞു കൊണ്ട് പ്രശാന്തിന്റെ വലതു വശത്തും ഇരുന്നു. അമേരിക്കയിൽ നിയമ പഠനത്തിന്ന് വേണ്ടി വന്ന ഒരു സൗദിഅറേബ്യൻ പൗരനാണെന്ന് പരിചയപ്പെട്ടപ്പോൾ മനസ്സിലായി. 

അങ്ങിനെ സംസാരം കുറേ കൂടി ജോറായി നടന്നുകൊണ്ടിരുന്നു.

അതിനിടയ്ക്കാണ് പ്രശാന്ത് എന്നോട് ആ ചോദ്യം സ്വൽപം ആശ്ചര്യത്തോട് കൂടി ചോദിച്ചത്. "നിങ്ങൾ (ഒരേ ആദർശക്കാർ) എവിടെ നിന്നു കണ്ടാലും ഭയങ്കര അടുപ്പമാണല്ലോ?". 

ഒരു അന്യദേശത്ത് വെച്ച്, തീർത്തും ഒരു പരിചയവും ഇല്ലാത്ത, അന്യ ദേശക്കാരായ ആളുകളോട് ഊരും പേരുമൊക്കെ വെളിപ്പെടുത്തിക്കൊണ്ട് വളരെ അനായാസമായി, അതും ഇന്നിന്റെ സാഹചര്യത്തിൽ, പരസ്പരം സഹോദരങ്ങളെ പോലെ ഇടപഴകുവാൻ എങ്ങിനെ സാധിക്കുന്നു എന്നായിരുന്നു പ്രശാന്തിന്റെ ചോദ്യത്തിന്റെ കാതൽ.

"ദൈവം തമ്പുരാൻ ഹൃദയത്തിൽ ഇട്ടുതന്ന അടുപ്പം" എന്നായിരുന്നു ഒറ്റവാക്കിൽ അവനോട് ഞാൻ പറഞ്ഞത്.

രാജ്യത്തിന്റെയോ, ഭാഷയുടെയോ, നിറത്തിന്റെയോ മറ്റോ അതിർത്തികൾക്കെല്ലാം മുകളിൽ ഊട്ടിയുറപ്പിക്കപ്പെട്ട ഈ സാഹോദര്യത്തിന്റെ ഉറവിടം ചെന്നെത്തുന്നത് ആറാം നൂറ്റാണ്ടിലെ അറേബ്യൻ മണലാരിണ്യത്തിൽ എഴുത്തും വായനയും അറിയാത്ത, "അൽ അമീൻ" അഥവാ "സത്യസന്ധൻ" എന്ന് സർവ്വ ജനങ്ങളാലും വിളിക്കപ്പെട്ട ദൈവീക ദൂതൻ മുഹമ്മദ്(സ) എന്ന വ്യക്തിയാൽ പൂർത്തീകരിക്കപ്പെട്ട ആദർശത്തിലാണ്.

ഗോത്ര മഹിമകളും അതിന്റെ പേരിലുള്ള വിവേചനങ്ങളും തമ്മിലടികളും, മനുഷ്യൻ മറ്റൊരു മനുഷ്യനെ നാൽകാലികളെ പോലെ അടിമകളാക്കുന്ന അവസ്ഥകളുമൊക്കെ നിലനിന്നിരുന്ന പതിനാല് നൂറ്റാണ്ട് മുൻപുള്ള അറേബ്യൻ ഉപഭൂഖണ്ഡം.

ഏകനായ പ്രപഞ്ച നാഥനെ മാത്രം വിളിച്ചാരാധിക്കുവാൻ നിർമിക്കപ്പെട്ട കഅബാലയത്തിന്നു ചുറ്റും ഒരു ഗംഭീര ജനസാഗരം നില കൊള്ളുന്ന രംഗം.

പ്രാർത്ഥന സമയത്തെ അറിയിക്കുന്ന ബാങ്ക് വിളി നടത്തുവാൻ ആരാണ് ഏൽപ്പിക്കപ്പെടുന്നത് എന്ന് സാധാരണക്കാരൻ മുതൽ പ്രമാണിമാർ വരെ സാകൂതം കാത്തിരുന്ന ഒരു നിമിഷം. 

ആ ദൗത്യ നിർവഹണം ഏൽപ്പിക്കപ്പെട്ടത് മറ്റാരെയുമായിരുന്നില്ല. അടിച്ചമർത്തപ്പെട്ടവന്റെ പര്യായമായിരുന്ന, കറുത്തവനായ, മക്കയിലെ പ്രമാണിമാരുടെ അടിമയായിരുന്ന ബിലാൽ(റ) ആയിരുന്നു അത്. 

അങ്ങിനെ ആ കഅബാലയത്തിന്റെ മുകളിലേക്ക് ബിലാൽ കയറി. അദ്ദേഹം ആ കയറ്റം കയറിയത് നൂറ്റാണ്ടുകളോളം തങ്ങളെ അടിമകളാക്കി വെച്ചിരുന്ന ഒരു വ്യവസ്ഥിതിയെ ബഹുജന ഹൃദയങ്ങളിൽ നിന്നും തുടച്ചു നീക്കിക്കൊണ്ടായിരുന്നു. 

ഏതെങ്കിലും അധികാരത്തിന്റെയോ, കയ്യൂക്കിന്റെയോ ഭാഷ കൊണ്ടായിരുന്നില്ല ഇത്തരം വിവേചനങ്ങൾ നീക്കം ചെയ്യപ്പെട്ടത് എന്നത് വളരെ ശ്രദ്ധേയമാണ്. 

മറിച്ച്,  ദൈവീക വചനങ്ങളായ, മുൻ വേദഗ്രന്ഥങ്ങളെ മുഴുവൻ സത്യപ്പെടുത്തിക്കൊണ്ട് അവതരിച്ച പരിശുദ്ധ ഖുർആൻ കൊണ്ടും അതിന്റെ ജീവിത മാതൃകയായ മുഹമ്മദ് നബി(സ) ചര്യകൾകൊണ്ടുമായിരുന്നു സകല വംശവെറികളും വിവേചനങ്ങളും അവസാനിച്ചത്.  

"എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്" എന്ന് സ്‌കൂളിലെ അസ്സംബ്ലിയിൽ വെച്ച് ഞാൻ പഠിക്കുകയും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ, "ഈ ലോകത്തെ സർവ്വ മനുഷ്യരും ഒരേ പിതാവിന്റെയും ഒരേ മാതാവിന്റെയും മക്കളാണ്" എന്ന അതി വിശാലമായ ആദർശ വാക്യമാണ് എന്റെ മദ്രസയിൽ നിന്നും ഞാൻ പഠിച്ചതും, പ്രഖ്യാപിച്ചതും. 

അതിങ്ങനെ വായിക്കാം.

"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.". ഖുർആൻ 49:13. 

തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ വെച്ച്, ആബാലവൃദ്ധം ജനങ്ങളെയും സാക്ഷി നിറുത്തികൊണ്ട് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചു -

"മനുഷ്യരെ, അറിഞ്ഞേക്കുക: നിങ്ങളുട രക്ഷിതാവ് ഏകനാണ്. അറബിക്ക് അറബിയല്ലാത്തവനേക്കാൾ ശ്രേഷ്ഠതയില്ല; അറബിയല്ലാത്തവന്നു അറബിയേക്കാളും ഇല്ല; കറുത്തവന്ന് ചുവന്നവനെ (വെള്ളക്കാരനെ) ക്കാളും ഇല്ല; ചുവന്നവന്ന് കറുത്തവനെക്കാളും ഇല്ല - ഭയഭക്തികൊണ്ടല്ലാതെ. നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ഭയഭക്തിയുള്ളവനാകുന്നു".

ഇത്തരുണത്തിൽ, സകല ജാതി ചിന്തകളെയും  വെടിഞ്ഞുകൊണ്ട് മനുഷ്യനെ മനുഷ്യനായി കണ്ടുകൊണ്ട്, പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിച്ചുകൊണ്ട് നമുക്ക് മുന്നേറാം. പടച്ചവൻ അനുഗ്രഹിക്കട്ടെ.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

ഹൃദയാന്തരങ്ങളിൽ കനൽ തരികൾ വിതറിയ മരണം

ഹൃദയാന്തരങ്ങളിൽ കനൽ തരികൾ വിതറിയ മരണം

പല മരണങ്ങളും ഇന്നേവരെയുള്ള ജീവിതത്തിൽ കണ്ടിട്ടുണ്ട്. ഓരോ മരണവും അതിന്റെതായ അലയൊലികളും ദുഃഖങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് സഹോദരി ലിനി സജീഷിന്റെ മരണം. വരും കാലങ്ങളിലേക്ക് മായ്ക്കാനാകാത്ത അടയാളം കോറിയിട്ട ഒരു മരണം.

തന്റേതല്ലാത്ത കാരണത്താൽ രോഗത്തിന്ന് അടിമപ്പെടുകയും ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു വരവ് ഇല്ലാ എന്ന് ഉറപ്പാക്കുകയും ചെയ്ത ഒരു സന്ദർഭം.

ഒരു പൂർണ്ണ ബോധ്യത്തോടുകൂടി ആ സഹോദരി മരണത്തിലേക്ക് നടന്നു പോയത് ഏതൊരു മാനസികാവസ്ഥയിലൂടെ ആയിരിക്കും എന്ന ചിന്തയും, ആ സ്ഥാനത്ത് സ്വന്തത്തെ കരുതുമ്പോൾ എന്തായിരിക്കും അവസ്ഥ എന്ന ചിന്തയും കനൽ തരികളാണ് ഹൃദയത്തിൽ വിതറുന്നത്.

മരണ മുഖത്തേകുള്ള തന്റെ യാത്രയിൽ പറക്കമുറ്റാത്ത രണ്ടു മക്കളിൽ നിന്നും താനിതാ പിഴുതുമാറ്റപെടുകയാണ് എന്ന് തിരിച്ചറിഞ്ഞ ഒരു അമ്മയുടെ മനോവ്യഥകൾ ജീവനുള്ള ഏതൊരു ഹൃദയത്തെയും അലട്ടിക്കൊണ്ടിരിക്കും.

തങ്ങൾ അനാഥത്വത്തിലാണെന്ന് മനസ്സിലാക്കാൻ പറ്റാത്ത ആ രണ്ടു കുഞ്ഞു മക്കൾ...

ലോകത്ത് പകരം വെക്കാനില്ലാത്ത അമ്മയുടെ ലാളനയും, സ്നേഹവാത്സല്യങ്ങളും ഇനി ഒരിക്കലും ലഭിക്കാൻ സാധിക്കാത്ത ആ കുരുന്നു മക്കൾ...

പക്ഷെ ഒന്നുറപ്പുണ്ട്. തീയ്യിൽ കരുത്തത് വെയിലത്ത് വാടില്ല. അനാഥത്വത്തിന്റെ ബാല്യങ്ങൾ പേറിയവരൊക്കെ കരുത്തരായി വളർന്നതാണ് ചരിത്രം. അത്തരം കരുത്തുറ്റൊരു ഭാവി ആ മക്കൾക്ക് ഉണ്ടാകട്ടെ എന്ന പ്രത്യാശയോടെ.

അബൂ അബ്ദുൽ മന്നാൻ.

Friday, May 18, 2018

മായാ ജലം!

മായാ ജലം!

മായാജാലം എന്ന് കേൾക്കാത്തവർ ഉണ്ടാകില്ല എന്ന് കരുതുന്നു. എൽ.പി. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഒരു രൂപയോ മറ്റോ കൊടുത്ത് മായാജാലം കണ്ടവരാണ് നമ്മിൽ പലരും.

എന്നാൽ ഇവിടെ പറയുന്നത് ഒരു മായാ ജലത്തെ കുറിച്ചാണ്. ആഴിപ്പരപ്പിലെ ഉപ്പു വെള്ളത്തെ വളരെ ലളിതമായി ശുദ്ധീകരിച്ചുണ്ടാക്കുന്ന അത്ഭുത വെള്ളം, കുടിവെള്ളം.

അറബിക്കടലിന്റെ അനന്ത വിസ്‌മൃതിയിലെ ഒരു പച്ച തുരുത്തായ ലക്ഷദ്വീപിൽ ജനങ്ങൾക്ക് കുടിക്കുവാനായി വെള്ളം കണ്ടെത്തുന്നത് തീർത്തും ഉപ്പ് കലർന്ന കടൽ വെള്ളത്തിൽ നിന്നുമാണ്.



കടൽ വെള്ള ശുദ്ധീകണം എന്ന് കേട്ടപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത് ഒരു പാട് കെമിക്കൽസും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചുള്ള ഒരു പരിപാടിയെ കുറിച്ചാണ്.

എന്നാൽ കുടിവെള്ള ശുദ്ധീകരണ രംഗത്തെ തീർത്തും വ്യത്യസ്തമായ ഒരു കാഴ്ചയാണ് കവരത്തി ദ്വീപിൽ കാണുവാൻ സാധിച്ചത്.

ലഗൂണിലെ ഉപരിതല ജലം ഒരു ഫ്‌ളാഷ് ചേമ്പറിലേക്ക് പമ്പ് ചെയ്യുമ്പോൾ രൂപപ്പെടുന്ന നീരാവിയെ മറ്റൊരു ചേമ്പറിലേക്ക് കടത്തി വിടുകയും അവിടെ വെച്ച് ആ നീരാവിയെ തണുപ്പിക്കുകയും ചെയ്യുന്നു. ഇങ്ങിനെ തണുപ്പിക്കുമ്പോൾ കിട്ടുന്ന വെള്ളമാണ് കുടിവെള്ളം. വളരെ ലളിതമായ രീതി.

ഏതെങ്കിലും ഒരു അസംസ്‌കൃത വസ്തുവിന്റെ ഒരു ആവശ്യം ഇവിടെ വരുന്നില്ല. ബാക്കിവരുന്ന വെള്ളം കടലിലേക്ക് തന്നെ ഒഴുക്കുകയാണ് ചെയ്യുന്നത്. LTTD (Low Temperature Thermal Desalination) എന്നാണ് ഈ പ്രവർത്തനത്തെ വിളിക്കുന്നത്.



ആദ്യത്തെ ഫ്‌ളാഷ് ചേമ്പറിൽ നൂറു ലിറ്റർ വെള്ളം പമ്പ് ചെയ്യുമ്പോൾ ഒരു ലിറ്റർ വെള്ളത്തിനുള്ള നീരാവി ഉണ്ടാകുന്നു. ആ നീരാവിയെ രണ്ടാമത്തെ ചേമ്പറിൽ വെച്ച് തണുപ്പിക്കുന്നത് കടലിന്റെ ഏകദേശം 350 മീറ്റർ താഴ്ചയിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം ഉപയോഗിച്ചാണ്. 

കടലിന്റെ അടിയിലേക്ക് പോകുംതോറും വെള്ളത്തിന്ന് തണുപ്പ് കൂടും. 350 മീറ്റർ താഴ്ചയിലെ വെള്ളത്തിന്റെ താപം ഏകദേശം 23 ഡിഗ്രിയാണ്.

ഈ കുടിക്കുവാൻ പാകമായ ജലത്തിൽ ഉപ്പിന്റെ അംശം തീരെ ഉണ്ടാകില്ല എന്ന് മാത്രമല്ല ആ വെള്ളത്തിന്ന് നല്ല തണുപ്പും ഉണ്ടായിരിക്കും.

ഇങ്ങിനെ ഉൽപാദിപ്പിക്കുന്ന കുടിവെള്ളത്തിൽ ഉപ്പിന്റെകൂടെ, കാൽസ്യം പോലുള്ള, മനുഷ്യന്ന് ആവശ്യമുള്ള മിനറൽസും പോകും എന്നതാണ് ഈ വെള്ളത്തിന്റെ ഒരു പോരായ്മയായി പറയുന്നത്. എന്നാൽ കാൽസ്യം കൂടുതൽ അടങ്ങിയ ചൂരയും, ക്വിന്റൽ ചൂരയും പോലുള്ള മൽസ്യങ്ങൾ ദ്വീപിൽ സുലഭമായതിനാൽ കാൽസ്യത്തിന്റെ കുറവ് അതു വഴി പരിഹരിക്കപ്പെട്ടേക്കാം.

ശുദ്ധീകരണ തത്വങ്ങൾ ലളിതമാണെങ്കിലും കടലിന്റെ ആഴിയിൽ നിന്നും വെള്ളം പമ്പ് ചെയ്യുവാൻ ഉപയോഗിക്കുന്ന മെഷിനറീസും മറ്റും അൽപ്പം കോംപ്ലക്സ് ആണ് എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്.


മുഹമ്മദ് നിസാമുദ്ധീൻ

ദാരിദ്ര്യത്തിൽ നിന്നും രക്ഷ തേടുക

​​ദാരിദ്ര്യത്തിൽ നിന്നും രക്ഷ തേടുക

ദാരിദ്ര്യം മനുഷ്യനെ പല തിന്മകളിലേക്കും എത്തിക്കും എന്നുള്ളത് ഒരു യാഥാർഥ്യമാണ്.

ഈ അടുത്തു നടന്ന തീയേറ്റർ പീഡനത്തിന്റെ അടിസ്ഥാന കാരണം ദാരിദ്ര്യമാണ് എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്. ​
നബി (സ) പറഞ്ഞു തന്ന ഗുഹയിൽ അകപ്പെട്ട മൂന്നാളുടെ സംഭ​വം ഓർക്കുമല്ലോ. അതിൽ ഒരാൾ മറ്റൊരാളെ ചൂഷണം ചെയ്യുവാൻ ​തുനിഞ്ഞതിന്റെ കാരണം സാമ്പത്തിക പ്രയാസം ആയിരുന്നല്ലോ.  

​ഇവിടെയാണ് നബി(സ) രാവിലെയും വൈകീട്ടും മൂന്ന് പ്രാവശ്യം പ്രാർത്ഥിക്കുവാൻ പറഞ്ഞ പ്രാർത്ഥനയുടെ പ്രസക്തി കടന്നു വരുന്നത്.

​ഇമാം ബുഖാരി അദബുൽ മുഫ്രദിലും, ഇമാം അഹ്മദും,  ഇമാം ​അബൂ ദാവൂ​ദും ഇമാം നസാഈയും ഹസനായ സനദോടെ ഉദ്ധരിച്ച ഹദീസിൽ ഈ പ്രാർത്ഥന കാണാം.

​ ​ ​اللهم عافني في بدني، اللهم عافني في سمعي، اللهم عافني في بصري لا إله إلا أنت، اللهم إني أعوذ بك من الكفر والفقر،  ​وأعوذ بك  من عذاب القبر لا إله إلا أنت ​ ​


"അല്ലാഹുമ്മ ആഫിനീ ഫീ ബദനീ. അല്ലാഹുമ്മ ആഫിനീ ഫീ സംഈ, അല്ലാഹുമ്മ ആഫിനീ ഫീ ബസ്വരീ ലാ ഇലാഹ ഇല്ലാ അൻത്ത. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനൽ കുഫ്‌രി വൽ ഫഖ്‌ർ. വ അഊദുബിക  മിൻ അദാബിൽ ഖബ്ർ,  ലാ ഇലാഹ ഇല്ലാ അൻത്ത ".

അർത്ഥം: "​അല്ലാഹുവേ എന്റെ ശരീരത്തിൽ നീ സൗഖ്യം പ്രദാനം ചെയ്യേണമേ,​ അല്ലാഹുവേ എന്റെ കേൾവിയിൽ  നീ സൗഖ്യം പ്രദാനം ചെയ്യേണമേ, അല്ലാഹുവേ എന്റെ കാഴ്ച്ചയിൽ  നീ സൗഖ്യം പ്രദാനം ചെയ്യേണമേ. നീ അല്ലാതെ ആരാധനക്കർഹനായി ഒരാളും ഇല്ല. അല്ലാഹുവേ, സത്യ നിഷേധത്തെ തൊട്ടും, ദാരിദ്ര്യത്തെ തൊട്ടും ഞാൻ നിന്നിൽ ശരണം തേടുന്നു,  ഖബർ ശിക്ഷയിൽ നിന്നും ഞാൻ നിന്നിൽ ശരണം തേടുന്നു.  നീ അല്ലാതെ ആരാധനക്കർഹനായി ഒരാളും ഇല്ല."

അബൂ അബ്ദുൽ മന്നാൻ