Sunday, January 28, 2018

ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ; ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ

ഇതര ജീവികളില്‍ നിന്നും മനുഷ്യന്‍ എന്ന ജീവി വര്‍ഗത്തെ ഏറ്റവും വ്യതിരിക്തനാക്കുന്നത് ചിന്തിക്കുവാനും അതിനനുസരിച്ച് തിരെഞ്ഞെടുക്കുവാനുമുള്ള അവന്റെ കഴിവും സ്വാതന്ത്ര്യവും ആണല്ലോ.

വൈവിധ്യങ്ങളായ ഭൌതിക പ്രത്യയ ശാസ്ത്രങ്ങളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവിധ തരം മതങ്ങളും നിലനിൽക്കുന്ന ലോകമാണല്ലോ ഇത്. വ്യത്യസ്ത ആശയക്കാർ തമ്മിലുള്ള സംവാദങ്ങളും മറ്റുമൊക്കെ പലപ്പോഴും ബഹളങ്ങളിലും കോലാഹലങ്ങളിലും, ഒരുപാട് നീണ്ടുനിൽക്കുന്ന തർക്ക-വിതർക്കങ്ങളിലുമൊക്കെയാണ് അവസാനിക്കാറുള്ളത്.

ഇത്തരമൊരു സന്ദർഭത്തിലാണ് പൂര്‍വ്വ വേദങ്ങളെ മുഴുവനും അവയുടെ യാഥാര്‍ത്ഥ രൂപത്തില്‍ അംഗീകരിച്ചുകൊണ്ടും ലോകത്തെ സര്‍വ്വ ജനങ്ങള്‍ക്കും മാര്‍ഗദര്‍ശനമാണെന്നും പ്രഖ്യാപിച്ചുകൊണ്ടുമുള്ള പരിശുദ്ധ ഖുര്‍ആനിന്റെ ഈ വിഷയത്തിലുള്ള നിലപാട് വളരെ പ്രസക്തമാകുന്നത്.

മതത്തിൽ നിർബന്ധം ചെലുത്തലേ ഇല്ല. ഖുർആൻ 2:256.

ഇഷ്ട്ടമുള്ളവർ വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. ഖുർആൻ 18:29.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും. ഖുർആൻ 109:6

പരിശുദ്ധ ഖുർആനിൽ മൂന്ന് വ്യത്യസ്ത  സ്ഥലങ്ങളിൽ പറഞ്ഞ സ്പഷ്ടമായ മൂന്ന് കൽപ്പനകളാണ് മുകളിൽ.

താൻ ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു ആദർശത്തെ ഒരിക്കലും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുവാനോ, നിർബന്ധം ചെലുത്തുവാനോ പാടില്ല എന്ന് വളരെ സ്പഷ്ടമായാണ് പറഞ്ഞിരിക്കുന്നത്.

വൈജ്ഞാനികവും, ധൈഷണികവുമായ സംവാദങ്ങൾ ആകാം. ശരിയെന്ന് തോന്നുന്നുവെങ്കിൽ സ്വീകരിക്കാം, അല്ലെങ്കിൽ  തള്ളിക്കളയാം.

വൈജ്ഞാനികമായ ഒരു സംവാദമോ ചർച്ചയോ ഒക്കെ ഉണ്ടായാൽ അതിൽ  തർക്കിച്ചു-തർക്കിച്ചു നിൽക്കാതെ അവസാനം പറയേണ്ട വാക്കും അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം ഖുർആൻ പറഞ്ഞു തന്നു "നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും".

എന്റെ മതം മാത്രമേ ഇവിടെ നിലനിൽക്കാവൂ എന്നല്ല പറഞ്ഞത്. മറിച്ച്, നിങ്ങൾക്ക് നിങ്ങളുടെ മതവുമായി മുന്നോട്ട് പോകാം; എനിക്ക് എന്റെ മതവുമായും.

നിർബന്ധം ചെലുത്തരുത് 

പരിശുദ്ധ ഖുർആനിനെ കുറിച്ച് ഒരൽപം അടിസ്ഥാന ബോധമുള്ളവർക്ക് വ്യക്തമായി അറിയുന്ന കാര്യമാണ് അതിലേക് ആരെയെങ്കിലും എന്തെങ്കിലും നിർബന്ധം ചെലുത്തി കൊണ്ടുവരുവാൻ ഒരിക്കലും പാടില്ല എന്നുള്ളത്.

"മതത്തിന്‍റെ കാര്യത്തില്‍ ബലപ്രയോഗമേ. ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു." - ഖുര്‍ആന്‍ 2:256.

മുഹമ്മദ്‌ നബി(സ)യുടെ 23 വര്‍ഷത്തെ പ്രവാചക ജീവിതത്തില്‍ വ്യതസ്ത്യ സമയങ്ങളിലായി അവതരിച്ച ഖുര്‍ആനിലെ ഈ വചനത്തിന്റെ അവതരണ പശ്ചാത്തലം വളരെ പ്രസക്തമാണ്.

"മദീനക്കാരായ അന്‍സ്വാരികളില്‍പെട്ട ചിലര്‍ക്ക് യഹൂദമതമോ ക്രിസ്തീയ മതമോ സ്വീകരിച്ച മക്കളുണ്ടായിരുന്നു. മുസ്‌ലിംകളായ ആ പിതാക്കള്‍ അവരെ തടയുകയും ഇസ്‌ലാം മതം സ്വീകരിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ഈ വചനം അവതരിച്ചത്." - അമാനി മൌലവി, ഖുര്‍ആന്‍ 2:256.

മദീന പട്ടണത്തില്‍ നിന്നും ഇസ്ലാം സ്വീകരിച്ച ചില ആളുകള്‍ക്ക് യഹൂദ-ക്രിസ്തീയ മതങ്ങള്‍ സ്വീകരിച്ച മക്കള്‍ ഉണ്ടായിരുന്നു. ആ മക്കളെ ഇസ്ലാം സ്വീകരിക്കുവാന്‍ വേണ്ടി ഇസ്ലാം സ്വീകരിച്ച അവരുടെ പിതാക്കള്‍ നിർബന്ധം ചെലുത്തി. എന്നാല്‍ അങ്ങിനെയൊരു നിര്‍ബന്ധം പാടില്ല എന്ന മഹത്വമേറിയ നിലപാട് തുറന്ന് പ്രഖ്യാപിക്കുകയാണ് പരിശുദ്ധ ഖുര്‍ആന്‍ ഈ വചനത്തിലൂടെ ചെയ്യുന്നത്.

"മതം കേവലം ബാഹ്യമായ ചില ആചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല; വിശ്വാസമാണ് അതിന്‍റെ അടിസ്ഥാനം. നിര്‍ബന്ധവും ശക്തിയും ഉപയോഗിച്ച് വിശ്വാസം മാറ്റുവാനും ഉണ്ടാക്കുവാനും സാധ്യമല്ല." - അമാനി മൌലവി, ഖുര്‍ആന്‍ 2:256.

പരിശുദ്ധ ഖുര്‍ആനിന്റെ നിലപാട് ഇവിടെ വളരെ ഉന്നതമാണ്. വിശ്വാസമാണ് മതത്തിന്റെ അടിസ്ഥാനം എന്നിരിക്കെ അതിലേക്ക് ഏതെങ്കിലും ഒരാളെ എന്തെങ്കിലും നിര്‍ബന്ധം ചെലുത്തിയോ അല്ലെങ്കില്‍ എന്തെങ്കിലും പ്രലോഭനങ്ങള്‍ നല്‍കിയോ കൊണ്ടുവരുന്നത് തീര്‍ത്തും നിരര്‍ത്ഥകമാണ്.

സന്മാർഗം ഇന്നതാണെന്നും ദുർമാർഗം ഇന്നതാണെന്നും പരിശുദ്ധ ഖുർആൻ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തിരഞ്ഞെടുക്കുവാൻ സ്വാതന്ത്ര്യമുള്ള മനുഷ്യ ബുദ്ധിയുടെ മുന്നിൽ ആ സന്മാർഗ്ഗ പാത വളരെ തെളിമയോടെ സമർപ്പിക്കുകയാണ് പരിശുദ്ധ ഖുർആൻ ചെയ്യുന്നത്. അതിൽ ഒരാളെയും നിർബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യേണ്ട ഒരു കാര്യവും ഇല്ല, ആവശ്യവും ഇല്ല.

ഇഷ്ട്ടമുള്ളവർ വിശ്വസിക്കട്ടെ; ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ

"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ." ഖുര്‍ആന്‍ 18:29.

ഖുർആൻ വീണ്ടും പറയുന്നു. സത്യം ഇന്നതാണെന്നും അസത്യം ഇന്നതാണെന്നും വ്യക്തമാക്കുക എന്നതാണ് ഖുർആനിന്റെ ശൈലി. അത് പഠിച്ചും, മനസ്സിലാക്കിയും വേണമെങ്കിൽ സ്വീകരിക്കാനും അല്ലെങ്കിൽ സ്വീകരിക്കാതിരിക്കുവാനുമുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഖുർആൻ നൽകുന്നു എന്നതുമൊക്കെയാണ് യാഥാർഥ്യം.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം; എനിക്ക്‌ എന്‍റെ മതവും

"മുഹമ്മദേ, ഞങ്ങളുടെ മതം നീ പിന്‍പറ്റുക. നിന്റെ മതം ഞങ്ങളും പിന്‍പറ്റാം. ഞങ്ങളുടെ ദൈവങ്ങളെ നീയും ആരാധിക്കുക. നിന്റെ ദൈവത്തെ ഞങ്ങളും ആരാധിക്കാം. എന്നാല്‍ നിന്റെതാണ് ഉത്തമമെങ്കില്‍ അതില്‍ ഞങ്ങളും, ഞങ്ങളുടേതാണ് ഉത്തമമെങ്കില്‍ അതില്‍ നീയും ഭാഗഭാക്കാകുമല്ലോ.- അമാനി മൌലവി, ഖുര്‍ആന്‍ 109:6.

മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകൾ മുഹമ്മദ് നബി(സ)യുടെ മുൻപിൽ സമർപ്പിച്ച ഒരു നീക്കുപോക്ക് നിർദേശമാണ് മുകളിൽ. ഇത്തരം ഒരു നീക്കുപോക്കിനുള്ള മറുപടിയായിക്കൊണ്ടാണ് പരിശുദ്ധ ഖുര്ആനിലെ  അദ്ധ്യായം  109 അവതരിക്കുന്നത്.

"(ബിയേ, ) പറയുക: അവിശ്വാസികളേ,

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും." - ഖുർആൻ 109. 

ഏകനായ ആരാധ്യനെ വിട്ട് വ്യത്യസ്തങ്ങളായ ആരാധ്യന്മാരെ സ്വീകരിക്കുക എന്നത് ഒരിക്കലും യോജിക്കുവാൻ പറ്റില്ല എന്നായിരുന്നു മുഹമ്മദ് നബി (സ) അവരോട് പറഞ്ഞത്. 

അതേസമയം ഭൗതികമായ പരസ്പര സഹായങ്ങളിലും, ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങളിലും, കാര്യങ്ങളിലും എല്ലാം തന്നെ പരസ്പരം സഹകരിച്ചും ഇടപെട്ടും മുന്നോട്ട് പോകുകയും  ചെയ്‌ത വളരെ ഉന്നതമായ ഒരു നിലപാടായിരുന്നു പ്രവാചകൻ മുഹമ്മദ് നബി(സ) ജീവിച്ചു കാണിച്ച  പരിശുദ്ധ ഖുർആനിന്റെ  മാതൃക.

പ്രിയ സഹോദരങ്ങളെ, വ്യത്യസ്ത മതങ്ങളിലും, ആചാരങ്ങളിലും, ആശയങ്ങളിലും ഒക്കെ വിശ്വസിച്ചുകൊണ്ട് തന്നെ നമുക്ക്  ഒന്നിച്ചു ജീവിക്കാം, പരസ്പരം സഹായിക്കാം, പരസ്പരം സഹകരിക്കാം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

No comments:

Post a Comment