Saturday, September 9, 2017

വേദങ്ങളിലെ ഈശ്വരൻ വിഗ്രഹമോ?

പ്രിയ സുഹൃത്തുക്കളെ,

എറണാകുളം ജില്ലയിലെ പറവൂരിൽ നടന്ന ലഖുലേഖ വിതരണത്തോടനുബന്ധിച്ചുണ്ടായ സംഭവവികാസങ്ങളാണ് ഇങ്ങിനെ ഒരു കുറിപ്പെഴുതുവാൻ കാരണം.

വിഗ്രഹാരാധന തെറ്റാണെന്ന് പറഞ്ഞത് അത് ചെയ്യുന്നവരെ അവഹേളിക്കലാണെന്നാണ് മറ്റ് വിഷശദാംശങ്ങൾ എല്ലാം മാറ്റി നിറുത്തിയാൽ ചാനൽ ചർച്ചയിലും മറ്റും കേൾക്കുവാൻ സാധിച്ചത്.

ഒരാൾക്ക് ഒരു സംഗതി ശരിയാണെന്ന് തോന്നുന്നതും വേറെ ഒരാൾക്ക് അതേ കാര്യം തീർത്തും തെറ്റാണെന്ന് തോന്നുന്നതിന്നുമൊക്കെ മനുഷ്യ രാശിയോളം പഴക്കമുണ്ടല്ലോ. വ്യത്യസ്‌തങ്ങളായ വീക്ഷണങ്ങളും നിലപാടുകളുമൊക്കെ പരസ്‌പരം പങ്ക് വെക്കുന്നതും നല്ല നിലക്ക് സംവദിക്കുന്നതുമൊക്കെ സാംസ്‌കാരിക പുരോഗതിയുടെ നല്ലൊരു അടയാളമായിട്ടാണ് തോന്നിയിട്ടുള്ളത്, ചരിത്രത്തിന്റെ പിൻബലവും അതിനാണുള്ളത്.

വിഗ്രഹാരാധനപോലുള്ളവയിലെ ശരിതെറ്റുകൾ വിലയിരുത്തുന്നത് ഒരു അവഹേളനമാണോ എന്ന് ചോദിച്ചാൽ എനിക്ക് പറയുവാനുള്ളത് അത് അവഹേളനമല്ല, വിമർശനവുമല്ല മറിച്ച് അതൊരു ഗുണകാംഷയാണ്. ഭാരതീയ പശ്ചാത്തലത്തിൽ കടന്നുവന്ന വേദസംഹിതകളിലടക്കം രൂഡമൂലമായിക്കിടക്കുന്ന പ്രപഞ്ചാതീതനായ സൃഷ്ടാവിനെ തന്റെ സഹജീവിക്ക് മനസ്സിലാക്കികൊടുക്കുവാനുള്ള നിഷ്‌കളങ്കവും ആത്മാർത്ഥതയും നിറഞ്ഞ ഗുണകാംഷ.

യഥാർത്ഥത്തിൽ വിഗ്രഹാരാധനയിലെ ശരിതെറ്റുകൾ അന്വേഷിക്കുന്നതിന്ന് മുൻപ് പഠിക്കേണ്ട ഒരു കാര്യമാണ് ആരാണ് ദൈവം എന്നുള്ളത്. എന്തൊരു ശക്തിവിശേഷങ്ങളാണ് ആ ദൈവത്തിനുള്ളത് എന്ന് അറിയുമ്പോൾ മാത്രമേ വിഗ്രഹാരാധനയുടെ ആവശ്യം ഉണ്ടോ ഇല്ലേ എന്ന് ഒരാൾക്ക് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

ആര്യസമാജത്തിന്റെ സ്ഥാപകനും, മലയാളമടക്കം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട "സത്യാർത്ഥ പ്രകാശം" എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ സ്വാമി ദയാനന്ദ സരസ്വതി, ആരാണ് ദൈവമെന്നും, എങ്ങിനെ അവനെ മസസ്സിലാക്കാം എന്നും, ദൈവത്തെ ആരാധിക്കുവാൻ വിഗ്രഹത്തിന്റെ ആവശ്യം ഉണ്ടോ ഇല്ലേ എന്നുമൊക്ക വേദവാക്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നുണ്ട്.

ആരാണ് ദൈവം 

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് ഓരോ മനുഷ്യരുമാണ്. പിറന്നു വീണ സാഹചര്യം പഠിപ്പിച്ചതാണോ ദൈവം? അറിവില്ലാതെ ഇന്നലെകളിൽ  പിറന്നുവീണ ഒരാൾ ഇന്ന് കണ്ടെത്തുന്നതാണ് ദൈവമെങ്കിൽ പലർക്കും പലത് ദൈവമാകും.

ആരാണ്  ദൈവം എന്നറിയുവാൻ മനുഷ്യന്റെ അറിവിനും കഴിവിന്നും അതീതമായ, സകല സൃഷ്ടികൾക്കും അതീതമായ ഒരു സ്രോതസിന്റെ ആവശ്യകതയാണ് പറഞ്ഞു വരുന്നത്. വേദങ്ങൾ എന്ന് നമുക്കതിനെ വിളിക്കാം. 

"അഹമിന്ത്രോ ന പരാജിഗ്യ ഇദ്ധനം ന മ്ര്യത്യ വേവത സ്ഥേകദാചന: സോമാമിൻമാ സുന്വന്തോ  യാചതാ വസുനമേ. പൂരവ: സറുയേരിഷാഥനാ" - ഋഗ്വേദം 10.48.1.5.

"പരമൈശ്വര്യവാനായ ഞാൻ സൂര്യതുല്യം സകല ലോകങ്ങളെയും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നവനാണ്. ഞാൻ ഒരിക്കലും പരാജയപ്പെടുകയില്ല. മരിക്കുകയും ഇല്ല.  ലോകമാകുന്ന ധനത്തിന്റെ സൃഷ്ടാവ് ഞാൻ തന്നെ. 

സകല ജഗത്തിന്റെയും സൃഷ്ടികർത്താവും ഞാൻ തന്നെ എന്നറിയുക. 

മാനവരേ! ഐശ്വര്യ ലബ്ധിക്കായി പ്രയത്നിക്കുന്ന നിങ്ങളെല്ലാവരും വിജ്ഞാനാദി ധനത്തെ എന്നോട് തന്നെ അപേക്ഷിച്ച് വാങ്ങുവിൻ. എന്റെ മൈത്രിയെ നിങ്ങൾ ഒരിക്കലും കൈവെടിയരുത്" - സ്വാമി ദയാനന്ദ സരസ്വതി, ഋഗ്വേദം 10.48.1.5, സത്യാർത്ത പ്രകാശം, പേജ് 128.

ലോകങ്ങളെ പടച്ച, ഒരിക്കലും മരിക്കാത്ത, ഒരിക്കലും പരാജിതനാകാത്ത സകല സമ്പത്തിന്റെയും ഉടയവനായ അവനാണ് ദൈവം.

"അഹംധാം ഗൃണതേ പൂർവ്വം വസ്വഹം ബ്രഹ്മ്മകൃണവം മഹ്യം വർധനമ്. അഹംബുവം യജമാനസ്യ ചോദിതായജ്വന: സാക്ഷി വിശ്വാസമിൻ ഭരേ:"- ഋഗ്വേദം 10.49.1.

"സത്യമായി സ്‌തുതിക്കുന്ന മനുഷ്യന്ന് ഞാൻ സനാതനമായ വിജ്ഞാന സമ്പത്ത് നൽകുന്നു. ബ്രഹ്മമെന്ന് കൂടി പേരുള്ള ആ ദൈവത്തെ വെളിവാക്കിയവൻ ഞാൻ തന്നെ. ആ വേദങ്ങൾ വഴിയാം വണ്ണം വെളിവാക്കുന്ന പൊരുളും ഞാൻ തന്നെ. 

വേദത്തിലൂടെ എല്ലാവരുടെയും ജ്ഞാനത്തെ വർദ്ധിപ്പിക്കുന്നതും ഞാൻ തന്നെയാണ്. സജ്ജനങ്ങളെ പ്രവൃത്തിപ്പിക്കുന്നും യജ്ഞങ്ങൾ ചെയ്യുന്നവർക്കു പ്രതിഫലം നൽകുന്നതും ഞാനാകുന്നു. ഈ വിശ്വത്തിലുള്ളതെല്ലാം കാര്യവസ്തുക്കളെയെല്ലാം സൃഷ്ടിച്ചു ധാരണം ചെയ്യുന്നതും ഞാൻ തന്നെ. 

അതിനാൽ നിങ്ങൾ എന്നെ വിട്ട് മറ്റൊന്നിനെയും എനിക്ക് പകരം പൂജിക്കരുത്, മാനിക്കരുത്, അറിയരുത്." - സ്വാമി ദയാനന്ദ സരസ്വതി, ഋഗ്വേദം 10.48.1.5, സത്യാർത്ത പ്രകാശം, പേജ് 128.

ആരാണ് ദൈവം എന്നറിയണം. മനുഷ്യന്ന് സനാതന വിജ്ഞാനം നൽകിയവനാണ് ദൈവം. സകല ജഗത്തെയും സൃഷ്ടിച്ചവനാണ് ദൈവം. ആ സൃഷ്ടാവിനെ വിട്ട് മറ്റൊന്നിനെയും പകരം പൂജിക്കരുത്, മാനിക്കരുത്, അറിയരുത് എന്നാണ് വേദം പറയുന്നത്.

ഈശ്വരനെ അടുത്തറിയേണ്ടത് അവന്റെ നാമങ്ങളിലൂടെ

ആരാണ് ദൈവം എന്ന് മനസ്സിലായാൽ വീണ്ടും വീണ്ടും അവനെ അറിയുവാനുള്ള ആഗ്രഹം സ്വാഭാവികമാണ്. ഐശ്വര്യത്തിൽ രമിക്കുന്നവൻ എന്നർത്ഥമുള്ള ആ ഈശ്വരന്റെ നാമങ്ങളെളെയും ഗുണങ്ങളെയും വിശദീകരിക്കുന്നത് കാണുക.

"ഓം ശന്നോ മിത്ര: ശം വരുണ: ശന്നോ ഭവത്വര്യമാ..."

"അർഥം:- (ഓം) അ, , മ്  എന്നീ മൂന്നു വർണങ്ങൾ  കൂടിച്ചേർന്നുണ്ടായ ഓംകാരപദം ഈശ്വരന്റെ എല്ലാ നാമധേയങ്ങളിലും വച്ച്, സർവോത്തമമായിട്ടുള്ളതാകുന്നു. ഈ നാമധേയത്തിൽ പരമേശ്വരന്റെ അനേകം നാമങ്ങൾ ഉൾകൊള്ളുന്നു. 

ഈ ഓംകാരത്തിന്റെ അവയവമായ അകാരം കൊണ്ട് വിരാട്, അഗ്നി, വിശ്വൻ മുതലായ പേരുകളേയും, ഉകാരം കൊണ്ട് ഹിരണ്യഗർഭൻ, വായു, തൈജസൻ തുടങ്ങിയ പേരുകളെയും; മകാരം കൊണ്ട് ഈശ്വരൻ, ആദിത്യൻ, പ്രാജ്ഞൻ മുതലായ പേരുകളെയും സംഗ്രഹിക്കുന്നു. 

ഈ പറഞ്ഞ നാമങ്ങളെല്ലാം പ്രകാരണങ്ങളനുസരിച്ച് സർവേശ്വരനെത്തന്നെയാണ് കുറിക്കുന്നതെന്നു വേദം മുതലായ സത്യശാസ്ത്രങ്ങളിൽ സ്പഷ്ടമായി വ്യാഖ്യാനിച്ചിട്ടുണ്ട്." - ഈശ്വര നാമങ്ങളുടെ വ്യാഖ്യാനം, സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 1.

ആരാണ് ഈശ്വരനെന്നുള്ള സ്വാമിജിയുടെ വിശദീകരണം തുടരുന്നു. 

"(സബ്രഹ്മാ സ വിഷ്ണു:) ലോകം മുഴുവനും സൃഷ്ടിച്ചത് കാരണം ബ്രഹ്മാവ് എന്നും എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതുകൊണ്ടു വിഷ്‌ണു എന്നും, ദുഷ്ടന്മാരെ ശിക്ഷിച്ചു വിലപിപ്പിക്കുന്നതുകൊണ്ട് രുദ്രൻ എന്നും, സ്വയം മംഗളസ്വരൂപനും മറ്റുള്ളവർക്ക് മംഗളപ്രദനുമാകയാൽ ശിവൻ എന്നും, ആ സർവേശ്വരന്ന് പേരുകൾ വന്നു" - ഈശ്വര നാമങ്ങളുടെ വ്യാഖ്യാനം, സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 3.

ബ്രഹ്മാവും ശിവനും വിഷ്ണുവും ഒക്കെ ആ ഈശ്വരന്റെ നാമങ്ങളിൽ പെട്ടതാണെന്നാണ് വേദങ്ങൾ ഉൽഘോഷിക്കുന്നത്. 

ഈശ്വരന്റേതായ നൂറ്റിഎട്ടോളം പേരുകൾ പരിചയപ്പെടുത്തിയവയിൽ നിന്നും ചിലത് കാണുക.

"ഈശ്വരൻ  = ഐശ്വര്യത്തിൽ രമിക്കുന്നവൻ 
ബ്രഹ്മാവ്  = ബ്രിഹത് സൃഷ്ടിജ്ഞാനമുള്ളത്
ഭഗവാൻ = ഐശ്വര്യാധിപതി 
അഗ്നി = ഗതിയിൽ നയിക്കുന്നവൻ
ഇന്ദ്രൻ = ഐശ്വര്യപതി
ശിവൻ = സ്വയം മംഗളപ്രദനും ദാതാവുമാകയാൽ
അനാദി = കാരണരഹിതൻ 
ആനന്ദൻ = ധർമിഷ്ഠരുടെ നന്ദനൻ
അര്യമാ  = അനീതിയിൽ രമിക്കാത്തത് 
ശുദ്ധൻ = മറ്റുള്ളതെല്ലാം പരിശുദ്ധമാക്കുന്നത്.
ഹിരണ്യഗർഭൻ = സൂര്യാദി ലോകങ്ങൾ ഏതിൽ നിന്നും ഉൽഭവിച്ചോ അത്
ഗണപതി = ചരാചരഗണങ്ങളുടെ പതി
ആദിത്യൻ = ഒരുകാലത്തും നശിക്കാത്തത്" - ഈശ്വര നാമങ്ങളുടെ വ്യാഖ്യാനം, സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 19.

അപ്പോൾ ഈശ്വരനെ അറിയേണ്ടത് അവന്റെ നാമങ്ങൾ മനസ്സിലാക്കിക്കൊണ്ടായിരിക്കണം; ആ നാമങ്ങളുടെ അർത്ഥവ്യാപ്തി പഠിച്ചു കൊണ്ടായിരിക്കണം എന്നതാണ് വേദ താല്പര്യം.

ഇനിയും, പല ചോദ്യങ്ങൾക്കും ഉത്തരം പറയുന്ന വേളയിൽ ആരാണ് ആ ഈശ്വരൻ എന്ന് വേദ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് സ്വാമി വ്യക്തമാക്കുന്നുണ്ട്.

"യൻമനസാന മനുതേ യേനാഹുർമനോമ തമ്, തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസിതേ." - കേനോപനിഷത്ത് 1:5.

"മനസ്സിൽ "ഇന്നവിധം" എന്ന് മനനത്തിന്ന് വിഷയമായി വരുന്നില്ലയോ, എന്നാൽ മനസ്സിനെ അറിയുന്നതെന്തോ അതിനെത്തന്നെ നീ ബ്രഹ്മ്മമെന്നറിയുകയും ഉപവസിക്കുകയും വേണം. അതിൽ നിന്നും ഭിന്നമായ ജീവൻ അന്ത:കരണം എന്നിവയെ ബ്രഹ്മത്തിന്ന് പകരം ഉപാസിക്കരുത്." - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 239.

"യച്ചക്ഷു ഷാ ന പശ്യതി യേന ച ക്ഷു ഷി, പശ്യതി, തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസിതേ."- കേനോപനിഷത്ത് 1:6.

"കണ്ണിനാൽ കാണാത്തതെന്തോ എല്ലാ കണ്ണും ഏതിനാൽ കാണുന്നുവോ അതിനെ നീ ബ്രഹ്മമെന്നറിയുക. അതിനെ മാത്രം ഉപാസിക്കുക. അതിൽ നിന്നും ഭിന്നമായ ശബ്ദാദികളെ അതിന്റെ സ്ഥാനത്ത് ഉപാസിക്കാതിരിക്കുക." - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 239.

കാലഘട്ടത്തിന്റെ വളരെ നിസ്സാരമായ കോണിൽ തങ്ങളുടെ മാതാക്കളുടെ ഗർഭാശയത്തിൽ രൂപം കൊള്ളുകയും, വളരെ നിസ്സഹായരായി കൈകാലിട്ടടിച്ച് ഈ ഭൂലോകത്തേക്ക് പിറന്നു വീഴുകയും, ദാഹം, വിശപ്പ്, രോഗം, മറവി, ഭയം, സുഖം, ദുഃഖം, മരണം എന്നിങ്ങനെയുള്ള ദുർബല ഘട്ടങ്ങളിലൂടെ കടന്നുപോയ ഒരാളെ "ദൈവമേ..." എന്ന വിളിയിൽ ഉൾപ്പെടുത്തുവാൻ പറ്റുമോ എന്ന് ചിന്തിക്കുക.

വിഗ്രഹത്തിന്റെ ആവശ്യം ഉണ്ടോ 

സ്വാമിയുടെ മുൻപിൽ ഒരു ചോദ്യം വന്നു.

"ചോദ്യം:- ഈശ്വരൻ നിരാകാരനാണ്. അതിനാൽ ധ്യാനത്തിൽ കൊണ്ടുവരാൻ സാധ്യമല്ല. അതിനാൽ വിഗ്രഹം കൂടിയേ കഴിയൂ. മറ്റൊന്നും ചെയ്യാനാകുന്നില്ലെങ്കിലും വിഗ്രഹത്തിന്നു മുന്നിൽ ചെന്ന് കൈകൂപ്പി ഈശ്വരനെ സ്മരിക്കുകയും നാമം ചൊല്ലുകയും ചെയ്യുന്നതിലെന്താണ് തരക്കേട്‌?" - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 236.

പല സുഹൃത്തുക്കളും നിഷ്കളങ്കമായി ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട്. വളരെ ലളിതമായ സ്വാമി അതിന്ന് മറുപടി പറയുന്നുണ്ട്.

"ഉത്തരം:- ഈശ്വരൻ നിരാകാരനും സർവവ്യാപിയുമാണ്. ആ ഈശ്വരന്റെ വിഗ്രഹം നിർമ്മിക്കാനേ സാധ്യമല്ല. 

വിഗ്രഹത്തിന്റെ ദർശന മാത്രയിൽ ഈശ്വരസ്മരണയുണ്ടാകുമെങ്കിൽ ഈശ്വരന്റെ അത്ഭുത രചനയായ പൃഥ്വി, ജലം അഗ്നി, വായു, വന വൃക്ഷങ്ങൾ മുതലായ അനേകം വസ്തുക്കളും, ഈ വകയെല്ലാം ഉള്ള ഭൂമി, പർവതങ്ങൾ- ഈശ്വര രചിതമായ ഈ മഹാ മൂർത്തികളിൽ നിന്നാണല്ലോ മനുഷ്യൻ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നത് - മുതലായവ കണ്ടാൽ ഈശ്വരസ്മരണ ഉണ്ടാകുകയില്ലേ?

ഇല്ലെങ്കിൽ വിഗ്രഹം കണ്ടാൽ ഈശ്വര സ്മരണ വരുമെന്ന് പറയുന്നത് മിഥ്യയാണ്." - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 236, 237.

സത്യമാണത്. വിഗ്രഹങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന കല്ലും മണ്ണും മറ്റും എല്ലാം തന്നെ ഈശ്വരന്റെ സൃഷ്ടികളായിരിക്കെ അതൊന്നും കാണുമ്പോൾ നിങ്ങൾക്ക് ആ ഈശ്വരനെ ഓർമിക്കുവാൻ  സാധിക്കുന്നില്ലേ എന്നാണ് സ്വാമി ചോദിക്കുന്നത്. ആദ്ദേഹം തന്റെ ഉത്തരം തുടരുന്നു.

"വിഗ്രഹം മുമ്പിലില്ലാത്തപ്പോൾ ഈശ്വര സ്മരണ ഉണ്ടാകാതിരിക്കുന്നത് മനുഷ്യൻ ഏകാന്തതയിൽ ചെന്ന് മോഷണം വ്യഭിചാരം മുതലായ ദുഷ്കർമ്മങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. 

ഇവിടെ എന്നെ ആരും കാണാനില്ലെന്ന തോന്നൽ നിമിത്തം അവൻ അനർത്ഥം ചെയ്യാതിരിക്കില്ല ഇങ്ങനെ നിരവധി ദൂഷ്യങ്ങൾ ശിലാദി വിഗ്രഹങ്ങളുടെ ആരാധനയിൽ നിന്നുണ്ടാകും. 

നോക്കൂ! ശിലാ വിഗ്രഹങ്ങളെ ആരാധിക്കാതെ സധാ സർവ്വ വ്യാപനും സർവാന്തര്യാമിയും ന്യായക്കാരിയുമായ പരമാത്മാവിനിനെത്തന്നെ  എങ്ങും നിറഞ്ഞവനെന്ന് അറിയുകയും കരുതുകയും ചെയ്യുന്നയാൾ, ക്ഷണ മാത്ര പോലും താൻ ഈശ്വരനിൽ നിന്നകന്നിരിക്കുന്നില്ലന്നറിഞ്ഞു, ദുഷ്കർമ്മം ചെയ്യുന്നത് പോകട്ടെ മനസ്സിൽ ചിന്തിക്കുക പോലുമില്ല. മനസാ വാചാ കർമണാ എന്തെങ്കിലും ചീത്ത ചെയ്‌താൽ അന്തര്യാമിയുടെ ന്യായത്തിൽ നിന്ന് ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുകയില്ലെന്നയാൾക്കറിയാം" - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 236, 237.

ഒരു വിശദീകരണവും ആവശ്യമില്ലാത്ത വിധം സ്വാമി അവർകൾ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വീണ്ടും അദ്ദേഹത്തിന്ന് മുമ്പിൽ  ചോദ്യം വരുന്നു.

"ഈശ്വരൻ എങ്ങും നിറഞ്ഞവനാണെങ്കിൽ  വിഗ്രഹത്തിലും ഉണ്ട്. ഏതെങ്കിലും വസ്തുവിൽ ഈശ്വരനെ സങ്കൽപ്പിച്ചു ആരാധിക്കുന്നതിൽ തെറ്റെന്താണ്?"  - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 237.

വളരെ ലളിതവും ചിന്തനീയവുമായ ഒരു ഉദാഹരണത്തിലൂടെ സ്വാമി അതിന്ന് ഉത്തരം നൽകുന്നത് കാണുക.

"ഈശ്വരൻ സർവത്ര വ്യാപിച്ചിരിക്കുന്നതിലാൽ ഏതെങ്കിലും ഒരു വസ്തുവിൽ സങ്കൽപ്പിക്കുകയും അന്യത്ര സങ്കൽപ്പിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ, ചക്രവർത്തിയെ സാമ്രാജ്യാധികാരത്തിൽ നിന്നുമാറ്റി ഒരു ചെറ്റക്കുടിലിൻറെ അധിപനാക്കുന്നതിന്ന് തുല്യമായിരിക്കും. ഇതെത്ര വലിയ അപമാനമാണ്! ഇങ്ങനെ നിങ്ങൾ ഈശ്വരനെ അപമാനിക്കുന്നു." - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 238.

സർവ്വ ലോകങ്ങളുടെയും പതിയായ ഈശ്വരനെ അവന്റെ കേവല സൃഷ്ടികളായ കല്ലിലും മരത്തിലും കാണുന്നതിൻറെ നിരർത്ഥകത വളരെ ശക്തമായ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയാണ് സ്വാമിജി.

വീണ്ടും ഒരു ചോദ്യം കാണുക. 

"ചോദ്യം:- വേദത്തിൽ അനേകം ഈശ്വരന്മാർ ഉണ്ട്. ഇത് നിങ്ങൾ അംഗീകരിക്കുന്നുവോ ഇല്ലയോ?

ഉത്തരം:- അംഗീകരിക്കുന്നില്ല. എന്തെന്നാൽ നാലു വേദങ്ങളിൽ ഒരിടത്തും അങ്ങിനെ പറഞ്ഞിട്ടില്ല എന്നു മാത്രമല്ല ഒരു ഈശ്വരനേ ഉള്ളെന്നു പറഞ്ഞിട്ടുമുണ്ട് " - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 127.

വേദങ്ങൾ പരിചപ്പെടുത്തിയ ആ ഈശ്വര വിശ്വാസത്തിൽ വിഗ്രഹങ്ങൾക്ക് സ്ഥാനം വേണോ എന്ന് ഈശ്വരനെ വേദ വാക്യങ്ങളിലൂടെ പഠിച്ചുകൊണ്ടും അടുത്തറിഞ്ഞു കൊണ്ടും തീരുമാനിക്കുക. തീരുമാനം നിങ്ങളുടേതാണ്.

"ഹിരണ്യ ഗർഭ: സമവർത്തതാഗ്രേ ഭൂതസ്യ ജാത പതിരേക  ആസിത്; സദാധാര പൃഥ്വിവിം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ" - ഋഗ്വേദം 10. 121.1.

"
അല്ലയോ മനുഷ്യ! സൂര്യൻ മുതലായ തേജോമയവസ്തുക്കൾക്ക് ആധാരവും ഇതുവരെ ഉണ്ടായതും ഉണ്ടാകുന്നതും ആയ ലോകത്തിന്റെ ഏകനും അദ്വിതീയനും അധിപനുമായ പരമാത്മാവ് ഈ ജഗത്തിന്റെ ഉത്ഭവത്തിന്നും മുൻപ് ഉണ്ടായിരുന്നു. ഭൂമി മുതൽ സൂര്യൻവരെയുള്ള ജഗത്തിനെ സൃഷ്ടിച്ച ആ പരമാത്മ  ദേവനെ സ്‌നേഹപൂർവ്വം ഭജിക്കുവിൻ" - ഋഗ്വേദം 10. 121.1 സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 153.

മാനവരേ എന്ന് വിളിച്ചുകൊണ്ട്, സകലതിനെയും സൃഷ്ടിച്ച, മരണമില്ലാത്ത എന്നോട് തന്നെ ഐശ്വര്യ ലബ്ധിക്കായും മറ്റും അപേക്ഷിച്ച് വാങ്ങുവിൻ എന്ന വേദ വാക്യം കേൾക്കുമ്പോൾ, അല്ലയോ മനുഷ്യ എന്ന് വിളിച്ചുകൊണ്ട് ജഗത്തിന്റെ മുൻപും ഉണ്ടായിരുന്ന ഏകനായ ആ പരമാത്മാവിനെ സ്‌നേഹപൂർവ്വം ഭജിക്കുവിൻ എന്ന വേദ വാക്യം കേൾക്കുമ്പോൾ,  ഇല്ല, ഞങ്ങൾ ഇന്നലെകളിൽ ഇന്ന സ്ട്രീയുടെയും ഇന്ന പുരുഷന്റെയും മകനായി ജനിക്കുകയും, പിന്നീട് മരണപ്പെടുകയും ചെയ്ത ആളുകളിൽ നിന്നേ ഐശ്വര്യവും മറ്റും ചോദിക്കുകയുള്ളൂ എന്ന് പറയുമ്പോൾ അതിൽ വേദകൽപ്പനകളെ അവഗണിക്കൽ  ഉണ്ടോ?

റഫറൻസ്: http://satyarthprakash.in/download-satyarth-prakash

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Tuesday, May 23, 2017

മൂന്നു നേരത്തെ മരുന്ന് ഒരുമിച്ചു വിഴുങ്ങുന്നവർ

മൂന്നു നേരത്തെ മരുന്ന് ഒരുമിച്ചു വിഴുങ്ങുന്നവർ 

വ്യതസ്തമായ മൂന്നു അത്യാവശ്യ നേരങ്ങളില്‍ കഴിക്കാന്‍ പറഞ്ഞ മരുന്ന് ഒരൊറ്റ നേരംകൊണ്ട് വിഴുങ്ങിയ രോഗി ഒരു ഭാഗത്ത്. രോഗിക്ക് നൽകേണ്ട മരുന്നിന്റെ ഗുണം മനസ്സിലാക്കി, അതിന്റെ സമയക്ക്രമം ശരിയാക്കുന്നതിന്ന് പകരം, ആ മരുന്ന് തന്നെ നിരോധിക്കണം എന്ന് വാദിക്കുന്ന ഉത്തരവാദിത്തപ്പെട്ട ആളുകൾ മറുഭാഗത്തും.

ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന, നിജസ്ഥിതി അറിയാതെ വട്ടം കറങ്ങുന്ന ബഹുജനങ്ങൾ.

മുത്വലാഖുമായി ബന്ധപ്പെട്ടുകൊണ്ട് നടക്കുന്ന ചര്‍ച്ചയുടെ ആകത്തുകയാണിത് എന്നാണ് മനസ്സിലായത്‌. മൂന്നു നേരങ്ങളില്‍ കഴിക്കാന്‍ പറഞ്ഞ മരുന്ന് ഒരൊറ്റ നേരംകൊണ്ട്, അതും അത്യാവശ്യമാണോ  അല്ലേ എന്നൊന്നും നോക്കാതെ മൂന്നും കൂടി ഒറ്റയടിക്ക് അണ്ണാക് തൊടാതെ വിഴുങ്ങിയതാണ് യഥാർത്ഥ രോഗം, അതിനാണ് ചികിത്സ ആവശ്യമുള്ളത്.

ഇണകളായി ജീവിക്കുന്ന മനുഷ്യ കുലത്തിന്റെ ജീവിതക്ക്രമങ്ങളില്‍ വരുന്ന ചില തകരാറുകള്‍. അത് ചിലപ്പോള്‍ പരിഹരിക്കുവാന്‍ പറ്റാത്ത ഒരു തലത്തിലേക്ക് ഉയര്‍ന്നു വന്നേക്കാം. സ്പര്ശനത്തിന്ന് ശേഷം, ഉടനടി ഇണയെ ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു ഇണയെ തേടിപ്പോകുന്ന മ്രിഗീയതയാണോ പരിഹാരം?

ഒരിക്കലും അല്ല.

രഞ്ജിപ്പിന്റെ മാർഗ്ഗങ്ങൾ തേടണം 

ദമ്പദികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതെ വരുമ്പോള്‍ ആദ്യം നിര്‍ദ്ദേശിക്കുന്നത് ത്വലാഖല്ല, അനുരജ്ഞനമാണ്.

"ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച്‌ പോകുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്‍റെ ആള്‍ക്കാരില്‍ നിന്ന്‌ ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന്‌ ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു." - ഖുർആൻ 4:35

രഞ്ജിപ്പിന്റെ വലിയ ഒരു ശ്രമം നടക്കേണ്ടതുണ്ട്. 

"ഓരോ പക്ഷത്തുനിന്നും അവർക്ക് നന്നായിത്തോന്നുന്ന മധ്യസ്ഥന്മാരെ നിയോഗിക്കണം അവർ ഓരോ ഭാഗത്ത് നിന്നുള്ള തെറ്റുകൾ പരിശോധിച്ച് കൂടുതൽ യുക്തവും പ്രായോഗികവുമായ തീരുമാനമുണ്ടാക്കണം... " - അമാനി മൗലവി(റഹി), ഖുർആൻ 4:35

ബന്ധങ്ങൾ വിശിഷ്യാ വൈവാഹിക ബന്ധം  പിരിക്കാനുള്ളതല്ല; അത് എന്നെന്നും കൂട്ടിക്കിച്ചേർക്കുവാനാണ് ഇസ്‌ലാമിന്റെ കൽപ്പന.

ഒരുപാടു മാർഗനിർദേശങ്ങൾ രഞ്ജിപ്പുമായി ബന്ധപ്പെട്ടുകൊണ്ടു പ്രമാണങ്ങൾ വിശദീകരിക്കുന്നുണ്ട്.

ഇനി, ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം കുടുംബത്തിന്റെയും മറ്റും ഇടപെടലുകൾക്ക് ശേഷവും പരിഹരിക്കാതെ തുടരുകയും, അത് ഇരു കൂട്ടർക്കും അസഹ്യമായിത്തീരുകയും ചെയ്‌താൽ എന്ത് ചെയ്യണം? 

ജീവിത കാലം മുഴുവൻ കയറില്ലാതെ കെട്ടിയിടലാണോ വേണ്ടത് ? 

അല്ല.

വൈവാഹിക ബന്ധം, വളരെ വിഷമത്തോട് കൂടിയാണെങ്കിലും, അത് പിരിക്കേണ്ടി വരും. തുടർന്നും ജീവിക്കേണ്ട അവർക്ക് അതായിരിക്കും നല്ലത്.

അങ്ങിനെ പിരിയേണ്ട ഒരു സന്ദർഭം അത്യാവശ്യമായ സാഹചര്യത്തിലും ഭാര്യയേയും ഭർത്താവിനെയും ഉടൻ വേർപ്പെടുത്തുന്നതിന്ന് പകരം, ഏതെങ്കിലും വിധേന അവർക്ക് ഒത്തുപോകുവാനുള്ള വളരെ വലിയ ഒരു സന്ദർഭവും ഒരു വലിയ സമയവും ഒക്കെ നൽകികൊണ്ടുമാണ് ഇസ്‌ലാമിലെ ത്വലാഖ് അഥവാ വിവാഹ മോചനം എന്ന പ്രക്രിയ ആരംഭിക്കുന്നത്.

ഒന്നാം ത്വലാഖ് 

കണിശമായ സമയക്ക്രമങ്ങള്‍ നിശ്ചയിച്ചുകൊണ്ടും, കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പറഞ്ഞുകൊണ്ടുമാണ് പരിശുദ്ധ ഖുര്‍ആനിലെ അറുപത്തിഅഞ്ചാം അദ്ധ്യായമായ "ത്വലാഖ്" അഥവാ വിവാഹ മോചനം എന്ന് പേരുള്ള അധ്യായം തുടങ്ങുന്നത്.

"നബിയേ, നിങ്ങള്‍ സ്ത്രീകളെ [ഭാര്യമാരെ] വിവാഹമോചനം ചെയ്യുന്നതായാല്‍, അവരുടെ ‘ഇദ്ദഃ’ [കാത്തിരിപ്പാന്‍ നിര്‍ദ്ദേശിക്കപ്പെട്ട] സമയത്തേക്കു അവരെ മോചനം ചെയ്യുവിന്‍; ‘ഇദ്ദഃ’യെ നിങ്ങള്‍ (എണ്ണി) കണക്കാക്കുകയും ചെയ്യണം. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍." - ഖുർആൻ 65:1

ആർത്തവ ശുദ്ധിയുടെ സമയ പരിധിയാണ് ഇവിടെ ഇദ്ധ: എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

"അതായത്: സ്ത്രീയുടെ ആർത്തവം കഴിഞ്ഞു ശുദ്ധിയാകുകയും, ആ ശുദ്ധികാലത്ത് ഭർത്താവിന്റെ സ്പര്ശനം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന അവസരത്തിലേ ത്വലാഖ് നടക്കുവാൻ പാടുള്ളൂ. ഇതാണ് ഇദ്ധ: സമയത്തേക്കായിരിക്കണം ത്വലാഖ് എന്ന് പറഞ്ഞതിന്റെ താൽപര്യം" - അമാനി മൗലവി(റഹി), ഖുർആൻ 65:1

ഒരു ഭര്‍ത്താവ് തന്റെ ഭാര്യയെ വിവാഹ മോചനം നടത്തേണ്ടുന്ന ഒരു ഘട്ടം വന്നാല്‍ കൃത്യമായ രണ്ടു മാനദണ്ഡങ്ങൾ പാലിക്കപ്പെടണം. ഒന്ന് ആ സ്ത്രീ ആര്‍ത്തവ ശുദ്ധിയുള്ളവൾ ആയിരിക്കണം എന്നതും രണ്ട് ഭർത്താവിന്റെ സ്പർശനം നടക്കാതിരിക്കുക എന്നതുമാണ്. 

ഇവ രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്നിന് വിഘ്നം സംഭവിച്ചാൽ അടുത്ത ശുദ്ധിയാകുന്നത് വരെ കാത്ത് നിൽക്കണം. അത്തരമൊരു സന്ദർഭത്തിൽ മാത്രമാണ് ഒന്നാമത്തെ ത്വലാഖ് സാധുവാകുന്നത്. 

അങ്ങിനെ ഒന്നാമത്തെ ത്വലാഖ് നടന്നുകഴിഞ്ഞാൽ അതിന്റെ പരിധി എന്ന് പറയുന്നത്, ആർത്തവ ശുദ്ധിയുടെ മറ്റു രണ്ടു ഘട്ടങ്ങൾകൂടി കഴിയുന്നത് വരെ എന്നാകുന്നു. ഏകദേശം മൂന്ന് മാസത്തിലധികമാണ് ഇതിന്റെ കാല പരിധി.

ഒന്നാമത്തെ തലാഖ് മുതൽ മൂന്ന് മാസത്തിലധികം വരെ നീണ്ടുനിൽക്കുന്ന സമയത്ത് ഭർത്താവിന്ന് ഭാര്യയുടെ കാര്യത്തിൽ വളരെ കൃത്യമായ ഉത്തരവാദിത്വങ്ങൾ ഉണ്ട്.

"അവരുടെ വീടുകളില്‍ നിന്ന്‌ അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌" - ഖുർആൻ 65:1.

ഭാര്യ ഭർത്താവിന്റെ കൂടെത്തന്നെ താമസിക്കണം, ചിലവിന്റെ ബാധ്യത ഭർത്താവിനാണ് എന്ന് തുടങ്ങിയ ഈ മൂന്നു മാസക്കാലത്ത് ഭാര്യയും, വിശിഷ്യാ ഭർത്താവും അനുവർത്തിക്കേണ്ട ഉന്നതങ്ങളായ മര്യാദക്ക്രമങ്ങൾ വേറെയും ഒരു പാടുണ്ട്. പരിശുദ്ധ ഖുർആനിന്റെയും നബി(സ) ചര്യയുടെയും അടിസ്ഥാനത്തിൽ വളരെ വിശദമായ ഗ്രന്ഥങ്ങൾ തന്നെ  ഈവിഷയത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്.

"ഏറെക്കുറെ മൂന്നുമാസക്കാലം ആ സ്ത്രീ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു കൂടുമ്പോൾ, വിവാഹ മോചനത്തിന്ന് ഇടയാക്കിയ സംഭവം ക്രമേണ തീർന്നു പോകുവാനും, രണ്ടുപേർക്കുമിടയിൽ പഴയ ബന്ധം തുടരുവാനുള്ള ആഗ്രഹം ജനിക്കുവാനും, അങ്ങിനെ ഇദ്ധ: കാലം കഴിയുമ്പോഴേക്കും അവൻ അവളെ മടക്കി എടുക്കുവാനും കാരണമായിത്തീരുന്നു" - അമാനി മൗലവി(റഹി), ഖുർആൻ 65:1

ഒന്നാമത്തെ ത്വലാഖ് നടന്നതിന് ശേഷമുള്ള ഈ മൂന്നു മാസക്കാലത്തിന്റെ പിന്നിലുള്ള ഒരു യുക്തിയാണ് ബഹുമാന്യ പണ്ഡിതൻ അമാനി മൗലവി മുകളിൽ പറയുന്നത്. തന്റെ ഭാര്യയെ തിരിച്ചെടുക്കുവാൻ പ്രേരണ നൽകുന്ന വലിയ ഒരു അവസരമാണ് പരിശുദ്ധ ഖുർആൻ ഇവിടെ സൃഷ്ടിച്ചിട്ടുള്ളത്. അതിൽ സുപ്രധാനമായ ഒരു നിയമമാണ് ഈ മൂന്ന് മാസത്തിനുള്ളിൽ ഭാര്യാ-ഭർതൃ സംസർഗം ഉണ്ടായാൽ ത്വലാഖ് അസാധുവാകും എന്നുള്ളത്. 

രണ്ടിൽ ഒന്ന് തീരുമാനിക്കുക

ആർത്തവ ശുദ്ധിയുടെ മൂന്ന് ഘട്ടം അഥവാ മൂന്നു മാസത്തിലധികം കഴിയുകയും എന്നിട്ടും ഭർത്താവ് ഭാര്യയെ തിരിച്ചെടുക്കുവാൻ തയ്യാർ ഇല്ല എങ്കിൽ അവർക്ക് പിരിയാം; രണ്ടാം ത്വലാഖിലേക്ക്  പോകേണ്ട ഒരു  ആവശ്യവും ഒരിക്കലും ഇല്ല തന്നെ.

"നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട്‌ അവരുടെ അവധി പ്രാപിച്ചാല്‍ ഒന്നുകില്‍ നിങ്ങളവരെ മര്യാദയനുസരിച്ച്‌ കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ മര്യാദയനുസരിച്ച്‌ തന്നെ പിരിച്ചയക്കുകയോ ആണ്‌ വേണ്ടത്‌. ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചു നിര്‍ത്തരുത്‌. അപ്രകാരം വല്ലവനും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ തനിക്ക്‌ തന്നെയാണ്‌ ദ്രോഹം വരുത്തിവെക്കുന്നത്‌. അല്ലാഹുവിന്‍റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്‌." - ഖുർആൻ 2:231.

"ത്വലാക്വിനെത്തുടര്‍ന്ന് സ്ത്രീകള്‍ ആചരിക്കേണ്ടുന്ന ഇദ്ദകാലം കഴിയാറാകുമ്പോള്‍ ഭര്‍ത്താവ് രണ്ടിലൊന്ന്   ചെയ്യേണ്ടിയിരിക്കുന്നു: ഒന്നുകില്‍ അവളെ വിവാഹ ബന്ധത്തിലേക്ക് മടക്കി എടുത്തു അവളെ വെച്ചുകൊണ്ടിരിക്കുക.   അല്ലെങ്കില്‍ മടക്കി എടുക്കാതെ പിരിച്ചുവിടുക." - അമാനി മൗലവി(റഹി), ഖുർആൻ 2:231.

രണ്ടിൽ ഏതു സ്വീകരിച്ചാലും അത് നീതിയും മര്യാദയും ഉള്ളതായിരിക്കണം.

"രണ്ടില്‍ ഏത് സ്വീകരിച്ചാലും ശരി, അത്   നീതിയും മര്യാദയും അനുസരിച്ചായിരിക്കണം. ഏതെങ്കിലും ദുരുദ്ദേശ്യം വെച്ചുകൊണ്ടോ, ഉപദ്രവവും ബുദ്ധിമുട്ടും   ഉണ്ടാകുന്ന തരത്തിലോ ആയിക്കൂടാ എന്നുള്ളതാണ്. ഇക്കാര്യമാണ് ഈ വചനത്തിലെ ഏറ്റവും പ്രധാനമായ വിഷയം." - അമാനി മൗലവി(റഹി), ഖുർആൻ 2:231.

"ഒന്നുകിൽ അവളെ വെച്ചുകൊണ്ടിരിക്കുക എന്ന് തീരുമാനിക്കണം. അഥവാ ത്വലാഖ് നടപ്പിലാകുന്നതിൽനിന്നും പിൻവലിച്ചു അവളെ പഴയ വിവാഹ ബന്ധത്തിലേക്ക് മടക്കിയെടുക്കണം. അല്ലാത്ത പക്ഷം അവളെ പിരിച്ചു വിടണം. 

അഥവാ ത്വലാഖ് നടപ്പിൽ വരുത്തണം. രണ്ടിൽ ഏതായിരുന്നാലും ശരി അത് സദാചാര മര്യാദ അനുസരിച്ചായിരിക്കണം

ഉപദ്രവകരമോ, ദുരുദ്ദേശ്യപൂർവ്വമോ ആയിരിക്കരുത്. ഇരുകൂട്ടരുടെയും നന്മയും സൗകര്യവും അനുസരിസച്ചായിരിക്കണം എന്നർത്ഥം." - അമാനി മൗലവി(റഹി), ഖുർആൻ 65:1

തിരിച്ചെടുക്കുകയാണെങ്കിലും പിരിച്ചുവിടുകയാണെങ്കിലും അവിടെയും കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ട്.

എങ്ങിനെ പിരിയണം?

"വിവാഹമോചിതരായ സ്ത്രീകള്‍ക്ക്‌ ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്‌. ഭയഭക്തിയുള്ളവര്‍ക്ക്‌ അതൊരു ബാധ്യതയത്രെ" - ഖുർആൻ 2:241. 

ഈ സന്ദർഭത്തിലും ഒരു ഭാര്യയെ ഭർത്താവ് പിരിച്ചയക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഒത്തിരിയുണ്ട്.

രണ്ടാം ത്വലാഖ് 

ഒന്നാം ത്വലാഖിന്ന് ശേഷം ഭർത്താവ് ഭാര്യയെ തിരിച്ചെടുക്കുകയും, ശേഷം ഒരു പക്ഷെ എത്രയോ കാലം ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന ഭാര്യാ-ഭർതൃ ബന്ധത്തിൽ രണ്ടാമതും ഒരു വിള്ളൽ ഉണ്ടാകുകയും അങ്ങിനെ ഭർത്താവ് ഭാര്യയെ പിരിയുവാൻ വീണ്ടും തീരുമാനിക്കുകയും ചെയ്‌താൽ മാത്രമാണ് രണ്ടാമത്തെ ത്വലാഖിന്റെ പ്രസക്തി വരുന്നത്. അതല്ലാതെ ഒരു രണ്ടാം ത്വലാഖിന്ന് നിർബന്ധപൂർവ്വം അവസരം ഉണ്ടാക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല; അതല്ല അതിന്റെ ലക്ഷ്യവും.

രണ്ടാമത്തെ ത്വലാഖിലും മുകളിൽ പറഞ്ഞ രഞ്ജിപ്പിനുള്ള ശ്രമം അനിവാര്യമാണ്. ഒന്നാം ത്വലാഖിന്റെ നടപടിക്രമങ്ങളുടെ ഒരു ആവർത്തനം ഇവിടെയും വേണമെന്നർത്ഥം. 

"(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച്‌ കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ്‌ വേണ്ടത്‌. നിങ്ങള്‍ അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക്‌ അനുവാദമില്ല." - ഖുർആൻ 2:229

"(ഒന്നാം ത്വലാഖിന് ശേഷം) മടക്കി എടുക്കുന്ന പക്ഷം ആവശ്യം  നേരിട്ടാല്‍ രണ്ടാമതും ത്വലാക്വ് നടത്താം. ഈ ത്വലാക്വിനുശേഷം ഭര്‍ത്താവ് രണ്ടാലൊന്ന് സ്വീകരിക്കുവാന്‍ ബാധ്യസ്ഥനായി: (സദാ ചാര മര്യാദപ്രകാരം അവളെ വെച്ചുകൊണ്ടിരിക്കുക, അല്ലെങ്കില്‍ നന്മചെയ്തുകൊണ്ട്- നല്ല നിലയില്‍ അവളെ പിരിച്ചുവിടുക.)" - അമാനി മൗലവി(റഹി), ഖുർആൻ 2:229.

അതിനിടക്ക് ഒരു കാര്യം. ഭർത്താവ് ഭാര്യക്ക് അങ്ങോട്ടാണ് ധനം നൽകേണ്ടത്. അതായത് സ്ത്രീ ധനം അല്ല; പുരുഷ ധനം ആണ്. അങ്ങിനെ വിവാഹ സമയത്ത്  പുരുഷൻ തന്റെ ഭാര്യക്ക് അങ്ങോട്ട് നൽകിയത് വിവാഹ മോചനം നടത്തുന്ന സമയത്ത് ഒരിക്കലും തിരിച്ച് വാങ്ങുവാൻ പാടില്ല എന്നതാണ് പരിശുദ്ധ ഖുർആൻ വചനത്തിൽ പറയുന്നത്.

രണ്ടാമ്മതും കൂടെ നിറുത്തുകയാണെങ്കിലും പിരിച്ചയക്കുകയാണെങ്കിലും അവിടെയും മുകളിൽ സൂചിപ്പിച്ച പോലെ മാർഗ്ഗ നിർദേശങ്ങൾ ഉണ്ട്.

അങ്ങിനെ രണ്ടാമതും ഒരുമിച്ചു ജീവിക്കുവാൻ തയ്യാറായാൽ മാത്രമേ മൂന്നാം ത്വലാഖിന്റെ പ്രസക്തി തന്നെ വരുന്നുള്ളൂ. അപ്പോഴേക്കും ഒരു പക്ഷെ കാലം ഒട്ടേറെ കഴിഞ്ഞു പോയിട്ടുണ്ടാകും.

മൂന്നാം ത്വലാഖ് 

രണ്ടു ത്വലാഖിന്റെ കാലഘട്ടങ്ങൾ പിന്നിട്ട ഭാര്യാ-ഭർതൃ ബന്ധത്തിൽ മൂന്നാമതും ഒരു വിള്ളൽ ഉണ്ടായാൽ അഥവാ ഒരുമിച്ചു ജീവിക്കുവാൻ പറ്റാത്ത ഒരു സാഹചര്യം മൂന്നാമതും ഉണ്ടായാൽ അവിടെയാണ് മൂന്നാമത്തെതും അവസാനത്തേതുമായ ത്വലാഖ് സംഭവിക്കുന്നത്. അതല്ലാതെ ഒരു മൂന്നാം ത്വലാഖിന്ന് നിർബന്ധപൂർവ്വം അവസരം ഉണ്ടാക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല; അതല്ല അതിന്റെ ലക്ഷ്യവും.

"ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല;" - ഖുർആൻ ഖുർആൻ 2:230.

മൂന്നാമത്തെ ത്വലാഖ് നടന്നു കഴിഞ്ഞാൽ പിന്നീട് തിരിച്ചെടുക്കുവാൻ അവസരം ഇല്ല എന്ന് വ്യക്ത്യം.

"അതായത്, മുമ്പ് രണ്ട് വട്ടം  ത്വലാക്വ് കഴിഞ്ഞതിന് ശേഷം മൂന്നാമതും ത്വലാക്വ് നടത്തിയാല്‍ പിന്നെ മടക്കി എടുക്കുന്ന പ്രശ്‌നമില്ല." - അമാനി മൗലവി(റഹി), ഖുർആൻ 2:230

ത്വലാഖിന്റെ മാസങ്ങളോളം നിലനിൽക്കുന്ന മൂന്ന് ഘട്ടങ്ങൾ പിന്നിട്ട ഭാര്യക്കും ഭർത്താവിനും വീണ്ടും ഒന്നിക്കുവാനുള്ള ഒരു അവസരം  വളരെ വളരെ വിദൂരമാണ്. അവര്‍ക്ക് വേര്‍പിരിഞ്ഞു പോയി വേറെ വിവാഹം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യാം.

അങ്ങിനെ, ഈ മരുന്നിന്റെ പ്രയോഗം എങ്ങിനെ എന്നറിയാതെ മരുന്നിനെത്തന്നെ നിരോധിക്കൽ ഒട്ടും ബുദ്ധിപരമല്ല എന്നത് ഓരോ ത്വലാഖുകളെപ്പറ്റിയും അതിന്റെ പ്രായോഗികതയെ കുറിച്ചും  ഒരൽപം മനസ്സിലാക്കിയ ഏതൊരാൾക്കും കൃത്യമായി മനസ്സിലാകും.

മുത്വലാഖ്‌ മത നിഷിദ്ധം

വഴിപിരിയലിന്റെ വക്കത്തെത്തിയ ദമ്പതിമാര്‍ക്ക് ഒന്നിച്ചു ജീവിക്കുവാനുള്ള രണ്ടു വലിയ അവസരങ്ങളും രണ്ടു വലിയ സമയങ്ങളുമാണ് യഥാര്‍ഥത്തില്‍ ഒന്നും രണ്ടും ത്വലാഖുകളിലൂടെ ലഭിക്കുന്നത്. മൂന്നാമ്മതും പിരിയാനാണ് തീരുമാനന്മെങ്കില്‍ അത് അവസാനത്തെതുമാണ്.

ഈ നല്‍കിയ അവസരത്തെ യഥാവിധി മനസ്സിലാക്കാതെ, പ്രാവൃത്തികമാക്കാതെ തങ്ങള്‍ക് തോന്നിയപോലെ, പരിധികള്‍ ലഘിക്കുന്ന ആളുകള്‍ അതിക്രമകാരികളാണ് എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത്.

"അല്ലാഹുവിന്‍റെ നിയമ പരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്‍റെ നിയമ പരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍." - ഖുർആൻ 2:229

ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് മഹാനായ പണ്ഡിതൻ ഇമാം ഇബ്നു കസീർ(റഹി) മൂന്ന് ത്വലാഖുകൾ ഒറ്റയടിക്ക് നിർവഹിക്കുന്നവരെ കുറിച്ച്  പറയുന്നത് കാണുക.

"ഏതെങ്കിലും ഒരാൾ മൂന്ന് ത്വലാഖുകളെ ഒറ്റയടിക്ക് ചൊല്ലിയാൽ അത് നിഷിദ്ധമാണ് എന്നത് ഈ വചനം അറിയിക്കുന്നുണ്ട്. ഇമാം മാലിക്കും അദ്ദേഹത്തോട് യോജിച്ചവരും സ്വീകരിച്ച നിലപാടിതാണ്. അവരുടെ അടുത്തുള്ള നടപടി ക്രമങ്ങള്‍ എന്നുവെച്ചാൽ ഓരോ ത്വലാഖും ഓരോന്നായി നിർവഹിക്കുക എന്നതാണ്. " -  ഇമാം ഇബ്നു കസീർ(റഹി) , ഖുർആൻ 2:229

ബഹുഭൂരിപക്ഷം ആളുകള്‍ ധരിച്ചപോലെ മൂന്ന്‍ ത്വലാഖുകള്‍ ഒറ്റയടിക്ക് ചൊല്ലുക എന്നത് യഥാര്‍ഥത്തില്‍ പരിശുദ്ധ ഖുര്‍ആനിന്ന് വിരുദ്ധമാണ്. പ്രാമാണികരായ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് അങ്ങിനെയാണ്.

സുപ്രധാനമായ ചില കാര്യങ്ങകൂടി ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

1. മൂന്ന്‍ പ്രാവശ്യമായോ അല്ലെങ്കിൽ മൂന്ന് സന്ദര്‍ഭങ്ങളിലായോ ത്വലാഖ് ചൊല്ലിയെങ്കില്‍ മാത്രമേ ത്വലാഖ് പൂര്‍ത്തിയാകൂ എന്ന ധാരണ ആദ്യമേ തിരുത്തുക; അങ്ങിനെയൊരു വ്യവസ്ഥയോ നിബന്ധനയോ ഇസ്ലാമിലില്ല.

2. ഒരു ത്വലാഖിലൂടെ തന്നെ ദമ്പദികള്‍ക്ക് എന്നേക്കുമായി വേര്‍ പിരിയാം.

3. ഒറ്റ വേര്‍ പിരിയലിലൂടെ തന്നെ അവര്‍ ഇരുവര്‍ക്കും മറ്റൊരാളെ വിവാഹം ചെയ്തു ജീവിക്കുകയും ചെയ്യാം.

ഇങ്ങിനെ വത്യസ്ഥ സമയങ്ങളില്‍ അതും അത്യാവശ്യമാണെങ്കിൽ മാത്രം കഴിക്കുവാന്‍ നിര്‍ദേശിച്ച മരുന്ന് ഒറ്റയടിക്ക് വിഴുങ്ങുന്ന മത നിഷിദ്ധമാണ് സമുദായത്തിലെ ചിലര്‍ ഇപ്പോഴും തുടരുന്നത്. ജനങ്ങളെ അന്ധകാരത്തില്‍ തളച്ചിട്ടുകൊണ്ട് തങ്ങളുടെ ഭൌതിക താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഉപയോഗപ്പെടുത്തുന്ന പൌരോഹിത്യവും ആ പൌരോഹിത്യത്തിന്ന്‍ തങ്ങളുടെ ബുദ്ധി പണയം വെച്ചവരുമാണ് യഥാര്‍ത്ഥ വില്ലന്മാർ എന്ന് പ്രമാണികമായി കാര്യങ്ങള്‍ പഠിക്കുന്നവര്‍ക്ക് ബോധ്യമാകും.

ശപിക്കപ്പെട്ട ചടങ്ങ്, വിഡ്ഡികളുടെ ചടങ്ങ്, തോന്നിവാസത്തിന്റെ ചടങ്ങ്! 

ഈ വാക്കുകളൊന്നും എന്റെ വകയല്ല!

ഈ ലോകത്തിന്റെയും അതിലെ ജീവിവർഗ്ഗങ്ങളുടെയും സുഗമമായ ജീവിതക്രമത്തിന്ന് അവതരിപ്പിച്ച ദൈവിക നിയമ സംഹിതകളാകട്ടെ, മനുഷ്യൻ അവന്റെ ബുദ്ധിക്കനുസരിച്ച് ഉണ്ടാക്കിയ നിയമങ്ങളാകട്ടെ, അതിറെയൊക്ക പഴുതുകൾ തേടി, തങ്ങളുടെ വക്ര, സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഇത്തരം നിയമങ്ങളെ  ദുർവ്യാഖ്യാനത്തിലൂടെ മറികടക്കുവാൻ ശ്രമിക്കുന്നത് വളരെ വ്യാപകമാണ്. ഇസ്‌ലാമിലെ ത്വലാഖും ഇതിൽനിന്നും ഒഴിവല്ല തന്നെ.

"ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവന്‍ ( പുതിയ ഭര്‍ത്താവ്‌ ) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ ( പഴയ ദാമ്പത്യത്തിലേക്ക്‌ ) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല;" - ഖുർആൻ 2:230.

അത്യാവശ്യമെങ്കിൽ മാത്രം മൂന്ന് വ്യത്യസ്ത സമയത്തേക്ക് നിശ്ചയിച്ച വിവാഹ മോചന സന്ദർഭങ്ങളെ ഒറ്റയടിക്ക് നടത്തുകയും പിന്നീട് അതിൽ ഖേദിക്കുകയും ചെയ്യുന്നവർ തങ്ങളുടെ ഭാര്യമാരെ തിരിച്ച് കിട്ടുവാൻ വേണ്ടി നടത്തുന്ന മ്ലേച്ഛതയുടെ പേരാണ് 'ചടങ്ങു നിൽക്കൽ".

"മൂന്ന് പ്രാവശ്യം വിവാഹമോചനം ചെയ്തതിനുശേഷം ആ സ്ത്രീകളെ വീണ്ടും വിവാഹം കഴിക്കുവാന്‍  ഉദ്ദേശിക്കുന്നവര്‍ അല്ലാഹു വ്യക്തമായി പ്രസ്താവിച്ച മേല്‍ കണ്ട ഉപാധികളെ മറികടക്കുവാനുള്ള ചില സൂത്രങ്ങള്‍ നടത്തുന്ന പതിവ് ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ചില പണ്ഡിതവിഭാഗങ്ങള്‍ അതിന് അരുനില്‍ക്കുകയും പിന്തുണനല്‍കുകയും ചെയ്തും വരുന്നു. 

വല്ല വിഡ്ഢികളെയും പ്രതിഫലം കൊടുത്തോ മറ്റോ സ്വാധീനിച്ചു ഒരു നാമമാത്ര വിവാഹം ബാഹ്യത്തില്‍ നടത്തുക, അടുത്ത അവസരം തന്നെ അവരെക്കൊണ്ട് വിവാഹമോചനവും ചെയ്യിക്കുക. ചില വിഡ്ഢികള്‍ പ്രതിഫലം മോഹിച്ചുകൊണ്ട് സ്വയം തന്നെ അതിന് തയ്യാറെടുക്കലും ഉണ്ട്. 'ചടങ്ങ് നില്‍ക്കുക' എന്ന പേരിലാണ് ഈ വിവാഹം അറിയപ്പെടുന്നത്." - അമാനി മൗലവി(റഹി), ഖുർആൻ 2:229.

കൃത്യമായി വിശദീകരിച്ചു തന്ന നിയമങ്ങളുടെ വളരെ വ്യക്തമായ ലംഘനമാണ് മുസ്ലിം സമുദായത്തിൽ നടക്കുന്നത്.

"ഈ പേരുതന്നെ അല്ലാഹുവിന്‍റെ നിയമത്തെ അവഗണിക്കലാണെന്നും അതിനെ കേവലം ഒരു ചടങ്ങായി മാറ്റലാണെന്നും വിളിച്ചോതുന്നു. തക്കതായ കാരണം കൂടാതെയും, ഭാവിയെപ്പററി വീണ്ടുവിചാരമില്ലാതെയും രണ്ടും മൂന്നുമൊക്കെ ത്വലാക്വ് ഒറ്റ അടിക്ക് നടത്തിക്കളയും. 

അടുത്ത ദിവസം തന്നെ അതിനെപ്പറ്റി ഖേദത്തിലുമാകും. അടുത്ത ആലോചന ഈ ശപിക്കപ്പെട്ട ചടങ്ങിനെക്കുറിച്ചായിരിക്കും. ഇങ്ങനെ തോന്നിയവാസത്തില്‍ നിന്ന് തോന്നിയവാസത്തിലേക്കായി അല്ലാഹുവിന്‍റെ നിയമപരിധികളെയെല്ലാം അവര്‍ അതിലംഘിക്കുന്നു." - അമാനി മൗലവി(റഹി), ഖുർആൻ 2:229.  

നിയമങ്ങൾ അതിർ ലംഘിച്ച് നടത്തുന്ന തോന്നിവാസമാണിതെന്ന് മനസ്സിലാക്കുവാൻ വലിയ പ്രയാസം ഇല്ല തന്നെ.

"അല്ലാഹു കല്‍പിച്ച പ്രകാരമാണ് ആദ്യംമുതല്‍ക്കേ ത്വലാക്വ് നടക്കുന്നതെങ്കില്‍, ഇങ്ങനെയുള്ള തോന്നിയവാസങ്ങള്‍ക്കൊന്നും ആവശ്യം നേരിടുമായിരുന്നില്ല. 

ഏതായാലും ഈ  ചടങ്ങുനില്‍ക്കലും, ചടങ്ങ് നിറുത്തലും, അതിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന വിവാഹവും ശരിയല്ലെന്നും,  അല്ലാഹുവിന്‍റെ നിയമങ്ങളെ ലംഘിക്കലാണെന്നും മുകളില്‍ വിവരിച്ചതില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം.   

മാത്രമല്ല, ഈ ചടങ്ങിനെപ്പറ്റി നബി (സ.അ)  പറഞ്ഞ വാക്യം ഓര്‍മയിലുള്ള ഒരു മുസ്‌ലിം- സത്യവിശ്വാസം അയാളുടെ  ഹൃദയത്തില്‍ സ്ഥലം പിടിച്ചിട്ടുണ്ടെങ്കില്‍- തീര്‍ച്ചയായും ഈ ചടങ്ങിനെ അനുകൂലിക്കുകയില്ലതന്നെ. 

'വായ്പ വാങ്ങിയ  കൂറ്റനെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?' എന്ന് ചോദിച്ചുകൊണ്ട് സ്വഹാബികളോട് നബി (സ.അ)   പറയുകയാണ്: 'അത് ചടങ്ങ് നില്‍ക്കുന്നവനാണ്. ചടങ്ങ് നില്‍ക്കുന്നവനെയും, ആര്‍ക്കുവേണ്ടി ചടങ്ങുനില്‍ക്കുന്നുവോ  അവനെയും അല്ലാഹു ശപിക്കട്ടെ!' ഇതുപോലെ വേറെയും ചില രിവായത്തുകള്‍ കാണാം." - അമാനി മൗലവി(റഹി), ഖുർആൻ 2:229. 

അല്ലാഹുവാൽ ശപിക്കപ്പെട്ട, വിഡ്ഡികളുടെ തോന്നിവാസമാണ് ഈ ചടങ്ങു നിൽക്കൽ എന്ന് എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്?

മാനവർക്ക് മാർഗ്ഗദീപം 

ദൈവീകമെന്നു സ്വയം അവകാശപ്പെടുകയും, മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലേക്കും അന്യൂനമായ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ലോകർക്കുള്ള ഒരു മാർഗ്ഗ  ദീപമാണ് പരിശുദ്ധ ഖുർആനും തിരു നബി(സ)യുടെ ഓരോ ചര്യകളും. അതെല്ലാം ആളുകൾ പഠിക്കട്ടെ, മനസ്സിലാക്കട്ടെ. 

അതുമുന്നോട്ട് വെക്കുന്ന അന്യൂനമായ പരിഹാരത്തെക്കാൾ മുന്തിയ ഒരു പരിഹാരം കൊണ്ടുവരുവാൻ സർവ്വ നിയമജ്ഞരും ശ്രമിക്കട്ടെ.  ലോകത്തിന്ന് മുൻപിൽ ഒരു വെല്ലുവിളിയുടെ സ്വരത്തിൽ തന്നെയാണ് പരിശുദ്ധ ഖുർആൻ ആ കാര്യം പറയുന്നത്. 

"നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെതു പോലുള്ള  ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത്‌ )." - ഖുർആൻ 2:23.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.