Wednesday, September 3, 2014

തൗഹീദും ശിർക്കും - ഭാഗം - 7

അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ 

തൗഹീദിന്റെ അടിസ്ഥാനം എന്നാൽ അത് ആദിയിലും അവസാനത്തിലും പരിപൂർണ്ണമായ അല്ലാഹുവിന്റെ ഉന്നതങ്ങളായ നാമ-വിശേഷണങ്ങളും, അവന്റെ പ്രവർത്തനങ്ങളും മാത്രമാണ് എന്നാണ് പരിശുദ്ധ ഖുർആൻ വചനങ്ങളുടെ അടിസ്ഥാനത്തിലും അതിനെ പണ്ഡിതന്മാർ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിലും കഴിഞ്ഞ ഭാഗത്ത് പറഞ്ഞത്.

അല്ലാഹുവുമായി ബന്ധപെട്ട ഏതൊരു കാര്യത്തിന്റെയും പ്രഥമമായ അടിസ്ഥാനം എന്നാൽ അവന്റെ നാമ-വിശേഷണങ്ങൾ ആണ് എന്ന് നമുക്ക് കാണാവുന്നതാണ്. മനുഷ്യകുലത്തിന്റെ ആരഭത്തിന്റെ അത്രത്തോളം തന്നെ  പഴക്കമുള്ള ഒരു ചോദ്യമാണ് 'സൃഷ്ടാവ് ഉണ്ടോ?' എന്ന ചോദ്യം. ഈ ഒരു ചോദ്യത്തിന്റെ ഉത്തരവും ബന്ധപ്പെട്ടു കിടക്കുന്നത് അല്ലാഹുവിന്റെ ഒരു നാമത്തിൽ ആകുന്നു.

"ഉസ്താത് ഇബ്നു ഫൂറക്കും മറ്റും പറഞ്ഞു: തീർച്ചയായും പരിശുദ്ധനായവന്റെ (അല്ലാഹുവിന്റെ) ആദ്യ വിശേഷണങ്ങളിൽ പെട്ടതാണ്  "ശൈഉൻ" എന്ന് നീ അറിയണം.  സ്ഥിരപ്പെട്ടു വന്നിട്ടുള്ള ആദ്യ വിശേഷണങ്ങളിൽ ആദ്യപടിയിൽ നിൽകുന്ന ഒന്നാണത്.  അതിന്റെ അർഥം: 'തീർച്ചയായും അവൻ സന്നിഹിതനാകുന്നു'.  നമ്മുടെ അടുത്തു സത്യസന്ധമായി വന്ന ഒരു കാര്യമാണത്." - ഇമാം ഖുർത്വുബി, الْأَسْنَى فِي شَرْحِ أَسْمَاءِ اللَّهِ الْحُسْنَى, പേജ് 91.

അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ മാത്രം ചർച്ചചെയ്യുന്ന ഇമാം ഖുർത്വുബി(റഹി)യുടെ "അൽ അസ്നാ ഫീ ശർഹി അസ്മാഹില്ലാഹിൽ ഹുസ്നാ" എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഏറ്റവും  ആദ്യത്തെ നാമമായി പരിചയപ്പെടുത്തുന്ന അല്ലാഹുവിന്റെ ഒരു നാമമാണ് شيء "ശൈഉൻ" അഥവാ വസ്തു എന്ന് അർത്ഥമുള്ള നാമം.

പരിശുദ്ധ ഖുർആൻ വചനം 6:19ൽ ആണ് "ശൈഉൻ" എന്ന നാമം ഉള്ളത്. യഥാർഥത്തിൽ ഈ നാമം വിരൽചൂണ്ടുന്നത് അല്ലാഹുവിന്റെ സാനിദ്ധ്യമാണ് അഥവാ അല്ലാഹു സന്നിഹിതനായിരിക്കുന്നു എന്നാണ് ഈ നാമം അറിയിക്കുന്നത്.

"തീർച്ചയായും ഗ്രന്ഥത്തിൽ (ഖുർആനിൽ) 'ശൈഉൻ' എന്ന ഈ നാമം, അവന്റെ വചനത്തിൽ വന്നിട്ടുണ്ട്. 'പറയുക: സാക്ഷ്യത്തിൽ വെച്ച് ഏറ്റവും വലിയത് ഏതു വസ്തുവാണ്? പറയുക: എന്റെയും നിങ്ങളുടെയും ഇടയിൽ അല്ലാഹു സാക്ഷിയാകുന്നു' ഖുർആൻ 6:19'" - ഇമാം ഖുർത്വുബി, الْأَسْنَى فِي شَرْحِ أَسْمَاءِ اللَّهِ الْحُسْنَى, പേജ് 91.

എങ്ങിനയാണ് "ശൈഉൻ" അഥവാ 'വസ്തു' എന്ന നാമം "സൃഷ്ടാവ് ഉണ്ടോ" എന്ന ചോദ്യത്തിനുള്ള മറുപടി ആകുക എന്ന് ചോദിച്ചാൽ, ഗ്രാമീണനായ ഒരു അറബിയോട് 'എന്താണ് രക്ഷിതാവ് ഉണ്ട് എന്നതിനുള്ള തെളിവ്?" എന്ന് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ്. അദ്ദേഹം പറഞ്ഞു -

"യാ സുബ്ഹാനല്ലാഹ്, ചാണകം ഒട്ടകത്തെ അറിയിക്കുന്നു. കാലടയാളം നടന്നു പോയവനെ അറിയിക്കുന്നു. അപ്പോൾ രാശി മണ്ഡലങ്ങൾ ഉള്ള ആകാശം, വിശാലമായ നടമാർഗങ്ങൾ ഉള്ള ഭൂമി, തിരമാലകൾ ഉള്ള സമുദ്രം - ഇതൊന്നും സൂക്ഷഞാനിയായ ഒരുവനെ അറിയിക്കുന്നില്ലേ?" -ഇമാം ഇബ്നു കസീർ (റഹി), ഖുർആൻ 2:22.

അപ്പോൾ ഗ്രാമീണനായ ഈ അറബി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഏതൊരു ശക്തി-വിശേഷത്തിന്റെ സാന്നിധ്യം അറിയിക്കുന്നുവോ, ആ സാനിദ്ധ്യത്തെയാണ് പരിശുദ്ധ ഖുർആൻ വചനത്തിൽ വന്ന "ശൈഉൻ" എന്ന നാമം പ്രധിനിധാനം ചെയ്യുന്നത്.

പറഞ്ഞു വരുന്നത് എന്തെന്നാൽ, അല്ലാഹുവിന്റെ അസ്തിത്വവുമായി ബന്ധപെട്ട ഏതൊരു കാര്യവും ബന്ധപ്പെട്ടു കിടക്കുന്നത് അവന്റെ നാമ-വിശേഷണങ്ങളിൽ ആകുന്നു.

ഇനിയാണ് തൗഹീദിന്റെ നിർവചനം എന്താണ് എന്ന് മനസ്സിലാക്കേണ്ടത്. അഞ്ചും ആറും ഭാഗങ്ങളിൽ, തൗഹീദുമായി അഥവാ അല്ലാഹുവിന്റെ എകത്വവുമായി ബന്ധപെട്ട ഇതുവരെ പറഞ്ഞ കാര്യങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത്.

A. ഏകാനാക്കേണ്ടത് ആരെ?
B. ഏകാനാക്കേണ്ടത്  ഏതൊരു കാര്യത്തിൽ ?
C. തൗഹീദിന്റെ അടിസ്ഥാനം അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ 
D. തൗഹീദിന്റെ അടിസ്ഥാനം അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ

തൗഹീദിന്റെ ഒന്നാമത്തെ അടിസ്ഥാനം ആയ അല്ലാഹുവിന്റെ ഉന്നതങ്ങൾ ആയ നാമ-വിശേഷണങ്ങൾ വെച്ചുകൊണ്ടാണ്‌ തന്നെയാണ് പണ്ഡിതന്മാർ തൗഹീദിനെ നിർവചിച്ചത്.

E. തൗഹീദിന്റെ നിർവചനം

തൗഹീദ് അഥവാ അല്ലാഹുവിനെ ഏകാനാക്കുക എന്നതിനെ പണ്ഡിതന്മാർ പ്രധാനമായും വിഭചിച്ചത്  താഴെ കൊടുത്ത മൂന്ന് വിഭാഗങ്ങൾ ആയിക്കൊണ്ടാണ്.

1. രക്ഷാ കർതൃത്വത്തിൽ ഉള്ള ഏകത്വം (തൗഹീദ് റുബൂബിയ്യ)
2. ആരാധ്യതയിൽ ഉള്ള ഏകത്വം (തൗഹീദ് ഉലൂഹിയ്യ)
3. നാമവിശേഷണങ്ങളിൽ ഉള്ള  ഏകത്വം (തൗഹീദ് അസ്മാഇ വ സ്വിഫാത്തി )

الأول: توحيد الربوبية: وهو- إفراد الله - سبحانه وتعالى - بالخلق، والملك، والتدبير

النوع الثاني: توحيد الألوهية وهو - إفراد الله - سبحانه وتعالى - بالعبادة 

النوع الثالث: توحيد الأسماء والصفات وهو - إفراد الله - سبحانه وتعالى - بما سمى الله به نفسه، ووصف به نفسه في كتابه أو على لسان رسوله، صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وذلك بإثبات ما أثبته من غير تحريف، ولاتعطيل، ومن غير تكييف، ولا تمثيل

"ഒന്നാമത്തേത് : തൗഹീദ് റുബൂബിയ്യ: അതായത് പരിശുദ്ധനും ഉന്നതനും ആയ അല്ലാഹുവിനെ സൃഷ്ടിപ്പിലും, രാജാധികാരത്തിലും, സർവ്വ നിയന്ത്രണത്തിലും പ്രത്യേകം ആക്കുക

രണ്ടാമത്തെ വിഭാഗം: തൗഹീദ് ഉലൂഹിയ്യ: അതായത് പരിശുദ്ധനും ഉന്നതനും ആയ അല്ലാഹുവിനെ ആരാധനയിൽ പ്രത്യേകം ആക്കുക.

മൂന്നാമത്തെ വിഭാഗം: തൗഹീദ് അസ്മാഇ വ സ്വിഫാത്തി. അതായത് പരിശുദ്ധനും ഉന്നതനും ആയ അല്ലാഹുവിനെ, അവൻ അവനെ യാതൊന്ന് വിളിച്ചുവോ, അവന്റെ ഗ്രന്ഥത്തിലും (ഖുർആനിലും) അവന്റെ ദൂതന്റെ നാവുകൊണ്ടും അവനെ യാതൊന്ന് വിശേഷിപ്പിച്ചുവോ അതിൽ അവനെ പ്രത്യകം ആക്കുക. അപ്പ്രകാരം (സ്വന്തം വക) 'വിശദീകരണം' പറയാതെ, 'നിഷേധം' പറയാതെ, 'എങ്ങിനെ' എന്ന് പറയാതെ, 'ഉപമകൾ' പറയാതെ അവൻ (അല്ലാഹു) സ്ഥിരപ്പെടുത്തിയതിനെ സ്ഥിരപ്പെടുത്തൽ ആകുന്നു." - മജ്മൂഉ ഫതാവ,  ഇബ്നു ഉസൈമീൻ(റഹി).

മുകളിൽ പറഞ്ഞ മൂന്ന് വിഭാഗങ്ങളിൽ ഏതൊന്ന് എടുത്താലും അതിൽ എല്ലാം തന്നെ അല്ലാഹുവിന്റെ വിശിഷ്ടങ്ങളായ നാമവിശേഷണങ്ങളുടെ സാന്നിധ്യം നമുക്ക് കാണാം, അല്ലാഹുവിന്റെ നാമവിശേഷണങ്ങളുടെ സാന്നിധ്യം മാത്രമേ നമുക്ക് കാണുവാൻ സാധിക്കൂ.

തൗഹീദ് റുബൂബിയ്യയിൽ നമുക്ക് കാണുവാൻ സാധിക്കുന്നത് അല്ലാഹു മാത്രമാണ് സൃഷ്ടാവും, സംരക്ഷകനും, രാജാധികാരത്തിന്റെ ഉടയവനും, സംഹരിക്കുന്നവനും, സർവ്വനിയന്താവും എന്നത്പോലുള്ള, സർവ്വത്തിന്റെയും മേലുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ കുറിക്കുന്ന നാമ-വിശേഷണങ്ങൾ ആകുന്നു.

ആരാധ്യതയിൽ ഉള്ള ഏകത്വത്തിൽ 'അൽ ഇലാഹ്' എന്ന അല്ലാഹുവിന്റെ നാമമാണ് പ്രധാനമായും കടന്നു വരുന്നത്. അല്ലാഹുവിൽ വിശ്വസിക്കുന്ന ആളുകളിൽ തന്നെ അധികപേരും പിഴച്ചുപോയി എന്ന് അല്ലാഹു തന്നെ (ഖുർആൻ 12:106) പറഞ്ഞ ഒരു സംഗതിയാണ് അല്ലാഹുവിന്റെ ആരാധ്യതയിൽ ഉള്ള ഏകത്വം എന്നത്. 

അല്ലാഹുവിന്നു മാത്രം അവകാശപെട്ട, പരിശുദ്ധ ഖുർആനും, തിരുസുന്നത്തും ആരാധ്യതയുടെ ഭാഗമായി എന്തെല്ലാം പഠിപ്പിച്ചുവോ അത് അല്ലാഹുവിന്നു മാത്രം വകവെച്ചു കൊടുക്കുമ്പോൾ മാത്രമാണ് 'അൽ ഇലാഹ്' എന്ന നാമ-വിശേഷണം അല്ലാഹുവിന്ന് മാത്രം വകവെച്ചുകൊടുക്കുന്നവനായി ഒരു വിശ്വാസി ആകുക.

അപ്പോൾ തൗഹീദ് അഥവാ അല്ലാഹുവിനെ ഏകാനാക്കൽ സംഭവിക്കുന്നത്‌ ഏതെല്ലാം കാര്യങ്ങളിൽ അല്ലാഹു പ്രത്യേകം ആയോ, അത് മുഴുവനും അല്ലാഹുവിന്ന് മാത്രം വകവെച്ചുകൊടുക്കുമ്പോൾ ആകുന്നു. 

മനുഷ്യന്റെയോ, മലക്കിന്റെയോ, ജിന്നിന്റെയോ, ഏതെങ്കിലും ഒരു സ്രിഷ്ടിയുടെയോ കഴിവിലോ / പ്രവർത്തനത്തിലോ അല്ല അല്ലാഹു പ്രത്യേകം ആയത്. അല്ലാഹുവിന്റെ ഏതെങ്കിലും കഴിവുകൾക്കോ ഏതെങ്കിലും പ്രവർത്തനങ്ങൾക്കോ അവന്റെ സൃഷ്ടികളുമായി യാതൊരു സാമ്യതയോ, തുല്യതയോ, ഉപമയോ ഇല്ല,  لَيْسَ كَمِثْلِهِ شَيْءٌ അഥവാ അവനെ പോലെ ഒന്നും ഇല്ല.

ശിർക്ക് 

തൗഹീദ് എന്താണെന്നു ഒരാൾ കൃത്ത്യമായി മനസ്സിലാക്കിയാൽ, ശിർക്ക് എന്താണെന്നു വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്. തൗഹീദിന്റെ നേരെ വിപരീധമാണ് ശിർക്ക്.

'ശരിക്ക' എന്ന അറബി പദത്തിൽനിന്നുമാണ് 'ശിർക്ക്' എന്ന പദം വന്നത്. 'ശരിക്ക' എന്നാൽ പങ്കുചേർത്തു എന്നാണു അർത്ഥം. വിഷയവുമായി ബന്ധപെട്ടു പറയുമ്പോൾ 'ശിർക്ക്' എന്നാൽ അല്ലാഹുവിന്റെ എകത്വത്തിൽ പങ്കുചേർക്കൽ എന്നാകുന്നു.

ഈമാനിന്റെ വിപരീധം കുഫ്ർ എന്ന പോലെ, ഹലാലിന്റെ വിപരീധം ഹറാം എന്ന പോലെ, സുന്നത്തിന്റെ വിപരീധം ബിദ്അത്ത് എന്ന പോലെ തൗഹീദിന്റെ വിപരീധം ആകുന്നു ശിർക്ക്.

 إن ضد هذا التوحيد هو الشرك بالله عز وجل، فإن كل شيء له ضد، والضد يبين بالضد 

فالشرك بالله عز وجل، هو ضد التوحيد الذي بعث الله به الرسل عليهم الصلاة والسلام

"തൗഹീദിന്റെ വിപരീധം എന്നാൽ അത് മഹത്വമുള്ളവനും, പ്രതാപവാനുമായ അല്ലാഹുവിൽ പങ്കുചേർക്കുക എന്നതാണ്. തീർച്ചയായും എല്ലാ കാര്യത്തിന്നും വിപരീധം ഉണ്ട്. വിപരീധം വിപരീധം കൊണ്ട് വ്യക്തമാകുന്നു...  

മഹത്വമുള്ളവനും, പ്രതാപവാനുമായ അല്ലാഹുവിൽ പങ്കുചേർക്കുക എന്നാൽ അത് ദൂദന്മാർ മുഖേന അല്ലാഹു അയച്ച തൗഹീദിന്റെ വിപരീധം ആകുന്നു." - മജ്മൂഉ ഫതാവ, ഇബ്നു ബാസ് (റഹി).

ആദിയിൽ ഏകനിൽ ഏകനായ, തന്റെ മുഴുവൻ നാമവിശേഷണങ്ങളിലും പരിപൂർണ്ണനായ, തന്റെ സർവാധികാരത്തിന്റെ ഒരംശം പോലും ആരുമായും പങ്കുവെക്കില്ല എന്ന് അല്ലാഹു തന്നെ പറഞ്ഞ, മുഇജിസത്തുകളിലൂടെയും പങ്കുവെക്കാത്ത, സൃഷ്ടികളുമായി യാതൊരു സാമ്യതയും ഇല്ലാത്ത അല്ലാഹുവിന്റെ ഏതെങ്കിലും കഴിവിലോ, പ്രവർത്തനത്തിലൊ ഉള്ള ഏതെങ്കിലും ഒന്നോ, ഒന്നിന്റെ അംശമോ അവന്റെ ഏതെങ്കിലും ഒരു സൃഷ്ടിയിൽ ഉണ്ട് എന്ന വിശ്വാസമോ പ്രവർത്തനമോ ആണ് ശിർക്ക് എന്ന് പറയുന്നത്.

ഈ വിഷയത്തിന്റെ ഒന്ന് മുതൽ നാല് വരെ ഉള്ള ഭാഗങ്ങളിൽ പരിശുദ്ധ ഖുർആനിന്റെയും, അതിനെ പണ്ഡിതന്മാർ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിലും പറഞ്ഞ തൗഹീദിന്റെ വിവിധ വശങ്ങളിൽ നിന്നും, അഞ്ചും ആറും ഭാഗങ്ങളിൽ പറഞ്ഞ തൗഹീദിന്റെ അടിസ്ഥാനങ്ങളിൽ നിന്നും ആണ് തൊട്ടു മുകളിൽ കൊടുത്ത ശിർക്കിന്റെ നിർവചനം വരുന്നത്.

അപ്പോൾ ശിർക്ക് എന്നുപറഞ്ഞാൽ അത് അല്ലാഹുവിന്റെ കഴിവും പ്രവർത്തനവുമായി ബന്ധപെട്ട  എന്നാൽ സൃഷ്ടിയുടെ കഴിവുമായോ പ്രവർത്തനവുമായോ ഒരു ബന്ധവും  ഇല്ലാത്ത ഒരു വിഷയം ആണ്. ഇത് വളരെ കൃത്ത്യമായി മനസ്സിലാക്കണം.

ഇനിയാണ് തൗഹീദും ശിർക്കുമായും ബന്ധപെട്ട സുപ്രധാനമായ വസ്തുതകൾ മനസ്സിലാക്കേണ്ടത്.

A. തൗഹീദിന്റെ നിർവചനം ആദിയിൽ പരിപൂർണ്ണം

ഒന്നാം ഭാഗത്ത് വളരെ കൃത്യമായി പറഞ്ഞ കാര്യമാണ്, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയിൽ ആദിയിൽ ഉള്ളവനാണ് അല്ലാഹു എന്ന കാര്യം. രണ്ടാം ഭാഗത്ത് പറഞ്ഞ മറ്റൊരു കാര്യമാണ് ആദിയിൽ തന്നെ തന്റെ സർവ്വ നാമ-വിശേഷനങ്ങളിലും പ്രവർത്തനങ്ങളിലും അല്ലാഹു പരിപൂർണ്ണൻ ആയി എന്ന കാര്യം.

രണ്ടാം ഭാഗത്ത് വിശദീകരിച്ച, പരിശുദ്ധ ഖുർആൻ അദ്ധ്യായം 112ൽ വന്ന  'സ്വമദ്' എന്ന അല്ലാഹുവിന്റെ നാമ-വിശേഷണത്തെ വിശദീകരിച്ചുകൊണ്ട് മഹാനായ സ്വഹാബിവര്യൻ ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞതിന്റെ പ്രസക്തമായ ഭാഗം ഇവിടെ ആവർത്തിക്കുന്നു -

 وَهُوَ الَّذِي قَدْ كَمُلَ فِي أَنْوَاعِ الشَّرَفِ وَالسُّؤْدُدِ، وَهُوَ اللَّهُ سُبْحَانَهُ، هَذِهِ صِفَتُهُ لَا تَنْبَغِي إِلَّا لَهُ، لَيْسَ لَهُ كُفْءٌ، وليس كمثله شيء، سبحان الله الواحد القهار

"വിവിധങ്ങളായ തന്റെ സർവാധികാരത്തിലും മന്യതയിലും എല്ലാം തന്നെ പരിപൂർണ്ണത ഉള്ളവൻ ആകുന്നു അവൻ. അവനാകുന്നു പരിശുദ്ധനായ അല്ലാഹു. ഈ പറഞ്ഞ വിശേഷണങ്ങൾ എല്ലാം തന്നെ അവൻ (അല്ലാഹു) അല്ലാത്ത യാതൊരാൾക്കും വകവെച്ച് കൊടുക്കുവാൻ പാടില്ല. അവന്നു തുല്യനായിട്ടു ഒരാളും തന്നെ ഇല്ല. അവനെ പോലെ എന്ന് പറയുവാൻ ഒരാളും തന്നെയില്ല. എല്ലാത്തിനേയും വെല്ലുന്ന, ഏകനായ അവൻ പരിശുദ്ധനാകുന്നു." - ഇബ്നു കസീർ(റഹി), ഖുർആൻ 112:1-2.

അതെ, ഉന്നതനും പ്രതാപവാനുമായ അല്ലാഹു, അവൻ അവന്നുണ്ട്‌ എന്ന് പറഞ്ഞ സകല കഴിവുകളിലും പ്രവർത്തനങ്ങളിലും, സകലമാന സർവാധികാരത്തിലും  ആദിയിൽ തന്നെ പരിപൂർണ്ണൻ ആയി.

ഇപ്പ്രകാരം അല്ലാഹു തന്റെ സകല കഴിവുകളിലും പ്രവർത്തനങ്ങളിലും പരിപൂർണ്ണൻ ആയിട്ടുണ്ടെങ്കിൽ, അല്ലാഹു തന്റെ ഏകത്വത്തിൽ ആദിയിൽ പരിപൂർണ്ണൻ ആയിട്ടുണ്ടെങ്കിൽ തൗഹീദിന്റെ നിർവചനവും ആദിയിൽ പരിപൂർണ്ണം ആയിട്ടുണ്ട്‌.

കാര്യം അങ്ങിനെയാണെങ്കിൽ -

മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, തൌഹീദിലേക്ക് പുതുതായി ഒന്നും വന്നിട്ടില്ല, തൗഹീദിന്റെ വിപരീധമായ ഷിർക്കിലേക്കും പുതുതായി ഒന്നും വന്നിട്ടില്ല.

മലക്കിനെ സൃഷ്ടിച്ചപ്പോൾ, തൌഹീദിലേക്ക് പുതുതായി ഒന്നും വന്നിട്ടില്ല, തൗഹീദിന്റെ വിപരീധമായ ഷിർക്കിലേക്കും പുതുതായി ഒന്നും വന്നിട്ടില്ല.

ജിന്നിനെ സൃഷ്ടിച്ചപ്പോൾ, തൌഹീദിലേക്ക് പുതുതായി ഒന്നും വന്നിട്ടില്ല, തൗഹീദിന്റെ വിപരീധമായ ഷിർക്കിലേക്കും പുതുതായി ഒന്നും വന്നിട്ടില്ല.

• ഏതെങ്കിലും ഒരു സൃഷ്ടിയെ സൃഷ്ടിച്ചപ്പോൾ, തൌഹീദിലേക്ക് പുതുതായി ഒന്നും വന്നിട്ടില്ല, തൗഹീദിന്റെ വിപരീധമായ ഷിർക്കിലേക്കും പുതുതായി ഒന്നും വന്നിട്ടില്ല.

അപ്പോൾ തൗഹീദിനെ കുറിച്ചും അതിന്റെ വിപരീധമായ ശിർക്കിനേയും കുറിച്ചും പഠിക്കുമ്പോൾ കടന്നുവരുന്നത്‌, അല്ല കടന്നുവരേണ്ടത് അല്ലാഹുവിന്റെ പരിശുദ്ധങ്ങളായ നാമവിശേഷണങ്ങളും അവന്റെ സാമ്യതയില്ലാത്ത പ്രവർത്തനങ്ങളും മാത്രം ആകുന്നു. സൃഷ്ടിക്കപ്പെടുകയും നശിപിക്കപ്പെടുകയും ചെയ്യുന്ന സൃഷ്ടികളുടെ കഴിവും  പ്രവർത്തനവും ഒന്നും തന്നെ തൗഹീദിന്റെയോ ശിർക്കിന്റെയോ ചർച്ചയിൽ ഒരു സ്ഥാനവും ഇല്ല. കാരണം സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ആദിയിൽ തൗഹീദ്  പരിപൂർണ്ണം ആയി.

ഇനി അതല്ല, മനുഷ്യനാകട്ടെ, മലക്കാകട്ടെ, ജിന്നാകട്ടെ, ഏതെങ്കിലും ഒരു സൃഷ്ടിയെ അല്ലാഹു സൃഷ്ടിച്ചപ്പോൾ പുതുതായി ഒരു കാര്യം തൗഹീദോ / ശിർക്കോ ആയി എന്ന് ഒരാൾ വാദിച്ചാൽ, തീർച്ചയായും ഒരു കേവല സൃഷ്ടിയുടെ കഴിവിന്നോ / പ്രവർത്തനത്തിന്നോ, അല്ലാഹുവിന്റെ കഴിവോ / പ്രവർത്തനമോ ആയി ഏതെങ്കിലും സാദ്രിശ്യം ഉണ്ട് എന്ന വളരെ അപകടംപിടിച്ച, പിഴച്ച വാദമാണ് ഉണ്ടാകുക. നാലാം ഭാഗത്ത് പറഞ്ഞ, ഇമാം ഇബ്നു കസീർ (റഹി) ഉദ്ധരിച്ച താക്കീത് ഒരിക്കൽക്കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്.

بَلِ الْأَمْرُ كَمَا قَالَ الْأَئِمَّةُ -مِنْهُمْ نُعَيْم بْنُ حَمَّادٍ الْخُزَاعِيُّ شَيْخُ الْبُخَارِيِّ -: "مَنْ شَبَّهَ اللَّهَ بِخَلْقِهِ فَقَدْ كَفَرَ، وَمَنْ جَحَدَ مَا وَصَفَ اللَّهُ بِهِ نَفْسَهُ فَقَدْ كَفَرَ

"എന്നാൽ കാര്യം ഇമാം ബുഖാരിയുടെ ഉസ്താതായ നുഐമ്  ഇബ്നു ഹമ്മാദിനെ പോലുള്ള നേതാക്കൾ പറഞ്ഞത് പോലെയാണ്: - 'ആരെങ്കിലും അല്ലാഹുവിനെ, അവന്റെ സൃഷ്ടിയോട്‌ സാദ്രിശ്യപ്പെടുത്തിയാൽ അവൻ കാഫിറായി. ആരെങ്കിലും അല്ലാഹു അവനെ വിശേഷിപ്പിച്ചതിനെ നിഷേധിച്ചാൽ അവൻ കാഫിറായി.' അല്ലാഹുവും അവന്റെ ദൂദനും അവനെ (അല്ലാഹുവിനെ) വിശേഷിപ്പിച്ചതിൽ സദ്രിശ്യപ്പെടുത്തൽ ഇല്ല. "  ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 7:54.

അപ്പോൾ, ഒരു സൃഷ്ടിയെ അല്ലാഹു സൃഷ്ടിച്ചപ്പോൾ പുതുതായി ഒരു കാര്യം തൗഹീദോ / ശിർക്കോ ആയി എന്ന് വാദിക്കുന്ന ആൾ ആദ്യപടിയിൽ 'കാഫിർ' അഥവാ സത്യനിഷേധി ആയി. പിന്നീടു അയാൾ ചെന്നെത്തുന്നത് അല്ലാഹുവിന്ന് സമൻമാരെ സൃഷ്ടിക്കുന്ന, കാലാകാലം നരഗവാസം ഉറപ്പിക്കുന്ന കൊടിയ ശിർക്കിലെക്കാണ്, അല്ലാഹുവിൽ ശരണം, അല്ലാഹു അനുഗ്രഹിക്കുകയാണെങ്കിൽ അത് എങ്ങിനെ എന്ന് പറയാം.

اللهم إني أعوذ بك أن أشرك بك وأنا أعلم، وأستغفرك لما لا أعلم
"അല്ലാഹുവേ, അറിഞ്ഞു കൊണ്ട് നിന്നിൽ പങ്കുവെക്കുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. എനിക്ക് അറിയാത്തതിനെ തൊട്ട് ഞാൻ നിന്നോട് പാപമോചനവും തേടുന്നു"

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

No comments:

Post a Comment