Monday, July 7, 2014

തൗഹീദും ശിർക്കും - ഭാഗം - 3

അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി

പ്രിയപ്പെട്ട സഹോദരങ്ങളെ

ആരാണ് ആദിയിൽ ഉള്ളവനായ അല്ലാഹു എന്നതിനെകുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. ഇവിടെ പറയുന്ന മിക്കവാറും ഭാഗങ്ങളും തൊട്ട്മുൻപ് കഴിഞ്ഞ ഭാഗങ്ങളുടെ തുടർച്ച ആയിരിക്കും. 

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ രണ്ടു കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

A. സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയിൽ അഥവാ ആദിയിൽ അവന്റെ അനന്തമായ കഴിവുകളോട്  കൂടി അല്ലാഹു ഏകനിൽ ഏകനായി.

B. സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയിൽ അഥവാ ആദിയിൽ, അവന്റെ കഴിവുകൾ പരിപൂർണ്ണമാണ്. അല്ലാഹുവിന്റെ നാമവിശേഷണങ്ങളിൽ ഇനി ഒന്ന് കൂടുവാണോ കുറയുവാനോ ഇല്ല; അത് ആദിയിൽ പരിപൂർണ്ണം ആകുന്നു, ഇന്നും, എന്നും പരിപൂർണ്ണം ആകുന്നു. 

ആദിയിൽ പരിപൂർണ്ണമായ ഉന്നതനും മഹാനുമായ ആ അല്ലാഹുവിന്റെ അസ്ഥിത്വത്തെ സംബന്ധിച്ചു ചില സുപ്രധാനമായ കാര്യങ്ങൾകൂടി മനസ്സിലാക്കേണ്ടതുണ്ട്.

C. ആദിയിൽ പരിപൂർണ്ണമായ തന്റെ ഏകത്വവും സർവാധികാരവും ഒരിക്കലും പങ്കുവെക്കാത്തവൻ  അല്ലാഹു 

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ആദിയിൽ അല്ലാഹുവിന്റെ ഏകത്വവും ആ ഏകത്വത്തിൽ  അവന്റെ സർവാധികാരവും പരിപൂർണ്ണമായി എന്ന് പറഞ്ഞുകഴിഞ്ഞു. ഇനി അല്ലാഹു അവന്റെ ഏതെങ്കിലും ഒരു നാമവിശേഷണമോ, ഒരു പ്രവർത്തനമോ, ഒരു കഴിവോ  അവന്റെ ഏതെങ്കിലും ഒരു സൃഷ്ടിയുമായി പങ്കു വെക്കുമോ ? ഇല്ല, ഒരിക്കലും ഇല്ല.

പരിശുദ്ധ ഖുർആൻ അസന്നിഗ്ദമായി, അർത്ഥ-ശങ്കക്ക് ഇടഇല്ലാത്ത വിധം, വളരെ വ്യക്തമായി പ്രഖ്യാപിച്ച കാര്യം ആകുന്നു ഇത്.

പരിശുദ്ധനും ഉന്നതനുമായ അല്ലാഹു ഒരിക്കലും തന്നെ തന്റെ ആധിപത്ത്യത്തിന്റെ ഒരു അംശവും ഒരാളുമായും ഒരു സന്ദർഭത്തിലും പങ്കുവെചിട്ടില്ല പങ്കു വെക്കുകയും ഇല്ല.

"സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന്‌ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന്‌ സ്തുതി! എന്ന്‌ നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക." - ഖുർആൻ 17:111.

فيكون عاجزا ذا حاجة إلى معونة غيره ضعيفا، ولا يكون إلها من يكون محتاجا إلى معين على ما حاول، ولم يكن منفردا بالمُلك والسلطان

"അങ്ങിനെയാണെങ്കിൽ (അല്ലാഹുവിന്നു  അവന്റെ  ആധിപത്യത്തില്‍ വല്ല പങ്കുകാരനും ഉണ്ടെങ്കിൽ), അവനെ കൂടാതെയുള്ള ദുർബലമായ ഒരു സഹായിയെ ആവശ്യമുള്ളവനാകും അവൻ. കാര്യസാധനം ആവശ്യമുള്ളവരുടെ കാര്യങ്ങൾ നിറവേറ്റികൊടുക്കുന്ന ആരാധ്യൻ ആകുകയില്ല അവൻ. രാജാധികാരത്തിലും അധീശത്തിലും അവൻ ഏകൻ ആകുകയും ഇല്ല." - ത്വബരി(റഹി), ഖുർആൻ  17:111.

കാര്യം വളരെ വ്യക്തമാണ്. അങ്ങിനെയങ്ങാനും ഒരു പങ്കുകാരൻ ഉണ്ടായിരുന്നെങ്കിൽ, അല്ലാഹു ഒരിക്കലും അരാധനക്കർഹൻ ആകുകയില്ല എന്നാണു ഇമാം ഇബ്നു ജരീർ അത്വബരി (റഹി) പരിശുദ്ധ ഖുർആൻ വചനത്തെ വിശദീകരിച്ചുകൊണ്ട് പറയുന്നത്.

അല്ലാഹു വീണ്ടും ആവർത്തിച്ചു പറയുന്നു- 

"ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അവനാകുന്നു. അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന്‌ യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു." - ഖുർആൻ 25:2.

അപ്പോൾ അല്ലാഹിവിന്റെ ആധിപത്യം അവന്റെ സകല സൃഷ്ടികളിൽനിന്നും ഉന്നതമാണ്, ആ ആധിപത്യത്തിൽ അവന്നു യാതൊരു പങ്കാളിയും ഇല്ലായിരുന്നു, ഇന്നും ഇല്ല, ഒരിക്കലും ഉണ്ടാകുകയും ഇല്ല.

D. മുഇജിസത്തുകളിലൂടെ തന്റെ രാജാധികാരം പങ്കുവെക്കാത്തവൻ അല്ലാഹു 

മനുഷ്യകുലത്തെ നേർമാർഗത്തിലേക്ക് നയിക്കുവാൻ വേണ്ടി അല്ലാഹു കാലാകാലങ്ങളിൽ അവന്റെ ദൂദന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരുടെ പ്രവാചകത്വത്തിന്നു തെളിവായിക്കൊണ്ട് വിവിധങ്ങൾ ആയ മുഇജിസത്തുകൾ അഥവാ അൽഭുതകഴിവുകൾ അല്ലാഹു അവരിലൂടെ ജനങ്ങൾക്ക്‌ വേണ്ടി വെളിവാക്കിയിട്ടുണ്ട്.

• ആദിയിലും അവസാനത്തിലും സർവ്വ-ഗുണ സമ്പൂർണ്ണനായ അല്ലാഹുവിന്റെ കഴിവിൽനിന്നും എന്തെങ്കിലും ഒരു അംശം പങ്കുവെക്കുന്ന ഒരു സംഗതി അല്ല മുഇജിസത്തുകൾ.

മുകളിൽ സൂചിപ്പിച്ച പരിശുദ്ധ ഖുർആൻ വചനങ്ങൾ  17:111, 25:2 എന്നിവയിലൂടെ അല്ലാഹു വളരെ കൃത്യമായി വ്യക്തമാക്കിയ കാര്യമാണ്, അല്ലാഹു അവന്റെ രാജാധികാരം ഒരിക്കലും ഒരാളുമായും പങ്കുവെക്കില്ല എന്നത്.

I. മൂസ നബിക്ക്  അല്ലാഹു അവന്റെ രാജാധികാരം പങ്കു വെച്ചിട്ടില്ല

മുഇജിസത്തുകൾ എന്നാൽ അത് അല്ലാഹുവിന്റെ അനുമതിയോടുകൂടി മാത്രം നടക്കുന്നവയാകുന്നു. മൂസ നബി(അ)യുടെ മുഇജിസത്തുളെ കുറിച്ച് പറയുന്നിടത്ത് അല്ലാഹു പറയുന്നു -

"അദ്ദേഹം ( ഫിര്‍ഔനോട്‌ ) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട്‌ ഇവ ഇറക്കിയത്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌ തന്നെയാണ്‌ എന്ന്‌ തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്‌. ഫിര്‍ഔനേ, തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ്‌ ഞാന്‍ കരുതുന്നത്‌." - ഖുർആൻ 17:102.

وأنهنّ من عند الله لا من عند غيره، إذ كنّ معجزات لا يقدر عليهنّ، ولا على شيء منهنّ سوى ربّ السموات والأرض، وهو جمع بصيرة.

"തീർച്ചയായും അവകൾ (മുഇജിസത്തുകൾ) അല്ലാഹുവിൽ നിന്നുള്ളതാണ്; അവനെ കൂടാതെ ഉള്ളവരിൽ നിന്നും അല്ല. തീർച്ചയായും മുഇജിസത്തുകൾക്കുമേൽ എന്തെങ്കിലും കഴിവോ, അതിൽ നിന്നും എന്തെങ്കിലും (ഒരു അംഷമോ) ഭൂമിയുടെയും ആകാശങ്ങളുടെയും രക്ഷിതാവിന്നു അല്ലാതെ ഇല്ല, അവൻ മുഴുവൻ (കാര്യങ്ങളെയും) കാണുന്നവനാകുന്നു  " - ഇമാം ത്വബരി(റഹി), ഖുർആൻ 17:102.

മുഇജിസത്തുകളുടെ കാര്യം അങ്ങിനെ ആണെങ്കില്‍, അതിനെക്കാള്‍ താഴ്‌ന്ന ശ്രേണിയില്‍ വരുന്ന കറാമാത്തുകളുടെ കാര്യവും അങ്ങിനെ തന്നെ.

II. ഈസ നബിക്ക്  അല്ലാഹു അവന്റെ രാജാധികാരം പങ്കു വെച്ചിട്ടില്ല 

മഹാനായ ഈസ(അ)ന്റെ മുഇജിസത്തുകളിൽപെട്ട വളരെ അല്‍ഭുതകരമായ മരിച്ചവരെ ജീവിപ്പിക്കുക എന്നതിനെ കുറിച്ച് പറയുമ്പോൾ  "നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും" എന്നും  "അല്ലാഹുവിന്റെ അനുമതിയോടുകൂടി"എന്നുമൊക്കെ അല്ലാഹു വ്യക്തമാക്കിയത് വളരെ ശ്രദ്ധേയമാണ്.

"ഇസ്രായീല്‍ സന്തതികളിലേക്ക്‌ ( അവനെ ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട്‌ പറയും: ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട്‌ ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും,  മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും." - ഖുർആൻ 3:49.

• ആത്മാവിനെ നൽകുന്നവൻ എന്നത് അല്ലാഹുവിന്നു മാത്രം യോജിച്ച വിശേഷണമാണ്.
• രോഗം സുഖപ്പെടുത്തുന്നവൻ എന്നത് അല്ലാഹുവിന്നു മാത്രം യോജിച്ച വിശേഷണമാണ്.
• മരിച്ചവരെ ജീവിപ്പിക്കുന്നവൻ എന്നതും അല്ലാഹുവിന്നു മാത്രം യോജിച്ച വിശേഷണമാണ്.

അപ്പോൾ, മഹാനായ ഈസ നബിക്ക് അല്ലാഹു ഒരിക്കലും തന്നെ, ആദിയിലും അവസാനത്തിലും സർവ്വഗുണ സമ്പൂർണ്ണമായ തന്റെ കഴിവിൽനിന്നും ഏതെങ്കിലും ഒരു കഴിവ് മുഇജിസത്തു എന്ന പേരിൽ നൽകിയിട്ടില്ല. മറിച്ചു, അവകൾ എല്ലാം തന്നെ അല്ലാഹുവിന്റെ അനുമതിയോടു കൂടി മാത്രം നടക്കുന്ന കാര്യങ്ങൾ ആകുന്നു.

III. സുലൈമാൻ നബിക്ക്  അല്ലാഹു അവന്റെ രാജാധികാരം പങ്കു വെച്ചിട്ടില്ല 

സുലൈമാൻ നബിക്ക് അല്ലാഹു നൽകിയ അൽഭുത കഴിവുകളെ പരാമർശിച്ചുകൊണ്ട് അല്ലാഹു തന്നെ പറയുന്നത്  "രക്ഷിതാവിന്‍റെ കല്‍പനപ്രകാരം" എന്നാണ്.

"സുലൈമാന്ന്‌ കാറ്റിനെയും ( നാം അധീനപ്പെടുത്തികൊടുത്തു. ) അതിന്‍റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. അദ്ദേഹത്തിന്‌ നാം ചെമ്പിന്‍റെ ഒരു ഉറവ്‌ ഒഴുക്കികൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു." - ഖുർആൻ 34:12  

അപ്പോൾ, അല്ലാഹു അവന്റെ ദൂദന്മാർക്കു നൽകുന്ന അല്‍ഭുത ദ്രിഷ്ടാന്തങ്ങളിലൂടെ ഒരിക്കലും തന്നെ അവന്റെ രാജാധികാരത്തിന്റെ ഭാഗമായ എന്തെങ്കിലും ഒരു കഴിവ് അവന്റെ ഒരു സ്രിഷ്ടിയുമായും ഒരിക്കലും പങ്കുവെക്കില്ല, ആ സൃഷ്ടികൾ അല്ലാഹുവിനോട് ഏറവും അടുപ്പം സിദ്ധിച്ച അവന്റെ ദൂദന്മാർ ആയിരുന്നാൽ പോലും, കാരണം അല്ലാഹു പറയുന്നു "ആധിപത്യത്തില്‍ അവന്ന്‌ യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല" (25:2)  എന്ന്.

കാര്യം അങ്ങിനെയാണെങ്കിൽ -

• ആദിയിലും അവസാനത്തിലും സർവ്വഗുണ സമ്പൂർണ്ണനായ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കഴിവിൽ നിന്നും എന്തെങ്കിലും ഒന്ന് പങ്കുവെക്കുന്ന ഒന്നല്ല, മൂസ നബിയുടെ കക്ഷത്തിലൂടെയും കയ്യിലൂടെയും ഒക്കെ അല്ലാഹു കാണിച്ച അൽഭുതങ്ങൾ.

• ആദിയിലും അവസാനത്തിലും സർവ്വഗുണ സമ്പൂർണ്ണനായ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കഴിവിൽ നിന്നും എന്തെങ്കിലും ഒന്ന് പങ്കുവെക്കുന്ന ഒന്നല്ല, ഈസ നബിയിലൂടെ അല്ലാഹു രോഗം സുഖപ്പെടുത്തിയതും, മരിച്ചവരെ ജീവിപ്പിച്ചതും.

• ആദിയിലും അവസാനത്തിലും സർവ്വഗുണ സമ്പൂർണ്ണനായ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കഴിവിൽ നിന്നും എന്തെങ്കിലും ഒന്ന് പങ്കുവെക്കുന്ന ഒന്നല്ല, സുലൈമാൻ നബിക്ക് അല്ലാഹു കാറ്റിനെ കീഴ്പെടുത്തി കൊടുത്തതും, ജിന്നിനെ കീഴ്പെടുത്തി കൊടുത്തതും.

ആദിയിലും അവസാനത്തിലും സർവ്വഗുണ സമ്പൂർണ്ണനായ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കഴിവിൽ നിന്നും എന്തെങ്കിലും ഒന്ന് പങ്കുവെക്കുന്ന ഒന്നല്ല, ഏതൊരു പ്രവാചകനിലൂടെയും അല്ലാഹു വെളിപ്പെടുത്തിയ ഏതൊരു അൽഭുതവും.

ഇനി അതല്ല, മുഇജിസത്തല്ലേ, അത് കൊണ്ട് അങ്ങിനെ ഒക്കെ ആവാം എന്നാണ്‌ ആരെങ്കിലും മനസ്സിലാക്കിയത് എങ്കിൽ, നിങ്ങൾ അറിയുക - അത് അല്ലാഹുവിന്നു പങ്കാളികളെ ഉണ്ടാക്കുന്ന പരിപാടി ആണ്, അത് ശാശ്വതമായ നരഗക്കുഴിയിലേക്ക് ഉള്ള വഴി ആകുന്നു. അല്ലാഹുവിൽ ശരണം.

സൃഷ്ടാവും, സംരക്ഷകനും, സര്‍വ്വ നിയന്താവുമായ, എന്തിന്നും കഴിവുള്ള, ഉന്നതനായ അല്ലാഹുവിന്റെ ഏകത്വവുമായി ബന്ധപെട്ട വളരെ സുപ്രധാനമായ ഭാഗങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ഇഹലോകം സമ്പാധിക്കുവാന്‍ ഉപയോഗിക്കുന്ന അല്ലാഹു തന്ന ബുദ്ധി, പ്രമാണങ്ങളിലൂടെ, ബുദ്ധി തന്ന അല്ലാഹുവിനെ മനസ്സിലാക്കുവാന്‍ ഉപയോഗപ്പെടുത്തുക!

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

No comments:

Post a Comment