Saturday, June 21, 2014

തൗഹീദും ശിർക്കും - ആമുഖം

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി

പരമ കാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും അവന്റെ തിരുദൂദരിൽ എന്നും വർഷിക്കുമാറാകട്ടെ.

അറിവിന്‍റെ ലോകത്തേക്ക് പിച്ച വെച്ച് തുടങ്ങുന്ന ഒരഞ്ചു വയസ്സുകാരന്‍, കണക്കിന്‍റെ ബാലപാഠങ്ങള്‍ അദ്ധ്യാപകനില്‍ നിന്ന് കേട്ടു തുടങ്ങുന്ന ആദ്യ ദിനങ്ങള്‍...., ഒരു ദിവസം പൊടുന്നനെ അവന്‍ അദ്ധ്യാപകനോട് ചോദിച്ചു "തൊള്ളായിരത്തി എണ്‍പത്തി മൂന്ന്  ഹരിക്കണം നാൽപത്തിഅഞ്ചു എത്രയാണ്?"

ചോദ്യം കേട്ട അദ്ധ്യാപകൻ, സ്വൽപ്പം ആശ്ച്ചര്യത്തോടുകൂടി  അവനോടു പറഞ്ഞു - 'മോൻ, അഞ്ചു വരെ മാത്രമേ പഠിച്ചിട്ടുള്ളു. ഒൻപതു വരെ എണ്ണിയും എഴുതിയും പഠിക്കണം. അതിന്നു ശേഷം, രണ്ടു സംഖ്യകൾ കൂട്ടുവാൻ പഠിക്കണം. അതിന്നു ശേഷം കിഴിക്കുവാനും, ഗുണിക്കുവാനും ഒക്കെ പഠിക്കാനുണ്ട്. അതിന്നു ശേഷം മാത്രമേ ഹരണം പഠിക്കുവാൻ സാധിക്കുകയുള്ളൂ.'

എന്നാൽ അതൊന്നും വകവെക്കാതെ ആ കുട്ടി തന്റെ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു. അങ്ങിനെ ആ അദ്ധ്യാപകൻ പാടുപെട്ടുകൊണ്ട്‌, ഉത്തരം വിശദീകരിക്കുവാൻ തുടങ്ങി... പക്ഷെ ആ കുട്ടിയുടെ ആകെ ഉണ്ടായിരുന്ന ഒരു സംശയം പല മടങ്ങായി വർധിച്ചു. അങ്ങിനെ തീരാത്ത  സംശയത്തിന്റെ ആഴക്കടലിൽ അവൻ അകപെട്ടു.....

അടിസ്ഥാന അക്കങ്ങൾ മുഴുവൻ പഠിക്കാതെ, രണ്ടക്കങ്ങൾ കൂട്ടുന്നത്‌ എങ്ങിനെ എന്നും, കിഴിക്കുന്നതും ഗുണിക്കുന്നതും എല്ലാം എങ്ങിനെ എന്ന് കൃത്യമായി പഠിക്കുന്നതിനു മുൻപ്, രണ്ടു വലിയ സംഖ്യകൾ എങ്ങിനെ ഹരിക്കാം എന്ന് മനസ്സിലാകുവാൻ ശ്രമിച്ചതാണ് ആ കുട്ടിയുടെ ദാരുണാമായ സ്ഥിതിവിശേഷത്തിന്നു കാരണമായത്‌.

പ്രിയപ്പെട്ട സഹോദരങ്ങളെ,

കേരളത്തിൽ ഇന്ന് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ ഒരു ചർച്ചയാണ് തൗഹീദുമായും ഷിർക്കുമായും ബന്ധപെട്ട് നടത്തിക്കൊണ്ടിരികുന്ന  ജിന്നിനോടുള്ള സഹായത്തേട്ടം എന്നത്. പിതാവിനേയും മകനെയും തമ്മിൽ തെറ്റിച്ച, കുടുംബത്തിൽ വഴക്കും വക്കാണവും വരുത്തിവെച്ച ഒരു വലിയ പ്രഷ്നമായിത്തീർന്നിരിക്കുകയാണ് ഈ വിഷയം. നമ്മുടെ ഒരു സഹോദരനുമായി ഈ വിഷയത്തിൽ നേരിട്ടും ഇ-മെയിൽ വഴിയും നടന്ന ഒരു സംസാരത്തിന്റെ പ്രസക്തമായ പത്തോളം ഭാഗങ്ങൾ ആണ് വായനക്കാരുടെ പഠനത്തിന്നും ചിന്തക്കും വേണ്ടി സമർപ്പിക്കുന്നത്. വിവാദങ്ങളുടെ മുഖവുര ഒന്നും കൂടാതെ പറഞ്ഞാൽ, ചർച്ചയിൽ നിലനില്ക്കുന്ന വാദങ്ങൾ താഴെ പറയുന്നവയാണ്.

വാദം - 1

അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട ഒരു കാര്യം അവന്റെ ഏതെങ്കിലും സൃഷ്ടികളോട് ഏത് അവസ്ഥയിൽ എപ്പോൾ ചോദിച്ചാലും അത് ശിർക്ക് ആകുന്നു. ഇതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല.

വാദം - 2

ഒരു ജിന്നിന്നോട് അതിന്റെ കഴിവിൽ പെട്ടത് ചോദിക്കാമോ? അതിന്റെ ഉത്തരം പാടില്ല എന്ന് തന്നെയാണ്. ഇതിലും ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല.

വാദം - 3

ഇനിയാണ് വിഷയത്തിന്റെ മർമ്മം വരുന്നത് . ജിന്നിനോട് അതിന്റെ കഴിവിൽപെട്ട ഒരു സഹായം ചോദിച്ചാൽ അത് ശിർക്ക് ആകുമോ?

ഒന്നാമത്തെ വിഭാഗം ആളുകൾ പറയുന്നു - ജിന്നിനോട് അതിന്റെ കഴിവിൽപെട്ട ഒരു സഹായം ചോദിക്കുന്നതിനെ  ശിർക്ക് എന്ന് പറയുവാൻ പാടില്ല എന്നും അത് നിഷിദ്ധമാണ് എന്നും, ശിർക്കിലേക്ക് ഉളള ഒരു വഴി ആണെന്നും  പറയുന്നു. 

രണ്ടാമത്തെ വിഭാഗം ആളുകൾ പറയുന്നു - അല്ലാഹുവോട് ചോദിക്കേണ്ട ഒരു കാര്യം ശിർക്ക് ആകുന്നതു പോലെതന്നെ, ജിന്നിന്റെ കഴിവിൽ പെട്ടത് ചോദിച്ചാൽ പോലും അത് ശിർക്ക് തെന്നെയാണ്. അതിന്നു ഒരു കാരണമായി പറയുന്നത് ജിന്ന് ഒരു അഭൗതിക സൃഷ്ടി ആകുന്നു എന്നാണ്.

ഇവിടം മുതൽ  ഈയുള്ളവന്റെ സംസാരം തുടങ്ങുകയാണ്. സത്യം ഉൾകൊള്ളണം എന്നും അസത്യത്തിന്റെ പാതയിൽ അറിഞ്ഞുകൊണ്ട് നിൽക്കുവാൻ ഒരു നിലക്കും ഇടവരരുത് എന്നുള്ള ഒരു പ്രാര്ത്ഥനയോട് കൂടിയും ഒരു ദ്രിഡനിശ്ചയത്തോട് കൂടിയും ആണ്ഇങ്ങിനെ ഒരു ചർച്ചക്ക് തുടക്കം കുറിക്കുന്നത്.

ലോകത്തെ എഴുനൂറിൽപരം  കോടി ജനങ്ങൾ എതിരുനിന്നാലും, ജിന്ന് സമൂഹം ഒന്നടങ്കം എതിരുനിന്നാലും, മലക്കുകൾ ഒന്നടങ്കം (അവര്ക്ക് അതിനു സാധിക്കുകയില്ലെങ്കിലും) എതിരുനിന്നാലും, സർവ്വ ലോകങ്ങളിലേയും സർവ്വ സൃഷ്ടികളും എതിരുനിന്നാൽ പോലും അല്ലാഹുവിന്റെ വിശുദ്ധ ഖുർആൻ കൊണ്ടും അന്തിമ ദൂദനായ മുഹമ്മദ്‌ നബി (സ) തിരുചര്യകൊണ്ടും അതുൾകൊണ്ട് ജീവിച്ച സ്വഹാബത്തിന്റെ പാത കൊണ്ടും ഇവരെയൊക്കെ തകർത്ത് തരിപ്പണമാകുവാനും നിഷ്പ്രഭമാകുവാനും അല്ലാഹുവിന്റെ അനുമതിയോടുകൂടി സാധിക്കും എന്നുള്ള ഉറച്ച ബോധ്യത്തോട് കൂടിതന്നെയാണ് ഇതെഴുതുന്നത്.

പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും അബദ്ധങ്ങൾ ഉണ്ടെങ്കിൽ അത് ബോധ്യപെട്ടാൽ ആ നിമിഷം അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ഒരു മടിയും കൂടാതെ ആ തെറ്റ് തിരുത്തുകയും ചെയ്യും, ഇന്ഷാ അല്ലാഹ്.

തൗഹീദും ശിർക്കും എന്നാൽ അത് ഒരു വ്യക്തിയുടെ സ്വർഗ്ഗ നരഗങ്ങൾ എന്നെന്നേക്കുമായി തീരുമാനിക്കുന്ന വളരെ ഗൌരവമേറിയ ഒരു കാര്യമാണ്. വിശുദ്ധ ഖുർആനിന്റെയും തിരുവചനങ്ങളുടേയും  ഏറ്റവും മുഖ്യമായ ഒരു പ്രമേയമാണ് തൗഹീദിൽ ജീവിക്കുകയും അതിൽ തന്നെ മരിക്കുകയും ചെയ്യുക എന്നുള്ളത്. അതോടൊപ്പം തന്നെ ഒരിക്കൽ പോലും ശിർക്കിൽ അകപ്പെടുവാൻ പാടില്ല എന്നുള്ളതും.

ഭിന്നിപ്പിന്റെയും തർക്കങ്ങളുടെയും തുടക്കം

മതപരമായ വിഷയത്തിൽ ഉള്ള ഭിന്നിപ്പിന്റെ തുടക്കത്തിനു യഥാർഥത്തിൽ നബിമാരുടെ കാലത്തോളം പഴക്കമുണ്ട്. നമുക്ക് മുൻപ് ഈ ഭൂമിയിൽ ജീവിച്ച വേദക്കാർക്ക് പറ്റിയ ഏറ്റവും വലിയ അപകടം തന്നെ ഈ ഒരു ഭിന്നിപ്പാണ് . അത് എന്താണെന്നും, അത് എങ്ങിനെ നമ്മിലേക്ക്‌ വന്നെത്തുമെന്നും, അതിന്റെയെല്ലാം പര്യാവസാനം എന്തായിരിക്കുമെന്നും എന്നുള്ളതിനെ കുറിച്ച് വളരെ വ്യക്തമായ ഒരു ധാരണ ഉണ്ടാകണം. അതുണ്ടായില്ലെങ്കിൽ ആ ധാരണ നഷ്ടപെട്ട ആളുകൾ അവർ അറിയാതെ ഭിന്നിപ്പിന്റെ ചുഴിയിൽ പെട്ടുപോകുകയും സർവ്വ നാശത്തിൽ എത്തിച്ചേരുകയും ചെയ്യും, അല്ലാഹു കാത്തുരക്ഷിക്കട്ടെ.

എന്താണ് അവർക്ക് പറ്റിയ ഏറ്റവും വലിയ അപകടം ? അല്ലാഹു പറയുന്നു

"വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക്‌ വ്യക്തമായ തെളിവ്‌ വന്നുകിട്ടിയതിന്‌ ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല." ഖുർആൻ 98:4.

'വ്യക്തമായ തെളിവ്'. അതെ, വ്യക്തമായ തെളിവ് അല്ലാഹുവിന്റെ പക്കൽനിന്നും അവർക്ക് ലഭിച്ചതിനു ശേഷമാണ് അവർ ഭിന്നിച്ചത്‌.. സന്മാർഗം ഏതെന്നും ദുർമാർഗം ഏതെന്നും അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം അല്ലാഹു ജനങ്ങൾക്ക്‌ അവന്റെ ദൂദന്മാർ മുഖേന വിശദീകരിച്ചതിന്നു ശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ല.

മുഹമ്മദ്‌ നബി (സ)യുടെ ഉമ്മത്തിൽ സംഭവിച്ചതും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതും ആയ ഭിന്നിപ്പുകൾ ഉണ്ടായത് ഈ പറഞ്ഞ വളരെ വ്യക്തമായ തെളിവ് വന്നു കിട്ടിയതിന്നു ശേഷം മാത്രമാണ്. 

• തൗഹീദ് എന്താണെന്നും ശിർക്ക് എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും  ഈ സമുദായത്തെ പഠിപ്പിച്ചു. 

• ഇമാൻ  എന്താണെന്നും കുഫ്ർ എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു. 

• ഹലാലുകൾ എന്താണെന്നും ഹറാമുകൾ എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.  

• സുന്നത്ത് എന്താണെന്നും ബിദ്അത്ത്  എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.

അങ്ങിനെ തുടങ്ങി, സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന എന്തെല്ലാം ഉണ്ടോ അതെല്ലാം, നരഗത്തിൽനിന്നും അകറ്റുന്നത് എന്തെല്ലാം ഉണ്ടോ അതെല്ലാം തന്നെ വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.

വിശുദ്ധ ഖുർആനിലൂടെയും തിരു ഹദീസിലൂടേയും അന്നും ഇന്നും എന്നും നിലനിൽക്കുന്ന വ്യക്തമായി തെളിവ് വന്നതിന്നു ശേഷം മാത്രമേ ഏതൊരു വിഷയത്തിലും  തർക്കങ്ങളും ഭിന്നിപ്പുകളും ഉണ്ടായിട്ടുള്ളൂ.

അത്തരം ഒരു സന്ദർഭത്തിൽ  ഉണ്ടാകുന്ന ചോദ്യമാണ് എന്താണ് ഈ ഭിന്നിപ്പിന്റെ കാരണം?

ഭിന്നിപ്പിന്റെയും തര്ക്കങ്ങളുടെയും കാരണം

ഏതു തർക്ക വിഷയങ്ങളിലും ഉണ്ടാകാറുള്ളപോലെതന്നെ, ജിന്ന് വിഷയത്തിലും ജനങ്ങളിൽ നല്ലൊരു വിഭാഘത്തിന്റെയും ഒരു അന്വേഷണമാണ് എന്തുകൊണ്ട് ഈ രൂപത്തിലുള്ള ഭിന്നതയും തര്ക്കങ്ങളും ഉണ്ടാക്കുന്നു, എന്താണ് ഇതിന്റെയൊക്കെ കാരണം? തങ്ങൾ ഇതുവരെ സത്യത്തിൻറെ ദ്വജവാഹകർ എന്നു കരുതിയ പണ്ഡിതൻമാർ തന്നെ  തികച്ചും വിഭിന്നങ്ങളായ നിലപാടിൽ എന്തൊരു കാരണത്താൽ വന്നുപെട്ടു എന്നതിനെ കുറിച്ചു അല്ലാഹു നമുക്ക് പറഞ്ഞുതരുമ്പോൾ, അത് നമ്മൾ അറിയേണ്ട ഒരു കാര്യം തന്നെയാണ്.

എന്താണ് ഈ ഭിന്നിപ്പിന്റെ കാരണം എന്ന ചോദ്യത്തിന്നു വളരെ കൃത്യമായി തന്നെ ഒരു ഉത്തരം അല്ലാഹു പറയുന്നുണ്ട്.

"എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ( വേദവിഷയത്തില്‍ ) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല." - ഖുർആൻ 2:213

അപ്പോൾ മത്സരം ആണ് ഭിന്നിപ്പിന്നും തര്ക്കത്തിന്നും ഒക്കെ കാരണം.  ഈ വചനത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ജരീർ അത്വബരി (റഹി) പറയുന്നു -

يقول: بغيًا على الدنيا وطلبَ ملكها وزخرفها وزينتها، أيُّهم يكون له الملك والمهابة في الناس، فبغى بعضُهم على بعض، وضرب بعضُهم رقاب بعض

"ഇഹലൊകത്തിന്നു വേണ്ടിയുള്ള മാത്സര്യം. അതിന്റെ (ഇഹലൊകത്തിന്റെ) ആധിപത്യവും അതിന്റെ പളപളപ്പും അതിന്റെ സൌന്ദര്യവും ഒക്കെ അന്വേഷിക്കലും, ജനങ്ങളിൽ വെച്ചു ആർക്കാണ് അധികാരവും അന്തസും കിട്ടുക എന്നതിന്നും ഒക്കെ വേണ്ടി. അങ്ങിനെ ചിലർ ചിലരോട് മത്സരിക്കുകയും ചിലർ ചിലരുടെ  തല എടുക്കുകയും ചെയ്തു." - ഇമാം ത്വബരി(റഹി), ഖുർആൻ  2:213.

ഒരു കാര്യം ഉറപ്പായി. അതായത് ഈ മത്സരങ്ങൾ ഒന്നും തന്നെ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയല്ലായിരുന്നു. മറിച്ചു, അത് ഇഹപരമായ, താൽകാലിക അധികാര-സ്ഥാനമാനങ്ങൾ എന്ന് തുടങ്ങിയ കാര്യങ്ങൾ നേടുന്നതിനു വേണ്ടിയാകുന്നു.

ഭിന്നിപ്പിന്റെയും തർങ്ങളുടെയും പര്യാവസാനം - 1

സാധാരണയായി ഭിന്നിപ്പുകളും തർക്കങ്ങളും ഉണ്ടാകുമ്പോൾ രണ്ടു കൂട്ടരും തെറ്റിപ്പോയി എന്നാണു ജനങ്ങൾ വിധിയെഴുതാറുള്ളത്. എന്നാൽ അല്ലഹുവീന്റെ വിധി മറ്റൊന്നാണ്. സ്വർഗ്ഗവും നരഗവും എന്ന രണ്ടു ആത്യന്തികമായ പ്രതിഫലങ്ങൾ പോലെതന്നെ ഭിന്നിപ്പിന്റെയും തർക്കങ്ങളുടെയും പര്യാവസാനം ഒന്നുകിൽ അത് സ്വർഗത്തിൽ എത്തിക്കും അല്ലെങ്കിൽ അത് നരഗത്തിൽ എത്തിക്കും. രണ്ടിൽ ഒന്ന് ഉറപ്പാണ്.

"എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്‍റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു."- ഖുർആൻ 2:213

രണ്ടു വിഭാഗവും വഴിപിഴക്കും എന്നല്ല. മറിച്ചു, അല്ലാഹു, അവന്റെ താല്‍പര്യപ്രകാരം, സത്യവിശ്വാസികളെ നേരായ പാതയിൽ അഥവാ സ്വർഗത്തിന്റെ പാതയിൽ ഉറപ്പിച്ചു നിറുത്തും.

فوفق [الله] الذي آمنوا وهم أهل الإيمان بالله وبرسوله محمد صلى الله عليه وسلم المصدّقين به وبما جاء به أنه من عند الله لما اختلف الذين أوتوا الكتاب فيه.

"സത്യവിശ്വാസികളെ അവൻ (അല്ലാഹു) ഒരുമിപിച്ചു നിറുത്തും. അവർ (സത്യവിശ്വാസികൾ) അല്ലാഹുവിലും അവന്റെ ദൂദരിലും ഈമാൻ ഉള്ളവരും, വേദക്കാർ ഭിന്നിച്ച വിഷയത്തിൽ അല്ലാഹുവിനെയും റസൂലിനെയും, അവർ എന്തൊന്നു കൊണ്ടുവന്നുവോ അതിനെയും സത്യപ്പെടുത്തുന്നവരും ആയിരിക്കും" - ഇമാം ത്വബരി(റഹി), ഖുർആൻ  2:213.

കക്ഷി താൽപര്യങ്ങൾക്ക്‌ അധീധമായി അല്ലാഹുവും അവന്റെ നബിയും എന്ത് പറഞ്ഞുവോ അവിടെ നിൽക്കുകയും അത് സ്വീകരിക്കുകയും ചെയ്യുവാൻ മനസ്സുള്ള, തയ്യാറുള്ള ഒരു കൂട്ടം ആളുകളെ അല്ലാഹു നേരായ പാതയിൽ ഒരുമിപിച്ച്ചു നിറുത്തും.

താൻ ഇതുവരെ നിലകൊണ്ടിരുന്ന ഒരു നിലപാടിന്നോ ഒരു പ്രവൃത്തിക്കോ എതിരായിക്കൊണ്ട് അല്ലാഹു ഇങ്ങിനെ പറഞ്ഞിരിക്കുന്നു അവന്റെ തിരുദൂദർ ഇങ്ങിനെ പറഞ്ഞിരിക്കുന്നു എന്ന് വ്യക്തമായിക്കഴിഞ്ഞാൽ കക്ഷിത്വം വെടിയുകയും അല്ലാഹുവും അവന്റെ ദൂദരും എതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അത് സ്വീകരിക്കുക എന്നുള്ളതാണ് ഒരു സത്യവിശ്വാസിയുടെ അടിസ്ഥാന ഗുണം. ഈ ഒരു ഗുണം നഷ്ടപ്പെട്ടാൽ അവന്റെ കാര്യം മഹാ കഷ്ടം തന്നെയായിരിക്കും.

എന്നാൽ ഇത്തരം വിഷയങ്ങളിൽ നിന്ന് മാറിനിൽക്കുകയും ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ നിൽകുന്ന ഒരു മൂന്നാം കക്ഷിയെയും നമുക്ക് കാണുവാൻ സാധിക്കും. അവരുടെ സ്ഥാനം എവിടെയായിരിക്കും എന്ന് അവർ തന്നെ ചിന്തിക്കുന്നത് അവരുടെ പരലോകത്തിന് നന്നായിരിക്കും എന്നാണു സൂചിപ്പിക്കുവാനുള്ളത്.

ഭിന്നിപ്പിന്റെയും തർങ്ങളുടെയും പര്യാവസാനം - 2

ഇനിയാണ് രണ്ടാമത്തെ കൂട്ടം ആളുകളുടെ അവസ്ഥ മനസിലാക്കേണ്ടത് .

"എന്നാല്‍ അവര്‍ ( ജനങ്ങള്‍ ) കക്ഷികളായിപിരിഞ്ഞു കൊണ്ട്‌ തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്‌. ഓരോ ക്ഷിയും തങ്ങളുടെ പക്കലുള്ളതു കൊണ്ട്‌ സംതൃപ്തി അടയുന്നവരാകുന്നു." - ഖുർആൻ 23:53.

അതെ, തങ്ങളുടെ കക്ഷി, സംഘടന, നേതാവ് ഇവരൊക്കെ എന്ത് നിലപാടെടുത്തു അതുത്തന്നെയാണ് ശരി എന്ന മൌഡ്യമായ ധാരണയിൽ അവർ കഴിഞ്ഞുകൂടും. തീര്ന്നില്ല -

"( നബിയേ, ) അതിനാല്‍ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട്‌ വിട്ടേക്കുക." - ഖുർആൻ 23:54.

അങ്ങ് വിട്ടേക്കുക, അതല്ലാതെ അവരെ വിശ്വാസികളാക്കുവാൻ വേണ്ടി ഒന്ന് ചെയ്യേണ്ടതില്ല, അതിന്നു സാധിക്കുകയും ഇല്ല. ഇനിയും അല്ലാഹു പറയുന്നു -

"അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌ നാം അവര്‍ക്ക്‌ നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന്‌ ? അവര്‍ ( യാഥാര്‍ത്ഥ്യം ) ഗ്രഹിക്കുന്നില്ല." - ഖുർആൻ 23:55-56.

സന്താനങ്ങളും സ്വത്തും അധികാരവും ആൾബലവും മറ്റും ഒക്കെ കാണുമ്പോൾ, അതെല്ലാം സത്യം അവരുടെ കൂടെയാണെന്ന ഒരു വിചാരമൊന്നും സത്യവിശ്വാസിക്ക്‌ ഉണ്ടാകില്ല. ലോകത്തെ സർവ്വ സൃഷ്ടികൾ എതിരായാൽ പോലും അല്ലാഹു കൂടെയുണ്ടെങ്കിൽ, ഇവകൾകൊന്നും ഒരു പുൽകൊടിയുടെ വിലപോലും ഉണ്ടാകില്ല എന്ന വ്യക്തമായ ഒരു തിരിച്ചറിവിൽ ആയിരിക്കും ഒരു സത്യവിശ്വാസി. ഈ ഒരു നിലപാടിലേക്കാണ് നമ്മൾ വരേണ്ടത്.

പറയുന്ന കാര്യങ്ങൾ, അത് പ്രമാണബദ്ധമാണെങ്കിൽ, സ്വീകരിക്കുക എന്നുള്ളതാണ് ഭിന്നിപ്പുകൾ അവസാനിപ്പിക്കുവാനും, ആത്യന്തികമായി ഓരോ ആളുകളും നരഗക്കുഴിയിൽ ചെന്ന് പതിക്കുവാതിരിക്കുവാനും നല്ലത്എന്ന് തുടക്കത്തിൽ, സ്വന്തത്തോടും ഇത് വായിക്കുന്നവരോടും  സൂചിപ്പിക്കുവാനുള്ളത്.

അറബിയിൽനിന്നും ഉദ്ധരണികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കഴിവിന്റെ പരമാവധി ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. വല്ല തെറ്റും കാണുകയാണെങ്കിൽ ഉപദേശബുദ്ധ്യാ അത് ചൂണ്ടിക്കാണിക്കണം എന്ന് അഭ്യർത്തിക്കുന്നു.

തുടരും, ഇൻഷാ അല്ലാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബു ആബ്ദുൽ മന്നാൻ
 ابو عبد المنان محمد نزامدين  ابن عبداللطيف

No comments:

Post a Comment