Monday, September 16, 2013

താടിയും സ്വയം വിഡ്ഢിയും - ഭാഗം - 2

അസ്സലാമു അലൈക്കും വ രഹ്മതുല്ലാഹി

താടിവളർത്തലും  മീശ വെട്ടലും മനുഷ്യ പ്രകൃതിയുടെ ഭാഗം

പരിശുദ്ധ ഖുർആൻ വചനം 2:124 ൻറെ വിശദീകരണത്തിൽ  ഇമാം ഇബ്നു കസീർ(റ) സ്വീഹീഹു മുസ്ലിമിൽ നിന്നും ഉദ്ധരിച്ച ഹദീസിൽ, താടി വളർത്തുന്നതിനെയും മീശ വെട്ടുന്നതിനെയും കുറിച്ച് പറഞ്ഞത് അത് "ഫിത്‌റത്തിന്റെ" അഥവാ (മനുഷ്യ) പ്രകൃതിയുടെ ഭാഗം എന്നാണ്.

ദന്ത ശുദ്ധിയുടെയും മൂക്ക് വൃത്തിയാക്കുന്നതിന്റെയും നഖം വെട്ടുന്നതിന്റെയും തുടങ്ങി  പ്രാഥമിക ആവശ്യം കഴിഞ്ഞാൽ വെള്ളം കൊണ്ട് കഴുകുകപോലുള്ള  തീർത്തും മനുഷ്യ പ്രകൃതി ആവശ്യപ്പെടുന്ന കാര്യങ്ങളുടെകൂടെയാണ് ഇസ്ലാം മീശവെട്ടുന്നതിനെയും താടി വളർത്തുന്നതിനെയും എണ്ണിയത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 

മീശ വെട്ടുന്നതിനെയും താടി വളർത്തുന്നതിനെയും ഇസ്‌ലാമിൽ നിന്നും പുറം തള്ളുവാൻ ശ്രമിക്കുന്നവരോട് ഒരു എളിയ ചോദ്യം -

 പ്രാഥമിക കർമ്മം കഴിഞ്ഞാൽ വെള്ളം കൊണ്ട് വൃത്തിയാക്കുന്നത് മനുഷ്യ പ്രകൃതിയുടെ ഭാഗം ആണെന്ന് നിങ്ങൾ അംഗീകരിക്കുന്നു എങ്കിൽ, അതേ മനുഷ്യ പ്രകൃതിയുടെ ഭാഗമായി സ്വഹീഹു മുസ്ലിമിലെ ഹദീസിൽ ആദ്യമായി എണ്ണിയ മീശ വെട്ടലിനേയും താടി വളർത്തുന്നതിനെയും തള്ളിക്കളയുവാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്, എന്താണ് നിങ്ങളുടെ പക്കൽ ഉള്ള തെളിവ് ?

ഏതൊരു മനുഷ്യ പ്രകൃതിയുടെ ഭാഗമായിക്കൊണ്ടാണോ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ആ മനുഷ്യപ്രകൃതിയുടെ ഭാഗമാണ് മീശവെട്ടൽ എന്നാണ് പരിശുദ്ധ ഖുർആൻ വചനത്തിന്റെ വെളിച്ചത്തിൽ പണ്ഡിതന്മാർ വിശദീകരിക്കുന്നത്.

"ആകയാല്‍ ( സത്യത്തില്‍ ) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്‍റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ച്‌ നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല." - ഖുർആൻ 30:30.

"പ്രവാചകൻ (സ)യുടെ വാക്ക് : 'അഞ്ചു എണ്ണം പ്രകൃതിയുടെ ഭാഗം ആകുന്നു' അതിൽ സൂചിപിച്ചതാണ് മീശ വെട്ടൽ, അത് ഇസ്ലാമിന്റെ ചര്യയിൽ പെട്ടതാകുന്നു" - ഖുർത്വുബി, ഖുർആൻ 30:30.

ഹൃദയത്തിൽ നിന്നും കരൾ കഷ്ണം വലിച്ചെടുക്കുന്നത് പോലെ സ്വഹീഹായ ഈ ഹദീസുകളെ 'അതൊരു ഹദീസല്ലേ' എന്ന് പറഞ്ഞു കൊണ്ട് മാറ്റി നിറുത്തിയാൽ മാഹാനായ ഇബ്രാഹീം(അ) പരീക്ഷിക്കപെട്ട  "ചില കല്പനകൾ" എന്ന വിശുദ്ധ ഖുർആനിലെ പ്രയോഗത്തിന്നു എന്ത് വ്യാഖ്യാനമാണ്  തൽപരകക്ഷികൾ നൽകുക? ഏതൊരു മനുഷ്യ പ്രക്രിതിയിലെക്കാണോ അല്ലാഹു മനുഷ്യനെ ക്ഷണിക്കുന്നത് ആ പ്രകൃതിയുടെ ഭാഗമല്ല താടി വളർത്തലും മീഷവെട്ടലും എന്ന് പറയുവാൻ ഉള്ള സ്വന്തം ദേഹേച്ച മാത്രമാണോ ഇത്തരം ആളുകളുടെ കൈമുതൽ? 

മീശ വെട്ടൽ ശുദ്ധിയുടെ ഭാഗം 

പരിശുദ്ധ ഖുർആൻ വചനം 2:124ൻറെ വിശദീകരണത്തിൽ  ഇമാം ഖുർത്വുബി(റ) ഏറ്റവും ശരി എന്ന് പറഞ്ഞുകൊണ്ട് ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞ ഹദീസിൽ മീശ വെട്ടുന്നതിനെ  ശുചിത്വത്തിന്റെ അഥവാ വൃത്തിയുടെ ഭാഗമായിട്ടാണ് എണ്ണിയിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയം ആകുന്നു. ദന്തശുദ്ധിയുടെയും മൂക്ക് വൃത്തിയാക്കുന്നതിന്റെയും കൂടെയാകുന്നു ഇസ്ലാം മീശ വെട്ടുന്നതിനെ ഉൾപെടുത്തിയത്.

വീണ്ടും ഒരു സംശയം

തങ്ങളുടെ ദേഹേച്ചക്ക് പറ്റിയതല്ല എന്ന് കാണുമ്പോൾ പിശാച്ച് മനുഷ്യ മനസ്സിലേക്ക് ഇട്ടുകൊടുക്കുന്ന സംശയം താടിയുടെ വിഷയത്തിലും കടന്നുവന്നിട്ടുണ്ട്. അത്തരം ഒരു സംശയമാണ് - താടി വളർത്തലും മീശവെട്ടലും ബഹുദൈവ വിശ്വാസികളിൽ നിന്നും വ്യത്യസ്തർ ആകുവാൻ വേണ്ടി മാത്രം പറഞ്ഞതാണ് എന്ന്.

നബി (സ) പറഞ്ഞു: "മുശ്രിക്കുകളിൽ നിന്നും (നിങ്ങൾ) വ്യത്യസ്തർ ആകുവിൻ. മീശകൾ വെട്ടുവിൻ, താടി വളർത്തുവിൻ" - ഇമാം ബുഖാരി, ഇമാം മുസ്ലിം.

തൽപരകക്ഷികൾ ഈ ഹദീസിനെ ഉദ്ധരിച്ചുകൊണ്ട്  പറയുന്നത് എന്തെന്നാൽ, താടി വളർത്തലും മീശ വെട്ടലും പ്രവാചകന്റെ കാലത്തെ മുശ്രിക്കുകളിൽ നിന്നും വ്യതസ്തർ ആകുവാൻ മാത്രമുള്ള ഒരു താൽകാലിക കല്പനയാണെന്നും ആ കല്പന ഇന്ന് ബാധകമല്ല എന്നുമാണ് ഇക്കൂട്ടർ പറയുന്നത്.

പരിശുദ്ധ ഖുർആൻ പഠിക്കുമ്പോൾ ഈ വാദത്തിന്ന് യാതൊരുവിധ അടിസ്ഥാനവും ഇല്ല എന്ന് മാത്രമല്ല, വളരെ അപകടം പിടിച്ച ഒരു വാദമാണ് ഇതെന്ന് കൃത്യമായി മനസ്സിലാക്കാവുന്നതാണ്.  

"മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു." എന്ന് തുടങ്ങുന്ന പരിശുദ്ധ ഖുർആൻ വചനം 2:213നെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റ) ചില കാര്യങ്ങൾ പറയുന്നുണ്ട്. 

" അവർ ( അഥവാ ജൂതന്മാരും നസറാണികളും) ജുമുഅ ദിവസത്തിന്റെ കാര്യത്തിൽ ഭിന്നിച്ചു. അങ്ങിനെ ജൂതന്മാർ അത് ശനിയാഴ്ച ആകി, ക്രിസ്ത്യാനികൾ അത് ഞായറാഴ്ചയും ആക്കി. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ വെള്ളിയാഴ്ചയിലേക്ക് നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) ഖിബ്ലയുടെ കാര്യത്തിൽ ഭിന്നിച്ചു. അങ്ങിനെ ക്രിസ്ത്യാനികൾ കിഴക്കിനെയും ജൂതന്മാർ ബൈത്തുൽ മുഖദ്ദസിനെയും  ഖിബ്ലയാക്കി. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ ആ ഖിബ്ലയിലേക്ക് (അഥവാ മസ്ജിദുൽ ഹറമിലേക്ക് )  നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) നിസ്കാരത്തിന്റെ കാര്യത്തിൽ ഭിന്നിച്ചു.  അവരിൽ റുകൂഉ ചെയ്യുന്ന എന്നാൽ സുജൂദു ചെയ്യാത്തവരും സുജൂദു ചെയ്യുന്ന എന്നാൽ  റുകൂഉ ചെയ്യാത്തവരും ഉണ്ട് . അവരിൽ നിസ്കരിക്കുമ്പോൾ സംസാരിക്കുന്നവർ ഉണ്ട്. അവരിൽ നിസ്കരിക്കുമ്പോൾ നടക്കുന്നവർ ഉണ്ട്. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) നോമ്പിന്റെ കാര്യത്തിൽ ഭിന്നിച്ചു. അവരിൽ പകലിൽ ചില സമയങ്ങളിൽ മാത്രം നോമ്പ് എടുക്കുന്നവർ ഉണ്ട്. അവരിൽ ചിലർ ചില ഭക്ഷണത്തിന്നു മാത്രം  നോമ്പ് എടുക്കുന്നവർ ഉണ്ട്. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) ഇബ്രാഹീം(അ)യുടെ  കാര്യത്തിൽ ഭിന്നിച്ചു. അപ്പോൾ ജൂതന്മാർ പറഞ്ഞു അദ്ദേഹം ജൂതനാണെന്ന്. ക്രിസ്ത്യാനികൾ പറഞ്ഞു അദ്ദേഹം ക്രിസ്ത്യാനി ആണെന്ന്. എന്നാൽ അല്ലാഹു അദ്ദേഹത്തെ ഋജുമനസ്കനായ മുസ്ലിം (അഥവാ ദൈവത്തിനു പൂർണമായി കീഴൊതുങ്ങിയവൻ) ആക്കി. അങ്ങിനെ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു  

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) ഈസ(അ)യുടെ  കാര്യത്തിൽ ഭിന്നിച്ചു. അങ്ങിനെ ജൂതന്മാർ അദ്ദേഹത്തെ കളവാക്കുകയും അദ്ദേഹത്തിന്റെ മാതാവിനെ പറ്റി ഭയങ്കര കള്ള വാർത്തയും പറഞ്ഞു. ക്രിസ്ത്യാനികളാകട്ടെ ആദ്ദേഹത്തെ ദൈവവും ദൈവപുത്രനും ആക്കി. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു." - ഇമാം ഇബ്നു കസീർ, ഖുർആൻ 2:213.

പറഞ്ഞുവരുന്നത് എന്തെന്നാൽ , നബി (സ)യുടെ കൽപന ഉള്ള മീഷവെട്ടലും താടി വളർത്തലും ജൂതന്മാരിൽനിന്നും ക്രിസ്ത്യാനികളിൽ നിന്നും തൽപര കക്ഷികൾ പറയുന്ന രൂപത്തിൽ ഉള്ള  വ്യതസ്തരാവർ ആണെങ്കിൽ, താഴെ പറയുന്ന പമ്പര വിഡ്ഢിത്വം പറയേണ്ടിവരും.

• ജൂതന്മാരും ക്രിസ്ത്യാനികളും അവരുടെ ദിവസമായി വെള്ളിയാഴ്ചയെ തിരെഞ്ഞെടുത്താൽ നമ്മൾ ജുമുഅ നിറുത്തി വെക്കേണ്ടിവരും!

• ജൂതന്മാരും ക്രിസ്ത്യാനികളും അവരുടെ ഖിബ്ലയായി മസ്ജിദുൽ ഹറമിനെ തിരെഞ്ഞെടുത്താൽ, ഒരു മുസ്ലിം നമസ്കാരത്തിൽ ഖിബ്ലയെ അഭിമുഖീകരിക്കുന്നതിന്നു പ്രസക്തി ഇല്ലാതാകും!

• ...

യഥാർഥത്തിൽ ഇമാം ഇബ്നു കസീർ(റ) മുകളിൽ പറഞ്ഞ ഏതെല്ലാം വിഷയങ്ങളിൽ ഒരു മുസ്ലിം ജൂത-നസറാണികളുമായി വളരെ വ്യക്തമായ വ്യത്യാസം പുലർത്തുന്നുണ്ടോ അതേ അർത്ഥത്തിൽ തന്നെയാണ്  നബി (സ) പറഞ്ഞ മീശ വെട്ടലിലൂടെയും താടി വളർത്തുന്നതുന്നതിലൂടെയും നിങ്ങൾ വ്യതസ്തർ ആകുവിൻ എന്ന കൽപനയെ ഒരു മുസ്ലിമിന്നു കാണുവാൻ സാധിക്കേണ്ടത്. 


തൊട്ട് മുകളിൽ പറഞ്ഞ ഈ ഒരു കാര്യം തന്നെയാണ് വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് പണ്ഡിതന്മാർ കാര്യങ്ങളെ വിശദീകരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനായ ഇബ്നു ഉസൈമീൻ(റ) യോട് ചോദിച്ചു.

"ജനങ്ങളിൽ ചില ആളുകൾ പറയുന്നതിനെ പറ്റി ഷെയ്ഖ് അവർകൾ ചോദിക്കപെട്ടു. 'തീർച്ചയായും താടി വളർത്തുവാൻ ഹദീസിൽ പറഞ്ഞതിന്റെ കാരണം  അഗ്നി ആരാധകരിൽ നിന്നും നാസറാണികളിൽ നിന്നും വ്യത്യസ്തർ ആകുവാൻ വേണ്ടി ആണെന്നും, അതുകൊണ്ട്  അത് ഇപ്പോൾ (ഈ കാലഘട്ടത്തിൽ)  ചെയ്യേണ്ടതില്ലെന്നും കാരണം അവർ (മുശ്രിക്കുകൾ)  താടി വളർത്തുകയും ചെയ്യുന്നു?

അദ്ദേഹം പറഞ്ഞു: പല വിധത്തിൽ നമുക്ക് ഇതിന്നു മറുപടി പറയാം.

ഒന്ന്: താടി വളർത്തുവാൻ പറഞ്ഞത് വെറും വ്യതസ്തർ ആകുവാൻ വേണ്ടി അല്ല. പക്ഷെ അത് സ്വഹീഹ് മുസ്ലിമിൽ സ്ഥിരപ്പെട്ട ഹദീസിൽ പറഞ്ഞ (മനുഷ്യ) പ്രകൃതിയുടെ ഭാഗം ആയതുകൊണ്ടാണ്. തീർച്ചയായും  താടി വളർത്തൽ അല്ലാഹു ജനങ്ങളെ ഏതു പ്രകൃതിയിൽ സൃഷ്ടിച്ചുവോ ആ പ്രകൃതിയുടെ ഭാഗം ആകുന്നു. അതുകൊണ്ട് അവർ അതിനനുസരിച്ച് ഉള്ളതിനെ ഭംഗിയായും അതിന്നു എതിർ ഉള്ളതിനെ അഭംഗിയായും കാണുന്നു.

രണ്ട്: ജൂതന്മാരും ക്രിസ്ത്യാനികളും അഗ്നി ആരാധകരും താടി വളർത്തുന്നില്ല, അവരിൽ നാലിൽ ഒന്ന് പോലും അത് ചെയുന്നില്ല. അതിനു പകരം അവരിൽ ഭൂരിഭാഗവും താടി വടിക്കുന്നവരും ആണെന്നുള്ളത്‌ വളരെ വ്യക്തമാണ്.  

മൂന്ന്: " മജ്മൂഉ ഫതാവ, ഇബ്നു ഉസൈമീൻ.  

• അപ്പോൾ ജുമുഅ, ഖിബ്ല, നിസ്കാരം, നോമ്പ്  എന്ന്  തുടങ്ങിയ വിഷയങ്ങളിൽ എങ്ങിനെ മുശ്രിക്കുകളിൽ നിന്നും വ്യത്യസ്തമായോ അതേ രൂപത്തിൽ  മീശ വെട്ടുന്നതിനെയും താടി വളർത്തുന്നതിനെയും കണ്ടു കൊണ്ട് മീശ വെട്ടുകയും താടി വളർത്തുകയും ചെയ്യുന്നവർ  ആണോ സ്വയം വിഡ്ഢി?

• അതല്ല, മുശ്രിക്കുകൾ ഇന്ന് താടി വളർത്തുന്നുണ്ടെന്ന മുടന്തൻ ന്യായം പറഞ്ഞുകൊണ്ട്, താടി വടിക്കുകയും മീശ വളർത്തുകയും ചെയ്യുന്ന, കാര്യങ്ങൾ തല കുത്തനെ ചെയ്യുന്ന, ഇസ്ലാമിന്റെ അടിസ്ഥാനങ്ങളായ ജുമുഅയും ഖിബ്ലയും നിസ്കാരവും നോമ്പും ഒക്കെ അപകടത്തിൽ കൊണ്ട് ചാടികുന്ന, സ്വന്തം ദേഹേച്ചയെ പിൻപറ്റുന്നവർ ആണോ സ്വയം വിഡ്ഢി?

തുടരും, ഇന്ഷാ അല്ലാഹു 

അബൂ അബ്ദുൽ മന്നാൻ

Tuesday, July 16, 2013

താടിയും സ്വയം വിഡ്ഢിയും - ഭാഗം - 1

അസ്സലാമുഅലൈകും വ  റഹ്മതുല്ലാഹി 

മാനവ ലോകത്തിന്റെ വിമോചനത്തിനായി സർവലോകങ്ങളുടെയും രക്ഷിതാവായ ഉന്നതനായ  അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ, അത് പ്രഥമമായി അഭിസംബോധന നടത്തുന്ന മനുഷ്യനെ കുറിച്ച് പല വിശേഷണങ്ങളും നടത്തിയതായി കാണുവാൻ സാധിക്കും.

"ഏറ്റവും നല്ല വാക്ക് പറഞ്ഞവൻ", "ഏറ്റവും വഴിപിഴച്ചവൻ", "സ്വയം വിഡ്ഢി" എന്നീ പ്രയോഗങ്ങൾ അതിൽ പെട്ട ചിലതാണ്. മനുഷ്യന്റെ നല്ലതും ചീത്തയും ആയ പ്രവര്ത്തനഫലമായികൊണ്ടാണ്  യഥാർത്തത്തിൽ ഈ വിശേഷണങ്ങൾ എല്ലാം തന്നെ കടന്നുവരുന്നത്.

ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം,അവൻ,നല്ല വിശേഷണങ്ങൾക്ക് അർഹനാകുവാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ദിക്കുകയും മോശം വിശേഷണങ്ങൾ ലഭിച്ചേക്കാവുന്നതിൽ നിന്നും തന്റെ കഴിവിന്റെ പരമാവധി വിട്ടു നിൽക്കുകയും ചെയ്യും. 

അല്ലാഹു പറയുന്നു -

"അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌?" - ഖുർആൻ 41:33

ഏറ്റവും നല്ല വാക് പറഞ്ഞ ഒരാളെ കുറിച്ചാണ് അല്ലാഹു ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇനി, അല്ലാഹു പറയുന്നു

"അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു." -  ഖുർആൻ 46:5

അല്ലാഹുവല്ലാത്ത ആളുകളോട് പ്രാർത്ഥന നടത്തുന്നവനെക്കാൾ വഴിപിഴചവൻ ആരും തന്നെ ഇല്ല. 

ഇനിയാണ് "സ്വയം വിഡ്ഢി" എന്ന വിശേഷണം കടന്നു വരുന്നത്. മറ്റു മനുഷ്യരുടെ പോരയ്മകളും അരുതായ്മകളും ചുഴിഞ്ഞന്വേഷിക്കുന്ന ഒരാൾ,  പലപ്പോഴും സ്വയം വിഡ്ഢി ആകുന്നത്‌  അറിയാതെ പോകും.

പരിശുദ്ധ ഖുർആനിന്റെ "സ്വയം വിഡ്ഢി" എന്ന പ്രയോഗം മുകളിൽ കൊടുത്ത മറ്റ് രണ്ടു പ്രയോഗങ്ങളിൽ നിന്നും സ്വൽപം വ്യതസ്ഥം ആണ്. അതായതു, "ഏറ്റവും നല്ല വാക്ക് പറഞ്ഞവൻ" ആരാണെന്നും, "ഏറ്റവും വഴിപിഴച്ചവൻആരാണെന്നും അതതു വചനങ്ങളിൽ നിന്നും തന്നെ പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കും. എന്നാൽ ആരാണ്  "സ്വയം വിഡ്ഢി" എന്ന് മനസ്സിലാകണമെങ്കിൽ ആ വചനത്തിന്റെ മുൻപ് വരുന്ന ചില വചനങ്ങൾകൂടി മനസ്സിലാക്കണം.

ഇബ്രാഹീം നബിയുടെ മാർഗത്തോട്  വിമുഖത കാണിച്ചവൻ  സ്വയം വിഡ്ഢി

"സ്വയം വിഡ്ഢി ആയവൻ അല്ലാതെ  മറ്റാരാണ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തോട്‌ വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത്‌ അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും." -  ഖുർആൻ 2:130

തീർച്ചയായും ഇബ്രാഹീം നബിയുടെ മാർഗത്തോട് വിമുഖത കാണിച്ചവൻ ഒരു  സ്വയം വിഡ്ഢി ആകും എന്ന് അല്ലാഹു പറഞ്ഞാൽ ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പിന്നെ  ഒരു സംശയവും ആ കാര്യത്തിൽ ഉണ്ടാകുകയില്ലതന്നെ.

എന്താണ് ഇബ്രാഹീം നബിയുടെ മാർഗം ?

പലപ്പോഴും ഇബ്രാഹീം നബിയുടെ ചരിത്രം നമ്മൾ ചർച്ച ചെയ്യാറുള്ളത് അദ്ദേഹം അല്ലാഹുവിന്റെ ഏകത്വത്തിന്ന് അഥവാ തൗഹീദിന്ന് വേണ്ടി ചെയ്ത ത്യാഗപരിശ്രമങ്ങൾ അനുസ്മരിച്ചുകൊണ്ടാണ്. എന്നാൽ തൗഹീദ് എന്ന ഒരൊറ്റ വിഷയത്തിൽ മാത്രമായിരുന്നോ അദ്ദേഹം ഒതുങ്ങി നിന്നത്? അല്ല എന്ന് തന്നെയാണ് പരിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നത്‌..

"ഇബ്രാഹീമിനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ ചില കല്‍പനകള്‍ കൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്ത കാര്യവും ( നിങ്ങള്‍ അനുസ്മരിക്കുക. )- ഖുർആൻ 2:124.

എന്തായിരിന്നു ഇബ്രാഹീം (അ) തന്റെ രക്ഷിതാവിനാൽ പരീക്ഷിക്കപെട്ട കൽപനകൾ എന്നതിനെ കുറിച്ച് വ്യതസ്തങ്ങൾ ആയ കാര്യങ്ങൾ പ്രാമാണികരായ വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. അവിടെയാണ് യഥാർഥത്തിൽ താടിയും മീശയും കടന്നു വരുന്നത്.

മഹാനായ ഇബ്നു കസീർ(റ) ഈ വചനത്തെ വിശദീകരിച്ചു കൊണ്ട് പറയുന്നു -

" 'ചില കല്‍പനകള്‍' അതായത് (മതപരമായ) നിയമങ്ങൾ കൊണ്ട്, കൽപ്പനകളും നിരോധനങ്ങളും" - ഇബ്നു കസീർ 2:124.

വ്യതസ്തങ്ങൾ ആയ അഭിപ്രായങ്ങളെ നിരൂപിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റ) പറയുന്നു -

"ഞാൻ പറഞ്ഞു, ഇതിൽ ഏറ്റവും അടുത്തു നിൽകുന്നത് സ്വഹീഹു മുസ്ലിമിൽ വന്നതാണ്, ആയിഷ(റ)വിൽനിന്നും, നബി(സ) പറഞ്ഞു, പത്തു കാര്യങ്ങൾ (മനുഷ്യ) പ്രകൃതിയുടെ ഭാഗം ആകുന്നു.

• മീശ വെട്ടൽ
• താടി വളർത്തൽ
• ദന്ത ശുദ്ധി വരുത്തൽ 
• മൂക്കിൽ വെള്ളം കയറ്റി ചീറ്റുക
• നഖം വെട്ടുക
• വിരലുകൾക്കിടയിൽ കഴുകുക (വുളു എടുക്കുമ്പോൾ)
• കക്ഷത്തിലെ രോമം കളയുക
• ഗുഹ്യ ഭാഗത്തെ രോമം കളയുക
• പ്രാഥമിക ആവശ്യം കഴിഞ്ഞാൽ വെള്ളം കൊണ്ട് കഴുകുക.
• പത്തമാത്തെത് ഞാൻ മറന്നു പോയി, അത് വുളു എടുക്കുമ്പോൾ വെള്ളം കൊണ്ട് കുപ്ളിക്കൽ  (കവിൾ കൊള്ളൽ)ആകും.- ഇബ്നു കസീർ 2:124.


വ്യതസ്തങ്ങൾ ആയ അഭിപ്രായങ്ങളെ നിരൂപിച്ചുകൊണ്ട് ഇമാം ഖുർത്വുബി(റ) ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നു -

"ഇതിൽ ഏറ്റവും ശരിയായിട്ടുള്ളത്‌ അബ്ദു റസ്സാഖിൽ നിന്നും മഉമറിൽ നിന്നും ത്വാവൂസിൽ നിന്നും     ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞതാണ്. 'ഇബ്രാഹീമിനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ ചില കല്‍പനകള്‍ കൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്തു.' അദ്ദേഹം (ഇബ്നു അബ്ബാസ് (റ) പറഞ്ഞു 'അദ്ധേഹം (ഇബ്രാഹീം(അ)) ശുചിത്വം കൊണ്ട്  പരീക്ഷിക്കപ്പെട്ടു. തലയിൽ അഞ്ചു എണ്ണവും ശരീരത്തിൽ അഞ്ചു എണ്ണവും. 

• മീശ വെട്ടൽ
• വെള്ളം കൊണ്ട് കുപ്ളിക്കൽ  (കവിൾ കൊള്ളൽ)
• മൂക്കിൽ വെള്ളം കയറ്റി ചീറ്റുക
• ദന്ത ശുദ്ധി വരുത്തൽ
മുടി ചീകൽ

ശരീരത്തിൽ,

• നഖം വെട്ടൽ 
• ഗുഹ്യ ഭാഗത്തെ രോമം കളയുക
• സുന്നത്ത് കർമ്മം
• കക്ഷത്തിലെ രോമം കളയുക
• വിസർജനം കഴിഞ്ഞാൽ വെള്ളം കൊണ്ട് കഴുകുക.
  ഇത്തരം കാര്യങ്ങളാണ് ഇബ്രാഹീം(അ) പൂർത്തീകരിച്ചത്, അതാണ് ഖുർആൻ വ്യക്തമാക്കുന്നത്" - ഖുർത്വുബി 2:124

താടിയും സ്വയം വിഡ്ഢിയും

പരിശുദ്ധ ഖുർആൻ  2:124 വചനത്തിൽ നിന്നും തുടങ്ങി 2:130 എത്തുമ്പോൾ  (അഥവാ ആറു വചനങ്ങൾ മാത്രം) കഴിഞ്ഞാൽ ആണ് സ്വയം വിഡ്ഢി ആരാണെന്നു അല്ലാഹു ചോദിക്കുന്നത്. മഹാനായ പ്രവാചകൻ, അല്ലാഹുവീന്റെ ചങ്ങാതി എന്നു തുടങ്ങിയ വിശേശണങ്ങൾ ലഭിച്ച പ്രവാചകൻ, അദ്ദേഹത്തെ പല വിധത്തിൽ ഉള്ള കൽപ്പനകൾകൊണ്ട് അല്ലാഹു പരീക്ഷിക്കുകയും അതിൽ എല്ലാം തന്നെ ഒന്നൊഴിയാതെ അദ്ദേഹം വിജയിച്ചതായി അല്ലാഹു തന്നെ പ്രഖ്യാപിക്കുകയും ചെയ്ത ഒരു ഉന്നതമായ സ്ഥിതിവിശേഷമാണ് ഈ വചനങ്ങളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ദർശിക്കുവാൻ സാധിക്കുന്നത്.

ഇബ്രാഹീം നബി(അ)നെ അല്ലാഹു ലോകർക്ക്  ഏതെല്ലാം പ്രവർത്തനങ്ങൾ  കൊണ്ടാണോ നേതാവായി (ഇമാമായി) നിശ്ചയിച്ചത് ആ പ്രവർത്തനങ്ങളിൽ നിന്നും ഒരാൾ അകന്നു നിൽകുമ്പോൾ ആണ്   'സ്വയം വിഡ്ഢി ' എന്ന വിശേഷണത്തിനു ഒരു വ്യക്തി അർഹനാകുന്നത്. അതുകൊണ്ടാണ് അല്ലാഹു ചോദിച്ചത് -  

"സ്വയം വിഡ്ഢി ആയവൻ അല്ലാതെ  മറ്റാരാണ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തോട്‌ വിമുഖത കാണിക്കുക?" -  ഖുർആൻ 2:130

ഇബ്രാഹീം നബി(അ)നെ അല്ലാഹു ലോകർക്ക് ഇമാമായി നിശ്ചയിക്കുവാൻ കാരണം ആയിത്തീർന്ന ഒരു പ്രവർത്തനം ആണ് മീശ വെട്ടലും താടി വളർത്തലും. അത് മനസ്സിലാക്കിയ ഒരാൾ ഈ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുമ്പോൾ ആണ്  'സ്വയം വിഡ്ഢി ' എന്ന വിശേഷണത്തിനു ആ വ്യക്തി അർഹനാകുന്നത്. 

ഒരു സംശയം 

ചിലപ്പോൾ ഒരു സംശയം വന്നേക്കാം. ഇതെല്ലാം അല്ലാഹു ഇബ്രാഹീം നബിയോട് അല്ലെ പറഞ്ഞത്, മുഹമ്മദ്‌ നബിയുടെ സമൂഹത്തിനു എങ്ങിനെയാണ് അത് ബാധകമാകുക?

ഈ സംശയത്തിനു അല്ലാഹു തന്നെ ഉത്തരം പറയുന്നുണ്ട്.

"പിന്നീട്‌, നേര്‍വഴിയില്‍ ( വ്യതിചലിക്കാതെ ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരണം എന്ന്‌ നിനക്ക്‌ ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.ഖുർആൻ 16:123.

ഏതൊരു "മില്ലത്തിൽ" (അഥവാ മാർഗത്തിൽ) നിന്നും പിന്തിരിഞ്ഞവനെ ആണോ അല്ലാഹു ഖുർആൻ 2:130 വചനത്തിൽ  "സ്വയം വിഡ്ഢി" എന്ന് വിളിച്ചത് അതേ "മില്ലത്ത് " (അഥവാ മാർഗം) പിൻപറ്റുവാൻ മുഹമ്മദ്‌ നബിക്കും അദ്ദേഹത്തിന്റെ സമൂഹത്തിന്നും ഉള്ള കല്പനയാണ് ഖുർആൻ 16:123 വചനത്തിലൂടെ അല്ലാഹു നൽകുന്നത്.

"ഒഴിവാകുവാൻ പറഞ്ഞതൊഴികെ മറ്റ് എല്ലാ കാര്യത്തിലും അദ്ദേഹത്തെ (ഇബ്രാഹീം നബിയെ) പിൻപറ്റണം എന്ന് ഇമാം മാവർധി വിധിച്ചതിനെ തൊട്ട് ചില ഷാഫീ പണ്ഡിതന്മാർ പറഞ്ഞിടുണ്ട്. ശാഖാപരമായ കാര്യങ്ങൾ കൂടാതെ എല്ലാ മത നിയമങ്ങളും പിൻപറ്റണം എന്നതാണ് എറ്റവും ശരി. " ഖുർത്വുബി 16:123.

ഏതൊരു ഇബ്രാഹീം നബിയുടെ ത്യാഗസ്മരണ പുതിക്കിക്കൊണ്ടാണോ ഒരു മുസ്ലിം ബലി പെരുന്നാൾ ആഘോഷിക്കുന്നത്, ഏതൊരു ഇബ്രാഹീം നബിയുടെ ഹജ്ജാണോ ഒരു മുസ്ലിം നിർവഹിക്കുന്നത് അതേ ഇബ്രാഹീം നബിയുടെ മാര്ഗം തന്നെയാണ്  താടി വളർത്തലും മീശ വെട്ടലും.

ബലി പെരുന്നാളിന്റെ ത്യാഗസ്മരണയിൽ നിന്നും പിന്തിരിഞ്ഞാൽ ഒരാൾ  'സ്വയം വിഡ്ഢി ' ആകുമെങ്കിൽ, പരിശുദ്ധ ഹജ്ജ് കർമ്മത്തിൽനിന്നും പിന്തിരിഞ്ഞാൽ ഒരാൾ 'സ്വയം വിഡ്ഢി ' ആകുമെങ്കിൽ താടി വളർത്തുന്നതിൽ നിന്നും മീശ വെട്ടുന്നതിൽ നിന്നും ഒരാൾ പിന്തിരിഞ്ഞാൽ ആ വ്യക്തിയുംഒരു  'സ്വയം വിഡ്ഢി ' ആകും എന്ന് തന്നെയാണ്  പരിശുദ്ധ ഖുർആൻ വചനത്തിന്റെ  അടിസ്ഥാനത്തിൽ, സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ,  പ്രാമാണികരായ ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഉണർത്തുവാനുള്ളത്.

തുടരും, ഇന്ഷാ അല്ലാഹു

അബൂ അബ്ദുൽ മന്നാൻ.

Sunday, April 14, 2013

നൌഷാദ് ആഹ്സനിയുടെ പിതൃത്വം കാന്തപുരത്തിനോ?

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി

"വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. അത്‌ വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന്‌ നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്‌.അത്‌ വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത്‌ അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണെന്ന്‌. എന്നാല്‍ അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌  അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയാണ്‌." "" - ഖുർആൻ 3:78

ഈയ്യിടെ (12-April-2013നു) മസ്കത്തിൽ വെച്ചു നടന്ന മുജാഹിദ്-സുന്നി  സംവാദമാണ് ഇങ്ങിനെ ഒരു കുറിപ്പെഴുതുവാൻ പ്രജോതനമായത്‌ .

ലോക രക്ഷിതാവായ അല്ലാഹുവിനെ കൂടാതെ, വിളിച്ചു സഹായം തേടുവാൻ പരിശുദ്ധ ഖുർആൻ വചനങ്ങളെയും തിരുവചനങ്ങളെയും  അതിന്റെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുക്കുകയും സച്ചരിതരായ  സ്വഹാബത്തോ  അവരെ പിന്തുടന്നവരോ, അവരെ പിന്തുടന്നവരോ മനസ്സിലാക്കാത്ത അർത്ഥവും മാനവും തങ്ങളുടെ സ്വന്തം വകയായി എക്കാലത്തും നല്കിയ ഒരു പാരമ്പര്യവുമായിട്ടാണ് നൗഷാദ് ആഹ്സനിയും കൂട്ടരും സംവാദ വേദിയിൽ നിറഞ്ഞു നിന്നത്.

തങ്ങളുടെ നാവുകൾകൊണ്ട് അല്ലാഹുവിന്റെ വചനങ്ങളെ വളച്ചൊടിക്കുകയും, അതിനില്ലാത്ത അർഥം കല്പിച്ചുകൊണ്ട് അവർ ജല്പിച്ച അർത്ഥമാണ് അല്ലാഹു ഉദ്ധേശിച്ചത് എന്ന് വരുത്തിതീര്കുന്ന ആളുകളെപറ്റിയാണ് മുകളിൽ കൊടുത്ത വചനത്തിലൂടെ അല്ലാഹു പറയുന്നത്.

സത്യവിശാസിയായ ഒരു മുസ്ലിം ഓരോ ദിവസവും പതിനേഴിൽ കൂടുതൽ തവണ ഏതൊരു കക്ഷികളിലും അവരുടെ സ്വഭാവത്തിലും പ്രവർത്തനത്തിലും തന്നെ പെടുത്തരുതേ എന്ന് പ്രാർത്ഥിക്കുന്നോവോ അതെ കക്ഷികളിലെക്കും അവരുടെ പ്രവർത്തനത്തിലേക്കുമാണ് യഥാർഥത്തിൽ ഈ ആഹ്സനിമാർ ആളുകളെ കൂട്ടുന്നത്‌ .

വിശുദ്ധ ഖുർആനിലെ വചനങ്ങൾ വ്യാഖ്യാനിക്കുമ്പോൾ സ്വീകരിക്കേണ്ട നിലപാടും മാനദണ്ഡവും ഒക്കെ പറഞ്ഞാൽ ഇവർക്കും ഇവരെ അന്ധമായി പിൻപറ്റുന്നവർക്കും മിക്കവാറും ഒരു ഇളക്കവും തട്ടാറില്ല. ഈ ഒരു സന്ദര്ഭമാണ് അല്പം പ്രസക്തമായ ഒരു  ഉദാഹരണം നമ്മുടെ മുന്നിലേക്ക്‌ വരുന്നത് . 

നൌഷാദ് ആഹ്സനിയുടെ 'പിതൃത്വം' കാന്തപുരത്തിലേക്ക്
------------------------------------------------------------------------------

"ഞങ്ങൾ കാന്തപുരത്തിൻറെ മക്കളാണ്" - നൌഷാദ് അഹ്സനി, മസ്കത്ത് സംവാദം, 12-April-2013.

ഈ ഒരു ഉദ്ധരണി മുന്നിൽ വെച്ചുകൊണ്ട് ഒരാൾ പറയുന്നു  

1. നൗഷാദ് ആഹ്സനിയുടെ മാതാവിനെ കല്യാണം കഴിച്ചത്  സാക്ഷാൽ കാന്തപുരം മുസല്യാർ ആകുന്നു!

2. കാന്തപുരം മുസല്യാർ ആഹ്സനിയുടെ വീട്ടിൽ ചിലവിന്നു കൊടുക്കണമെന്ന്. 

3. നൗഷാദ് ആഹ്സനിക്ക് കാന്തപുരത്തിന്റെ സ്വത്തിൽ അനന്തരാവകാശം ഉണ്ട്. 

ഇതിനെല്ലാം തെളിവ് എന്തെന്ന് ചോദിച്ചാൽ, അതിനുള്ള ഉദ്ധരണി, "ഞങ്ങൾ കാന്തപുരത്തിൻറെ മക്കളാണ്" എന്ന സാക്ഷാൽ ആഹ്സനി തന്നെ പരസ്യമായി പറഞ്ഞത് , അതും ഒരു മത സംവാദ വേദിയിൽ !

ഉദാഹരണം ചിലപ്പോൾ കുറച്ചു കടുത്തതാകാം. പക്ഷെ സംവാദത്തിൽ വെച്ച് ഈ ആഹ്സനി പറഞ്ഞതിന്റെ കടുപ്പം ഒരു പടപ്പിന്നും അളക്കുവാൻ പറ്റില്ല. അല്ലാഹുവിന്റെ പേരിലാണ് പച്ചകള്ളം പറഞ്ഞിരിക്കുന്നത്, അതും അല്ലാഹുവിനു മാത്രം നല്കേണ്ടത് അവന്റെ ഒരു സൃഷ്ടിക്കു വക വെച്ച് കൊടുക്കുവാൻ. 

അല്ലാഹുവിൽ ശരണം.

അല്ലാഹുവും അവന്റെ ദൂതരും സത്യവിശ്വാസികളും ഉറ്റമിത്രങ്ങള്‍
-------------------------------------------------------------------------------------

"തീര്ച്ചയായും അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട്‌ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍ വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും, സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷി തന്നെയാണ്‌ വിജയം നേടുന്നവർ" - ഖുർആൻ 5:55-56

മുകളി പറഞ്ഞ വചനമാണ് സംവാദത്തിൽ, അല്ലാഹുവിനെ കൂടാതെ മുഹമ്മദ്‌ നബി (സ) യും സ്വഹാബത്തിനെയും വിളിച്ചു സഹായം തേടുവാൻ ഒരു തെളിവായി പണ്ഡിത വേഷധാരിയായ നൗഷാദ് ആഹ്സനി പറഞ്ഞത് .

ഈ വചനത്തിന്റെ അവതരണ പശ്ചാത്തലം എന്താണെന്നോ അതിനെ സ്വഹാബത്ത് എങ്ങിനെ മനസ്സിലാക്കിയെന്നോ മഹാരാതന്മാരായ ഖുർആൻ വ്യാഖ്യാതാക്കൾ എന്ത് പറഞ്ഞെന്നോ എന്നൊന്നും  നോക്കാതെ തങ്ങളുടെ നിക്ഷിപ്ത്ത വാദഗതികൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഈ വചനത്തെ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് .

"ഞങ്ങൾ കാന്തപുരത്തിൻറെ മക്കളാണ്" എന്ന് പറഞ്ഞ ആഹ്സനിയുടെ ഉദ്ധരണിയെ തെളിവായി സ്വീകരിച്ചുകൊണ്ട്, കാന്തപുരം അദ്ദേഹത്ത്ന്റെ പിതാവാണെന്ന്  ഒരാൾ വാദിച്ചാൽ, ഒരു സത്യവിശ്വാസി എന്തു പറയണം എന്ന് വിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട് .

( അല്ലാഹുവേ, ) നീ എത്ര പരിശുദ്ധന്‍! ഇത്‌ ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു" - ഖുർആൻ 24:16

ഇനി, "തീര്ച്ചയായും അല്ലാഹുവും അവന്റെ ദൂതരും സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ  ഉറ്റമിത്രങ്ങള്‍" എന്ന് പറഞ്ഞാൽ അതിനർത്ഥം പ്രതിസന്ധി ഘട്ടങ്ങളിൽ മുഹമ്മദ്‌ നബി (സ)യേയും സഹാബത്തിനെയും വിളിച്ചുതേടാം എന്ന് അഹ്സനി പറയുമ്പോൾ ഒരു സത്യവിശ്വാസി എന്തു പറയണം എന്നും വിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട് .  

"അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌  അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയാണ്‌. " - ഖുർആൻ 3:78

അതെ, തങ്ങളുടെ നാവുകൾകൊണ്ട്  വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിച്ചു കൊണ്ടാണ് "തീര്ച്ചയായും അല്ലാഹുവും അവന്റെ ദൂതരും സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ  ഉറ്റമിത്രങ്ങള്‍" എന്ന ഖുർആനിക ഉദ്ധരണിയെ തെളിവാക്കികൊണ്ട് അല്ലാഹുവിന്റെ സ്ഥാനത്ത് പ്രവാചകനെയും സ്വഹബത്തിനെയും ഈ ആഹ്സനി സ്ഥാപിച്ചത് . 

അവതരണ പശ്ചാത്തലം 
---------------------------------

മുഹമ്മദ്‌ നബി (സ) മദീനയിൽ എത്തുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന രണ്ടു പ്രബലഗോത്രങ്ങളായിരുന്ന ഔസിനും ഖസ്രജിനും മദീനയിലെ ജൂതന്മാരുമായി ഉണ്ടായിരുന്ന കൂട്ടുകെട്ട് വളരെ പ്രശസ്തമാണ് .  ഈ രണ്ടു ഗോത്രങ്ങളും ഇസ്ലാം സ്വീകരിക്കുക വഴി ഈ ഒരു ബന്ധത്തിൽ  ശക്തമായ ഉലച്ചിൽ ഉണ്ടായി. അത് സ്വാഭാവികം. 

ജൂതന്മാരുമായി നബി(സ)ക്ക്  ഉണ്ടയായ പല നിർണായ ഘട്ടങ്ങളിലും ഈ രണ്ടു ഗോത്രങ്ങളിലെ സത്യവിശ്വാസികളും അവരുടെ നേതാക്കളും പരിപൂർണ്ണമായ  കൂറ് നിലന്നിർത്തിയിരുന്നു. അതിൽ പ്രധാനിയാണ്‌  ഖസ്രജ് ഗോത്രത്തിന്റെ ഒരു നേതാവായ ഉബാദ ഇബ്നു സ്വാമിത്ത്  (റ). 

എന്നാൽ അതെ ഗോത്രത്തിൽപെട്ടതും  മുനഫിഖുകളുടെ നേതാവും ആയി അറിയപ്പെടുന്ന അബ്ദുള്ള ഇബ്നു ഉബയ്യ് ഇബ്നു സലൂൽ ഇതിന്നു ഒരു അപവാദമായിരുന്നു. അദ്ദേഹമാകട്ടെ ജൂതാൻ മാരുമായുള്ള ബന്ധം വിച്ചെദിക്കുവാൻ തയാരും ആയിരുന്നില്ല. 

ഈ ഒരു സന്ദര്ഭത്തിൽ ആണ് ഈ വചനം അവതരിക്കുന്നത് .  

മഹാനായ ഖുർആൻ വ്യാഖ്യാദാവും ചരിത്ര കാരനുമായിരുന്ന  ഇബ്നു ജരീർ അത്വബരി (റ) ഈ അയത്തിനെ വിശദീകരിച്ചു പറയുന്നു -

"ജൂത ഗോത്രമായ ബനൂ ഖൈനുഖാഇനോടും  അവരുടെ സഖ്യകക്ഷികളോടും ഉള്ള സുഹൃബന്ധം വിച്ച്ചേധിച്ചുകൊണ്ടു റസൂലിന്റെ അടുത്തേക്ക് (ഉറ്റ ബന്ധവുമായി) പോയ ഉബാദ ഇബ്നു സ്വാമിത്തിന്റെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത് എന്ന് പറയപെട്ടിടുണ്ട് " - തഫ്സീർ ത്വബരി  5:55. 

ഇബ്നു ജരീർ അത്വബരി (റ) വീണ്ടും പറയുന്നു. 

"ഉബാദ ഇബ്നു സ്വമിത്തിന്റെ മകൻ വലീദ് പറഞ്ഞു - (ജൂത ഗോത്രമായ) ബനൂ ഖൈനുഖാഉമായി നബി (സ) ഒരു യുദ്ധത്തിന്റെ അവസരത്തിൽ ആയിരുന്നപ്പോൾ ഉബാദ ഇബ്നു സ്വാമിത്ത്  നബി (സ)യുടെ അടുത്തേക്ക്‌ വന്നു... " - തഫ്സീർ ത്വബരി  5:55.

"അങ്ങിനെ അദ്ദേഹം നബിയുടെ അടുക്കൽ വന്നുകൊണ്ട്‌ പറഞ്ഞു - 'ഞാൻ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും സത്യവിശ്വാസികളിലേക്കും ഇതാ വന്നിരിക്കുന്നു. സത്യനിഷേധികളുമായുള്ള സഖ്യത്തിൽ  നിന്നും ചങ്ങാത്തത്തിൽ നിന്നും ഞാൻ പിന്തിരിയുകയും ചെയ്തിരിക്കുന്നു.' ഈ വിഷയത്തിലാണ്  'തീര്ച്ചയായും അല്ലാഹുവും അവന്റെ ദൂതരും സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ  ഉറ്റമിത്രങ്ങള്‍' എന്ന വചനം അവതരിച്ചത് "  - തഫ്സീർ ത്വബരി  5:55.

ഇമാം ഇബ്നു കസീർ (റ) ഈ വചനത്തെ കുറിച്ച് പറയുന്നു - 

"'തീര്ച്ചയായും അല്ലാഹുവും അവന്റെ ദൂതരും സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ  ഉറ്റമിത്രങ്ങള്‍ ' - അതായതു ജൂതന്മാർ നിങ്ങളുടെ ഉറ്റമിത്രങ്ങൾ അല്ല. പക്ഷെ നിങ്ങളുടെ ഉറ്റബന്ധം പോകുന്നത്   അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും സത്യവിശ്വാസികളിലേക്കും ആകുന്നു " - തഫ്സീർ ഇബ്നു കസീർ  5:55.

അഹ്സനി പറഞ്ഞപോലെയാണ് ഈ വചനത്തിന്റെ അർത്ഥമെങ്കിൽ നബി (സ) ജീവിച്ചിരിക്കെ മദീനയിലെ ചില ആളുകൾ അല്ലാഹുവിനോട് ചോദിക്കേണ്ട സഹായം ജൂതന്മാരോട് ചോദിച്ചെന്നും അപ്പോൾ അല്ലാഹു പറഞ്ഞു നിങ്ങൾ എന്നെയും റസൂലിനെയും സ്വഹബത്തിനെയും വിളിച്ചു സഹായം തേടിയാൽ മതി എന്ന കടുത്ത ആരോപണം നടത്തേണ്ടിവരും. അല്ലാഹുവിൽ ശരണം. 

അപ്പോൾ ആഹ്സനി തെളിവായിക്കൊണ്ട് വന്ന ഖുർആനിക വചനത്തിന്റെ നിജസ്ഥിതി വ്യക്തം. അല്ലാഹു ഒരു കാര്യം നബി (സ)ക്ക് ഇറക്കുകയും അത് സ്വഹാബത്തു മനസ്സിലാകുകയും പ്രവൃത്തിക്കുകയും ചെയ്തു. എന്നാൽ അഹ്സനിമാർ ഇറക്കുന്നതും മനസിലാക്കിപ്പിക്കുകയും പ്രവൃത്തിപ്പിക്കുന്നതും വേറെഒന്നാണെന്നും വ്യക്തം. 

അല്ലാഹു പറയുന്നു -

"അല്ലാഹു ഒരു മനുഷ്യന്‌ വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട്‌ അദ്ദേഹം ജനങ്ങളോട്‌ നിങ്ങള്‍ അല്ലാഹുവെ വിട്ട്‌ എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന്‌ പറയുകയും ചെയ്യുക എന്നത്‌ ഉണ്ടാകാവുന്നതല്ല.എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച്‌ കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം ( എന്നായിരിക്കും അദ്ദേഹം പറയുന്നത്.)" - ഖുർആൻ 3:79

അല്ലാഹുവിനെ ഒരു അടിമ ഏതു അർത്ഥത്തിൽ ആണോ സമീപികുന്നതു അതുപോലെ എന്നെയും നിങ്ങള്ക്ക് സമീപിക്കാം, എന്നോട് ചോദിക്കാം, സഹായം അഭ്യർത്തിക്കാം  എന്ന് ഒരു പ്രവാചകനും പറയുകയും ഇല്ല, പറഞ്ഞിട്ടും ഇല്ല.

ആഹ്സനി കാന്തപുരത്തിന്റെ മകനല്ല 
-------------------------------------------------------

"ഞങ്ങൾ കാന്തപുരത്തിൻറെ മക്കളാണ്" എന്ന് ആഹ്സനി എന്ത് അർത്ഥത്തിലാണ് പറഞ്ഞതെന്ന് മൂക്ക് കീഴ്പ്പോട്ടായ സകല മനുഷ്യര്ക്കും മനസ്സിലാകും. അത് കൊണ്ട് അദ്ദേഹം കാന്തപുരത്തിന്റെ മകനല്ല. 

അതേപോലെ, അല്ലാഹു എന്ത് അർത്ഥത്തിലാണ്  അവനെയും പ്രവാചകനെയും സഹാബത്തിനെയും മറ്റ് സത്യവിശ്വാസികൾക്ക്  ഉറ്റമിത്രങ്ങൾ എന്ന് വിശേഷിപ്പിച്ചത്‌ എന്ന്  സാമാന്യ ബുദ്ധി പണയം വെക്കാത്തവര്ക്ക് മനസിലാകും.  

എന്നാൽ ഇനി തങ്ങളുടെ വഴിതെറ്റിയ വാദം സ്ഥാപിക്കുവാൻ വേണ്ടി ഇദ്ധേഹം ഇദ്ദേഹത്തിന്റെ പിതൃത്വം തന്നെ പണയം വച്ചേക്കാം. ഒരു ആശ്ചര്യവും തോന്നേണ്ട കാര്യമില്ല.

പക്ഷെ അല്ലാഹു അവന്റെ സകല സൃഷ്ടികളുടെ മേലുള്ള അവന്റെ മഹത്തായ രക്ഷാകർത്ത്ർത്വം ഒരിക്കലും ഒരാൾക്കും തന്നെ വകവെച്ചു കൊടുക്കില്ല. അല്ലാഹു പറയുന്നു-

"മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന്‌ അദ്ദേഹം നിങ്ങളോട്‌ കല്‍പക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിന്‌ ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട്‌ കല്‍പിക്കുമെന്നാണോ ( നിങ്ങള്‍ കരുതുന്നത്‌? )" - ഖുർആൻ 3:80

അബു അബ്ദുൽ മന്നാൻ