ചിന്താ സമയം
Sunday, July 16, 2023
Barak Allahu Laka - May Allah Bless You!
Saturday, July 23, 2022
Sunday, March 6, 2022
ഭൂമിക്കടിയിൽ തിളച്ചു മറിയുന്ന ലാവയുടെ ഒരു ഉപരിതല കുമിള മാത്രമാണ് യുക്രൈൻ
സോവിയറ്റ് യൂണിയന്റെ പതനത്തിന്ന് ശേഷം ഒരു ഏക ലോക ക്രമത്തിന്ന് വേണ്ടി ശ്രമിക്കുകയും അതിൽ ഒരു പാട് വിജയിക്കുകയും ചെയ്‌ത രാജ്യമാണ് അമേരിക്ക.
യൂറോപ്പിലും (ജർമനി, ഇറ്റലി, പോളണ്ട് ...), ആഫ്രിക്കയിലും (ജിബൂട്ടി, നൈജർ, ഘാന..), മിഡിൽ ഈസ്റ്റിലും(ബഹ്‌റൈൻ, ഇറാക്ക്, ഖത്തർ...), ഏഷ്യയിലും (ജപ്പാൻ, സൗത്ത് കൊറിയ...) എന്ന് തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം തന്നെ വിശാലമായ സൈനിക സാന്നിധ്യം ഉറപ്പിക്കുവാൻ അമേരിക്കക്ക് സാധിച്ചിട്ടുണ്ട്.
രാഷ്ട്രീയ നിരീക്ഷകരുടെ ഭാഷയിൽ പറഞ്ഞാൽ, എവിടെയെല്ലാം അമേരിക്കയുടെ സൈനിക സാന്നിധ്യം ഉണ്ടോ, ആ രാജ്യങ്ങൾ എല്ലാം അനൗദ്യോഗികമായി അമേരിക്കയുടെ സമ്പൂർണ്ണ കൈപ്പിടിയിലാണ്. ഇത്തരം രാജ്യങ്ങൾ പുറമെ പരമാധികാര രാഷ്ട്രങ്ങൾ എന്ന് തോന്നുമ്പോഴും, ആരുടെ കൈപിടിയിലാണോ ആ രാജ്യം അവരുടെ ഇങ്ങിതങ്ങൾക്ക് അനുസരിച്ചേ തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയുള്ളൂ.
അതേസമയം മറുഭാഗത്ത്, രാജ്യത്തിന്റെ വമ്പിച്ച പൊതു സ്വത്തായ പ്രകൃതി വിഭവങ്ങൾ കോർപറേറ്റ് മാഫിയകൾ കാർന്നു തിന്നുകയും, ബഹുജനങ്ങൾ കടുത്ത പട്ടിണിയേലേക്കും സാമ്പത്തിക തകർച്ചയിലേക്കുമൊക്കെ കൂപ്പുകുത്തിയപ്പോൾ, ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ റഷ്യയെ ഉയർത്തിക്കൊണ്ടുവന്ന വ്ളാഡിമിർ പുടിൻ എന്ന ഭരണാധികാരിയുടെ നിശ്ചയദാർഢ്യമാണ് കാണുന്നത്.
വ്ളാഡിമിർ പുടിന്റെ ആദ്യത്തെ എട്ടുവർഷത്തെ ഭരണം അടിസ്ഥാനമാക്കി ബിബിസി നിർമിച്ച ഡോക്യൂമെന്ററിയിൽ അദ്ദേഹത്തിന്റെ ഭരണ മികവിൽ റഷ്യ എങ്ങിനെ ഉയിർത്തെഴുന്നേറ്റു എന്നത് വരച്ചു കാണിക്കുന്നുണ്ട്.
1992ൽ നിറുത്തിവെച്ച, സോവിയറ്റ് കാലഘട്ടത്തിൽ മാത്രമുണ്ടായിരുന്ന ദീർഘദൂര ന്യൂക്ലിയർ ബോംബർ വിമാനങ്ങളുടെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ആകാശ അതിർത്തികളിലൂടെ നടത്തിയിരുന്ന നിരീക്ഷണപ്പറക്കൽ പുട്ടിന്റെ ഭരണത്തിൽ 2007ൽ വീണ്ടും ആരംഭിച്ചത് ഒരു ഭീഷണിയായി അമേരിക്ക കണ്ടു.
അങ്ങിനെ പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞിരുന്ന റഷ്യ, വ്ളാദിമിർ പുട്ടിന്റെ കീഴിൽ ഉയിർത്തെഴുന്നേൽപ്പ് നടത്തുകയും, അമേരിക്കയുടെ ഏക ലോകക്രമത്തിന്ന് വഴങ്ങാതെ ഒരു വിലങ്ങുതടിയുമായപ്പോൾ മുതൽ തിരിച്ചുവന്ന ശീതയുദ്ധത്തിന്റെ പുതിയ ഒരു ഇര മാത്രമാണ് യുക്രൈൻ എന്ന രാജ്യം.
ആയുദ്ധം കൊണ്ടും, ടെക്‌നോളജി കൊണ്ടും, സമ്പത്ത്കൊണ്ടുമൊക്കെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നുവന്ന റഷ്യയുമായി, ഒരു അയൽ രാജ്യം എന്ന നിലക്ക്, നല്ല ബന്ധം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു യുക്രൈനിനെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിരുന്നത്.
പരസ്പരം അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ, കഴിവിന്റെ പരമാവധി നല്ല ഒരു ബന്ധങ്ങൾ നിലനിർത്തിയാൽ അത് അതാത് രാജ്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല. ഒരുപാട് വിലപ്പെട്ട ജീവനുകളും, ആയുധങ്ങൾ വാങ്ങുവാൻ ഉപയോഗിക്കുന്ന പണവുമൊക്കെ നഷ്ടപ്പെടാതെ നോക്കാം.
എന്നാൽ, പരസ്പരം നല്ല നിലയിൽ കഴിയുന്ന, അല്ലെങ്കിൽ കഴിയുമായിരുന്ന രണ്ട് രാജ്യങ്ങളെ തമ്മിൽ തെറ്റിച്ചുകൊണ്ട് ആയുദ്ധക്കച്ചവടം നടത്താൻ മൂന്നാമതൊരു രാജ്യം ശ്രമിച്ചാൽ, ആ ശ്രമം രണ്ട് അയൽരാജ്യങ്ങളിൽ ഒരാൾക്കെങ്കിലും മനസ്സിലാവാതെ പോയാൽ, അവിടെ ആ രണ്ടു രാജ്യങ്ങളും വലിയ വില കൊടുക്കേണ്ടിവരും.
കുറേ കോഴികളെ കശാപ്പ് ചെയ്ത്, അതിന്റെ ചോര ഊറ്റിക്കുടിച്ച്, ഇറച്ചിയും എല്ലും ഒക്കെ തിന്നുകയും, വേറെ കുറേ കോഴികളെ ഒരു കയ്യിൽ ചങ്ക് ഞെരിച്ചുകൊണ്ടിരിക്കെ, തന്റെ കൈപ്പിടിയിൽ ഇല്ലാത്ത ഒരു കോഴിയെ പിടിക്കുവാൻ നോക്കുന്ന വേറെ ഒരാളോട് നീ ആ കോഴിയെ വെറുതെ വിടെടാ, ആ കോഴി ഒരു പാവമാണ് എന്ന് പറയുന്നതാണ് ദൗർഭാഗ്യവശാൽ ഇന്നിന്റെ ആഗോള രാഷ്ട്രീയത്തിലെ ശരി എന്ന് പറയുന്നത്.
ഈ ചങ്ക് ഞെരിക്കലൊക്കെ സൗകര്യപൂർവ്വം കണ്ടില്ല എന്ന് നടിച്ചുകൊണ്ട്, ഇപ്പോൾ യുക്രൈനിൽ നടക്കുന്ന യുദ്ധം കണ്ടുകൊണ്ട് വലിയ നീതിബോധം പുറത്തുചാടിയവർ നട്ടെല്ലിന്ന് വളവുള്ളവർ ആണ് എന്നാണ് അഭിപ്രായം.
യുക്രൈനിലെ ജനങ്ങൾ ചെറുത്തു നിൽപ്പിന്ന് വേണ്ടി ആയുദ്ധമെടുത്തപ്പോൾ അതിനെ പലരും പ്രകീർത്തിക്കുന്നു, അതേ സമയം ചങ്ക് നെരിക്കപ്പെട്ട്, ചോരതുപ്പിയ മറ്റു ചില രാജ്യങ്ങളിലെ ജനങ്ങൾ ആയുദ്ധമെടുത്താൽ, അതിനെ തീവ്രവാദ മുദ്രചാർത്തുകയും ചെയ്യും!
സ്വന്തം രാജ്യത്തെ അധിനിവേശ ശക്തികളിൽ നിന്നും മോചിപ്പിക്കാൻ ആയുധമേന്തിയ ചില രാജ്യത്തിലെ ജനങ്ങളെ തീവ്രവാദ മുദ്ര ചാർത്തുവാൻ കാരണമായി ഇത്തരക്കാർ പറയുന്നത് അവിടുത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മതമാണത്രെ!
സ്വന്തം പഠിച്ചു, മനസ്സിലാക്കി, സ്വന്തം ഇഷ്ട്ടപ്രകാരം ആ മതത്തെ സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവന്നാൽ, ഇപ്പറഞ്ഞ തീവ്രവാദ മുദ്ര അന്യായമായി ചാർത്തപ്പെട്ട രാജ്യങ്ങളിലേക്ക് ആട് മേയ്ക്കാൻ പോകുവാനാണ് എന്നതാണ് മറ്റൊരു വമ്പൻ കണ്ടുപിടുത്തം!
സർ ഐസക്ക് ന്യൂട്ടൻ പോലും മുകളിൽ നിന്നും താഴോട്ട് എങ്ങിനെ വീഴുന്നു എന്നാണ് ചിന്തിച്ചത്. ഇത് ഒരുമാതിരി എന്തുമാത്രം വളഞ്ഞു പുളഞ്ഞൊരു ചിന്തയും, കണ്ടുപിടിത്തവും!
അതിനിടക്ക് ഒരുകാര്യം പറയട്ടെ, ആടിനെ മേയ്ക്കൽ ഒരു മോശം ജോലി ഒന്നും അല്ല. സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ഉണ്ടാകുന്ന പണം കൊണ്ട് വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തിന്ന് ഒരു പാട് രുചി ഉണ്ടാകും, മാനസിക സംതൃപ്തി എന്നിവയൊക്കെ ഉണ്ടാകും.
ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും അമേരിക്ക പോലുള്ള രാജ്യങ്ങൾ ആട് മേയ്ക്കുവാൻ മാത്രം പ്രത്യേകം വിസ തന്നെ മറ്റു രാജ്യക്കാർക്ക് നൽകുന്നുണ്ട്! H-2A Sheep/Goat Herders എന്ന പേരിലാണ് ഈ വിസ അറിയപ്പെടുന്നത്. അപ്പോൾ ശരിക്കും ആട് മേയ്ക്കാൻ വേണ്ടി വിസ എടുത്ത് ഒരാൾ അമേരിക്കയിൽ പോയാൽ, മുകളിൽ സൂചിപ്പിച്ച അപവാദപ്രചാരണക്കാർ എന്ത് ചെയ്യും?
"In God We Trust" എന്നത് ഔദ്യോഗികമായ മുദ്രാവാക്യമായി സ്വീകരിച്ച അമേരിക്കയിലെ ഭൂരിപക്ഷ മതത്തിന്ന് ആട് മേയ്ക്കാൻ പ്രത്യക വിസ തന്നെ നൽകുന്നതിൽ ഈ അപവാദപ്രചാരണക്കാർ കുറ്റം കണ്ടെത്തുമോ?
എന്നാൽ കാര്യം ഇതൊന്നുമല്ല. തങ്ങളുടെ ഇച്ഛകൾക്കും, അജണ്ടകൾക്കുമൊക്കെ അനുസൃതമായുള്ള കാര്യങ്ങളെ മാത്രം വലിയ ശരികളായും, നീതിബോധമായുമൊക്കെ കൊണ്ടുനടക്കുകയും, ഒരു വേള എല്ലാം വെടക്കാക്കി തനിക്കാക്കുന്ന ആ മനോഭാവവുമാണ് യഥാർത്ഥ വില്ലന്മാർ, അതാണ് ആദ്യം മാറ്റേണ്ടത് എന്നാണ് അഭിപ്രായം.
നീതിയുടെ തുലാസിൽ എല്ലാരും സമന്മാരാണ്, അവിടെ മതമോ, രാജ്യമോ, അധികാരമോ, പണമോ, തൊലിയുടെ നിറമോ, ഭാഷയോ മറ്റോ ഒന്നും തന്നെ സ്വാധീനം ചെലുത്തുകയില്ല. അധമന്മാരായ ഭരണ കൂടങ്ങളെയും, ജനപഥങ്ങളെയുമൊക്കെ കാലം ഒരുപാട് കടപുഴക്കി എറിഞ്ഞിട്ടുണ്ട്. അത്തരമൊരു ചരിത്രത്തിന്റെ ആവർത്തനത്തിന്ന് വേണ്ടി കാതോർക്കാം.
മുഹമ്മദ് നിസാമുദ്ധീൻ
Sunday, November 28, 2021
വൈവിധ്യമാണ് മനുഷ്യന്റെ മുഖമുദ്ര
വ്യത്യസ്തങ്ങളായ സംസ്കാരം, രാജ്യം, മതം, ഭാഷ, വേഷം, ഭക്ഷണം, നിറം, ഭാവം എന്ന് തുടങ്ങിയ വൈവിധ്യങ്ങളാണ് മനുഷ്യനെ ഇതര ജീവ വർഗങ്ങളിൽ നിന്നും വേർതിരിച്ചു നിറുത്തുന്ന പ്രധാന ഘടകങ്ങൾ.
ഇതിൽ എല്ലാം തന്നെ എന്ത്, എപ്പോൾ, എങ്ങിനെ എന്നൊക്കെ തീരുമാനിക്കുവാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഓരോ മനുഷ്യനുമുണ്ട്.
ചിത്രത്തിൽ കാണുന്നത് അമേരിക്കയിലെ ആയിരക്കണക്കിന്ന് വരുന്ന സൂപ്പർമാർക്കറ്റുകളിൽ സാധാരണ കാണാറുള്ള ഒരു ബോർഡാണ്.
ഇന്ത്യക്കാരനും, ചൈനക്കാരനും, കൊറിയക്കാരനും, തായ്‌ലാന്റുകാരനും, ഇറ്റലിക്കാരനും, ഫ്രഞ്ചുകാരനും, ലറ്റിനോ, ഹിസ്പാനിക് എന്നുതുടങ്ങിയ ആളുകൾക്ക് വേണ്ട ഭക്ഷണ സാമഗ്രികൾ തരം തിരിച്ചിരിക്കുന്നത് ഓരോരുത്തരുടെയും എളുപ്പത്തിന്ന് വേണ്ടിയാണ്.
ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊണ്ട് പോകാം.
അമേരിക്കയിലെ സൂപ്പർ മാർക്കറ്റുകളിലെ ഇത്തരം ബോർഡുകൾ എല്ലാം കണ്ടിട്ട് ഭക്ഷണത്തിൽ രാജ്യം ചേർക്കരുതെന്ന് തലക്ക് വെളിവുള്ള ഒരാളും പറഞ്ഞതായി അറിവില്ല.
അമേരിക്കയിലെ ഹോട്ടൽ ശൃംഖലയുടെ കാര്യമെടുക്കുകയാണെകിൽ, അവിടെയും രാജ്യങ്ങൾ കാണാം. ഇറ്റാലിയൻ, ചൈനീസ്, ഇന്ത്യൻ, പാകിസ്ഥാൻ, അഫ്‌ഗാനി, തായ്, കൊറിയൻ, ജാപ്പനീസ്, വിയറ്റ്നാമീസ്, ഫ്രഞ്ച്, ഗ്രീക്ക് എന്ന് തുടങ്ങിയ പ്രത്യേകം പേരുകൾ വെച്ച ഹോട്ടലുകൾ എമ്പാടുമുണ്ട്.
ഈ ഹോട്ടലുകളുടെ പേരുകൾ കണ്ടിട്ട് ഹോട്ടലിൽ രാജ്യം ചേർക്കരുതെന്ന് ആരും പറഞ്ഞില്ല. സൗകര്യമുള്ളവർ സൗകര്യമുള്ളിടത്ത് പോയിട്ട് വേണ്ടത് കഴിക്കുക എന്നതാണിവിടെ.
രാജ്യങ്ങളുടെയും, സംസ്കാരങ്ങളുടെയും, കോഷർ പോലുള്ള മതത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേകം ബോർഡുകൾ വെച്ച സൂപ്പർമാർക്കറ്റുകൾക്കും, ഹോട്ടലുകൾക്കും പുറമെ മിക്കവാറും എല്ലാ രാജ്യക്കാർക്കും പ്രത്യേകമായി സൂപ്പർ മാർക്കറ്റുകളും ഇവിടെ ഉണ്ട്.
ഇന്ത്യൻ സ്റ്റോർ, കൊറിയൻ സ്റ്റോർ, ചൈനീസ് സ്റ്റോർ, യൂറോപ്യൻ സ്റ്റോർ എന്ന് തുടങ്ങിയ ബോർഡുകൾ വെച്ച സൂപ്പർമാർക്കറ്റുകളും അമേരിക്കയിൽ സുലഭമാണ്. ഇത് കണ്ടിട്ട് സ്റ്റോറിൽ രാജ്യം കലർത്തരുത് എന്ന് ഒരാളും പറഞ്ഞതായി അറിവില്ല.
പൂജക്ക് വേണ്ട സാമഗ്രികൾ പ്രത്യേകം ക്രമീകരിച്ച ഒരുപാട് ഇന്ത്യൻ സ്റ്റോറുകൾ അമേരിക്കയിൽ ഉണ്ട്.
പ്രത്യേകം സ്റ്റിക്കർ ഒട്ടിച്ച, പൂജക്ക് വേണ്ടി മാത്രമേ എടുക്കാവൂ എന്ന് എഴുതിവെച്ച തേങ്ങ പോലുള്ളവയും ഇവിടുത്തെ ഇന്ത്യൻ സ്റ്റോറുകളിൽ ലഭ്യമാണ്. ഇത് കണ്ടപ്പോൾ എന്നിക്ക് മനസ്സിൽ തോന്നിയത് "ഗുഡ്" എന്നാണ്. കാരണം അത് ആവശ്യമുള്ളവർക്ക് അതും ലഭ്യമാണല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്.
പൂജക്ക് വേണ്ടി പ്രത്യേകം മാർക്ക് ചെയ്ത തേങ്ങ കണ്ടിട്ട്, തേങ്ങയിൽ മതം കലർത്തരുത് എന്ന് തലക്ക് വെളിവുള്ള ഒരാളും ഇവിടെ പറഞ്ഞതായി അറിവില്ല.
പൂജക്ക് വേണ്ടി പ്രത്യകം മാർക്ക് ചെയ്ത എണ്ണ കണ്ടിട്ട് അതിൽ എന്തോ അജണ്ട ഉണ്ട് എന്ന് ഒരാളും ഇവിടെ പറഞ്ഞതായി അറിവില്ല.
ഭക്ഷണത്തിൽ രാജ്യവും, സംസ്കാരങ്ങളും മതങ്ങളുമൊക്കെ കലരും എന്നാണ് പറഞ്ഞുവരുന്നത്.
വേണ്ടവർക്ക് വേണ്ടത് സ്വീകരിക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്, ഉണ്ടാകണം. അത് ചോദ്യം ചെയ്യാൻ ഒരുത്തനും വരില്ല, അല്ല, തലക്ക് വെളിവുള്ള ഒരാളും അത് ചെയ്യില്ല.
കട്ടപ്പനയിൽ ചക്ക ഒലത്തിയത് കിട്ടുമോ എന്ന യുറേക്ക പോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് കട്ടപ്പനയിൽ ഒരു ഫെസ്റ്റ് നടത്താതെ തന്നെ ചക്ക വേണ്ടവർക്ക് കിട്ടും എന്നറിയാത്തത് കൊണ്ടല്ല. മറിച്ച്, അതവരുടെ വിഷയ ദാരിദ്രവും, ആശയ ദാരിദ്രവുമാണ് കാണിക്കുന്നത്.
ഹൃദയത്തിൽ അടിഞ്ഞുകൂടിയ, ചീഞ്ഞളിഞ്ഞ, അറപ്പുളവാക്കുന്ന വെറുപ്പൻ ആശയധാരയുടെ ബഹിർസ്പുരണമാണ് യഥാർത്ഥത്തിൽ കട്ടപ്പനയിൽ ചക്ക ഫെസ്റ്റ് നടത്തുവാൻ ധൈര്യമുണ്ടോ എന്ന് ചോദിക്കുന്നവരിൽ എനിക്ക് കാണുവാൻ സാധിക്കുന്നത്.
ഒരമ്മപെറ്റ മക്കളിൽ തന്നെ വ്യത്യസ്തങ്ങളായ അഭിരുചികൾ ഉള്ളവരുണ്ട്. സംസ്കാരങ്ങൾക്കുണ്ട്, രാജ്യങ്ങൾക്കുണ്ട്, മതങ്ങൾക്കും ഉണ്ട്. ഇത്തരം അഭിരുചികൾ ഇന്നോ ഇന്നലെയോ വന്നതല്ല, ഭൂമിയിൽ മനുഷ്യാരംഭത്തോളം പഴക്കമുണ്ട് ഈ അഭിരുചികൾക്ക്. ഭൂമിയിൽ മനുഷ്യൻ ജീവിക്കുന്ന കാലത്തോളം ഈ വൈവിധ്യങ്ങളും അഭിരുചികളും നിലനിൽക്കും എന്ന തിരിച്ചറിവിലേക്ക് എത്തുക നാം.
അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ
Sunday, November 21, 2021
സാമൂഹ്യ കേരളത്തിലെ എനിക്കിഷ്ടപ്പെട്ട ഒരു ഫോട്ടോയാണിത്
കർത്തവ്യ ബോധമുള്ള ഒരു ഭരണാധികാരി തന്റെ ഭരണീയരിൽ പെട്ട ഒരു വിഭാഗം ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുകയും, അത് തന്റെ വ്യക്തിപരമായ വിശ്വാസത്തിന്ന് അനുകൂലമാണോ പ്രതികൂലമാണോ എന്നതൊന്നും കാര്യമാക്കാതെ, ഭരമേൽപിക്കപെട്ട ദൗത്യം നേരിട്ട് കണ്ടുകൊണ്ട് ഉറപ്പു വരുത്തുകയും ചെയ്യക എന്നതുമൊക്കെ മാതൃകാപരമായ ഒരു പ്രവർത്തനമായിട്ടാണ് കാണുവാൻ സാധിക്കുന്നത്.
താൻ കൊണ്ടുനടക്കുന്ന വിശ്വാസങ്ങൾക്ക് വിരുദ്ധമായത് കൊണ്ട് തന്നെ അതിൽ നിന്നും വളരെ മാന്യമായി വിട്ടുനിൽകുക എന്നത് കാപട്യമില്ലാത്ത ഹൃദയങ്ങൾക്ക് മാത്രം സാധിക്കുന്ന ഒന്നാണ്.
നിലവിളക്ക് കൊളുത്തുന്നത് പോലുള്ള കാര്യങ്ങൾ തന്റെ വിശ്വാസത്തിന്ന് എതിരായത് കൊണ്ട് മാത്രം അതിൽ നിന്നും വളരെ മാന്യമായി വിട്ടു നിൽക്കുന്നവർക്കും ഈ ഒരു പ്രിവിലേജ് വക വെച്ച് കൊടുക്കേണ്ടതുണ്ട് എന്നാണ് അഭിപ്രായം.
നാല് വോട്ട് കിട്ടുവാനും, ജനങ്ങളുടെ കയ്യടി നേടുവാനുമൊക്കെ രാഷ്ട്രീയക്കാർ വ്യത്യസ്ത മതവിഭാങ്ങളുടെ ആരാധനാ/ആഘോഷങ്ങളിൽ കയറി നടത്തുന്ന പല വേഷം കെട്ടലുകൾക്കും വിരുദ്ധമായ ഒരു സമീപനമാണ് മന്ത്രിയിൽ നിന്നും ഇവിടെ കാണുവാൻ സാധിക്കുന്നത്.
ഹൃദയത്തിൽ ഒന്ന് വെക്കുകയും പുറത്ത് അതിന്ന് വിരുദ്ധമായ വേറെ ഒന്ന് കാണിക്കുകയും ചെയ്യുന്നതാണല്ലോ കാപട്യം. എന്നാൽ ഇവിടെ അതുണ്ടായില്ല. കാപട്യമില്ലാത്ത ഹൃദയങ്ങൾക്കാണ് നീതിയിൽ വർത്തിക്കുവാൻ സാധിക്കുക.
കപട നാട്യങ്ങൾ നടത്തുന്ന ആളെ കണ്ടുകൊണ്ട് അദ്ദേഹം "നമ്മുടെ" ആളാണ് എന്ന് തെറ്റിദ്ധരിക്കുന്ന ആളുകളുടെ എണ്ണം ജനങ്ങൾക്കിടയിൽ കുറവല്ല എന്നാണ് മനസിലാകുന്നത്.
ജനങ്ങൾക്കിടയിൽ അംഗീകാരം നേടുന്നതിന്ന് വേണ്ടി മാത്രം നടത്തുന്ന കപട നാട്യങ്ങൾ നടത്തുന്നവരെയും, നടത്താത്തവരെയും ജനങ്ങൾ വകതിരിച്ചു മനസ്സിലാക്കണം എന്നാണ് അഭിപ്രായം.
ജീവിതത്തിൽ പൂർണമായും മാംസാഹാരം ഒഴിവാക്കാകുന്നവർക്കും, വർഷത്തിലെ ഏതാനും മാസങ്ങൾ മാത്രം മാംസാഹാരം ഒഴിവാക്കുന്നവർക്കും, അതിൽ പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ മുഴുവനും ഒഴിവാക്കുന്നവരുമൊക്കെ നമുക്കിടയിലുണ്ട്. ഇതിൽ പെട്ട ഒരാളോടും തന്നെ അറിഞ്ഞുകൊണ്ട് അവർ കഴിക്കാത്ത ഒരു ഭക്ഷണം വേണമോ എന്ന് ചോദിക്കാതെയിരിക്കുവാനുള്ള ജാഗ്രതയും കരുതലുമൊക്കെ മലയാള സമൂഹം എന്നോ കൈവരിച്ചിട്ടുണ്ട്.
പ്യുവർ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരോടും ഹലാൽ ഭക്ഷണം മാത്രം കഴിക്കുന്നവരോടും മലയാളി സമൂഹം ഇന്നേവരെ കാണിച്ചിട്ടുള്ളത് വളരെ പക്വവും അനുകരണീയവുമായ നിലപാടുകളാണ് എന്നതാണ് മലയാളമണ്ണിന്റെ അനുഭവ സാക്ഷ്യം.
ഇക്കാലമത്രയും നേരിൽ കണ്ടും, കൊണ്ടും, പകർന്നുനൽകുകയുമൊക്കെ ചെയ്ത ഈ മഹത്തായ അനുഭവ സാക്ഷ്യത്തിന്ന് കടകവിരുദ്ധമായി, ഇന്നലെ വന്ന ചില സാമൂഹ്യ വിരുദ്ധർ, ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന വിഴുപ്പലക്കലുകൾ ഒരു മലവെള്ളപ്പാച്ചൽ ചപ്പു ചണ്ടികളെ എങ്ങിനെ കൂലം കുത്തി ഒഴുക്കിക്കളയുന്നുവോ അത് പോലെ മലയാളീ സമൂഹം കൂലം കുത്തി ഒഴുക്കിക്കളയും എന്നാണ് ഈ ഒരു സന്ദർഭത്തിൽ അഭിപ്രായപ്പെടുവാനുള്ളത്.
അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ